Monday, November 28, 2011

ചെറിയ ചോർച്ചകൾ

പതിവുപോലെ അലാറം അടിച്ചു. അയാൾ കയ്യെത്തിച്ചു അലാറം ഓഫ്‌ ചെയ്തു കിടക്കയിൽ തന്നെ അല്പനേരം കൂടി ഇരുന്നു. ഇന്നിപ്പൊ അലാറം വെക്കേണ്ട കാര്യമില്ലായിരുന്നു. ചിട്ടകൾ തെറ്റിക്കേണ്ടെന്നു കരുതിയാണു തലേന്നു അലാറം വച്ചതു. എങ്കിലും എഴുന്നേല്ക്കാൻ ഒരു മടി.


അയാൾ കിടക്കയോടു ചേര്ർന്നുള്ള ജനലു തുറന്നു പുറത്തേക്കു നോക്കി. പാടത്തു നിന്നു് ഒരു തണുത്ത കാറ്റു മുറിയിലേക്കു കയറി വന്നു. മഞ്ഞിന്റെ നേരിയ ആവരണം പതുക്കെ മാറി തുടങ്ങുന്നതേയുള്ളൂ.


അന്ന്‌ ഈ ജനലിലൂടെ നേരേ നോക്കിയാൽ കാണുന്നത്‌ വടക്കെ മുറ്റത്തെ ചെമ്പക മരമായിരുന്നു. ഇന്നലത്തേതു പോലെയോര്ർക്കുന്നു. എസ്. എസ്. എൽ. സി പരീക്ഷാഫലം അറിഞ്ഞു പാടം കയറി വരുമ്പോൾ പതിവില്ലാത്തതു പോലെ അതു പൂത്തുലഞ്ഞു നിന്നിരുന്നത്. ചെറു ചില്ലകളിൽ ഇളകിയാടുന്ന ഇളം മഞ്ഞ പൂക്കൾ. നാലു പാടും ചെമ്പക പൂവിന്റെ വശ്യമായ നറുമണം. അമ്മയുടെയും അച്ചന്റേയും മുഖങ്ങൾ അന്നു അഭിമാനം കൊണ്ടു തുടുത്തു നിന്നിരുന്നു. അയാളുടെ ഓർമയിൽ പിന്നീടുള്ള വർഷങ്ങളിലൊന്നും ആ മരത്തിൽ അത്രയൊന്നും പൂക്കളുണ്ടായിട്ടില്ല, വർഷങ്ങൾക്കുമുൻപു വെട്ടി കളയുന്നതു വരെ. ചെമ്പകമരം നിന്നിടത്ത്‌ ഇപ്പൊ നിറയെ കമ്മുണിസ്റ്റ് പച്ചയാണ്‌. അവിടെയെല്ലാം ഒന്നു വെട്ടി മോടി പിടിപ്പിച്ചു കുറച്ചു ചെടികളെന്തെങ്കിലും വയ്ക്കണം. അയാൾ മനസ്സിൽ വിചാരിച്ചു.

“നീ ഇന്നു പോണില്ലേ” അകത്തു നിന്നും അമ്മയുടെ ചോദ്യം. അമ്മ ഇന്നു നേരത്തെ എണീറ്റെന്ന്‌ തോന്നുന്നു. അയാളുടെ അനക്കമൊന്നും കേൾക്കാത്തതു കൊണ്ട്‌ അമ്മ ചോദിച്ചതായിരിക്കും. അല്ലെങ്കിൽ അയാളുടെ പ്രഭാതത്തിലെ കാര്യങ്ങളെല്ലാം ഒരു ക്ലോക്കിന്റെ സൂചി പോലെ കിറുക്രുത്യമായിരുന്നു. ആറരക്കെഴുന്നേല്ക്കുന്നു. ഏഴു വരെ പ്രഭാത പരിപാടികൾ. ഏഴു മുതൽ എട്ടു വരെ പാടത്തേക്കൊരു പോക്കു്. എട്ടു മുതൽ അര മണിക്കൂർ പത്ര വായന. എട്ടരക്കു സ്കൂളിലേക്കിറങ്ങും. ഇടക്കു ഒരു പതിനഞ്ജു മിനിറ്റ്‌ കവലയിൽ ഒരു ചായകുടി. പാടം കയറിയിറങ്ങിയാൽ സ്കൂളിലേക്ക്‌ പത്തു മിനിറ്റ് നടത്തം മതി. ഒൻപതു മണിക്കെ സ്കൂളിൽ ഹാജരായിരിക്കും അയാൾ. എത്ര വർഷങ്ങളായുള്ള ചിട്ടയാണ്‌. അവധി ദിവസങ്ങളിൽ പോലും അയാൾ രാവിലത്തെ കാര്യങ്ങൾ തെറ്റിക്കാറില്ല. തനിക്കു ചിട്ടയുണ്ടെങ്കിൽ മാത്രമെ കുട്ടികളെ അതു പഠിപ്പിക്കാൻ പറ്റൂ എന്നതായിരുന്നു അയാളുടെ വിശ്വാസം. അടുക്കും ചിട്ടയുമുള്ള ജീവിതത്തിനേ ഉയർച്ചയുണ്ടാകൂ എന്നു കുട്ടികളെ വീണ്ടും വീണ്ടും അയാൾ ഓർമിപ്പിക്കാറുണ്ടായിരുന്നു.


“നീ എണീറ്റോ?” അമ്മയുടെ ചോദ്യം വീണ്ടും.

“ആ..” അയാൾ ഒന്നു മൂളി. ഇന്നു സ്കൂളിൽ ആർട്സ് ഫെസ്റ്റിവലാണ്‌, അതുകൊണ്ട്‌ ഇത്തിരി വൈകി ചെന്നാലും കുഴപ്പമില്ല. ഹെഡ്‌ മാസ്റ്ററോട്‌ ഇന്നലെയേ സൂചിപ്പിച്ചിട്ടൂണ്ട്‌. ഇതിപ്പൊ എത്ത്രാമത്തെ ഫെസ്റ്റിവലാ? ഇപ്പൊ അയാൾക്കിതിലൊന്നും ഒരു പുതുമയും തോന്നാറില്ല. കുട്ടികളൂടെ സ്ഥിരം പ്രച്ചന്ന വേഷങ്ങളും സ്ഥിരം ഡൻസ് നംബറുകളും. ഇനി ഒരു പതിനാലു വർഷം കൂടി. അയാൾ മനസ്സിൽ കണക്കു കൂട്ടി.

“മോനേ .. നീ ആ തോമാച്ചനോട്‌ പറഞ്ഞൊ, ഒന്നു വരാൻ? ഇപ്പൊ ലീക്ക്‌ കൂടി കൂടി വരായി. എപ്പഴും എപ്പഴും ആ ബക്കറ്റ്‌ മാറ്റണം.” അമ്മ പറഞ്ഞു.

അടുക്കളയോടു ചേര്ർന്നുള്ള വാഷ് ബേസിനിൽ മൂന്നു നാലു ദിവസമായി ചെറിയ ചോർച്ച. ആദ്യം വല്ലപ്പൊഴും ഓരോ തുള്ളികളായിരുന്നു. അമ്മ ആദ്യം അയാളുടെ പഴയ ടിഫിൻ കാര്യർ കൊണ്ട്‌ താഴെ വച്ചു. ഇപ്പൊ അതിലൊന്നും നിക്കാത്തതു കൊണ്ട്‌ ഇന്നലെ മുതൽ ഒരു ബക്കറ്റിലേക്കാണ്‌ വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്‌. ഇപ്പൊ ഇടക്കിടെ അതും നിറയും.

“അവനിന്നു വരും അമ്മേ.. അവൻ വന്നിട്ടേ ഞാനിന്നു പോകുന്നുള്ളൂ.” അയാൾ വിളിച്ചു പറഞ്ഞു.

തോമാച്ചൻ അയാളുടെ പഴയ ചങ്ങാതിയാണ്‌. അധികം പഠിച്ചിട്ടൊന്നുമില്ല. പക്ഷെ നാട്ടിൽ എല്ലാ തട്ടു മുട്ടു പണികൾക്കും അവൻ വേണം. പ്ലംബിങ്ങ്,എലെക്റ്റ്രിക്, വയറിങ്ങ്, മോട്ടോർ മെക്കാനിക് എന്നു വേണ്ട അവനു പരിചയമില്ലാത്ത പണിയില്ല. അതു കൊണ്ടു തന്നെ എപ്പോഴും തിരക്കാണ്‌. എന്നാലും തന്നൊട്‌ ചെറിയ ഒരു മമതയുണ്ട്‌. വിളിച്ചാൽ എങ്ങനെയെങ്കിലും ഓടിയെത്തും. എപ്പൊ വന്നാലും അവന്റെ കുറെ ഉപദേശം കേൾക്കണം. അതു മാത്രമാണ്‌ കുഴപ്പം. ഒരു കണക്കിന്‌ തന്നോട്‌ അല്പം അടുത്തിടപെടുന്ന ചുരുക്കം പേരിൽ ഒരാളാണ്‌ തോമാച്ചൻ. ഇന്നിപ്പൊ എന്താണാവോ പുതിയ ഉപദേശങ്ങൾ?

കഴിഞ്ഞ വട്ടം കിണറ്റിങ്കരയ്‌ലെ പമ്പു നോക്കാൻ വന്നപ്പൊ കുറ്റം മുഴുവൻ പെണ്ണു കെട്ടാത്തതിനേയും പുറത്തോട്ടൊന്നും പോകാത്തതിനെയും പറ്റിയായിരുന്നു.

മോട്ടോർ അഴിച്ചെടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

“എടാ നീ എത്ര കാലം എന്നു വച്ചാ സ്കൂൾ, വീട്‌, വീട്‌ സ്കൂൾ ഇങ്ങനെ നടക്കാ? നീ നടന്ന്‌ നടന്ന്‌ ആ പാട വരമ്പു മുഴുവൻ തേഞ്ഞു പോവും. ജീവിതായാല്‌ എന്തേലും ഒരു മറ്റോം അനക്കോം ഒക്കെ വേണ്ടേ?”

“എന്തു മാറ്റാ വെണ്ടത്‌” അയാൾ ചോദിച്ചു.

“ഞാൻ നിന്റെ അത്രം പഠിച്ചിട്ടുണ്ടായിരുന്നേ എന്നേ എവിടെയോ എത്തിപോയേനെ? അല്ല ഇത്ര കാലം ഇവിടെ ഇങ്ങനെ കിടന്നിട്ട്‌ നീ എന്തു നേടി?”

“മനസുഖം!” അയാൾ പറഞ്ഞു.

“മണ്ണാങ്കട്ട..”.

“എവിടെ പോയാലും ഇവിടെ കിടക്കുന്ന അത്ര സുഖം കിട്ടോ തോമാസേ?” അയാൾ ഒരു മറുചൊദ്യം ചോദിച്ചു.

“സുഖൊ.. കാശ് എവിടെയുണ്ടൊ അവിടെയാണ്‌ സുഖം. നീ ആ സുകുവിനെ കാണ്ടൊ കഴിഞ്ഞ മാസം വന്നെക്ക്ണേ. കാശെത്ത്രാ ചെക്കൻ കൊണ്ടന്നേക്കണേ. വിസേടേ പരിപാടീണ്ട്‌ അവനു. നീ ഒരു വാക്ക്‌ പറഞ്ഞാ മതി. നീ പഠിപ്പിച്ചു വിട്ട ചെക്കനല്ലേ ... ഇനിയിപ്പൊ നിനക്ക്‌ വയ്യേ വേണേ ഞാൻ പറയാം”.

തോമാച്ചൻ പറഞ്ഞത്‌ നേരാ. പണ്ടു അവനെ പഠിപ്പിച്ചിട്ടുള്ളതാ. ഒരു വകയും പഠിക്കില്ലായിരുന്നു. എങ്ങനെയോ പുറത്തു കടന്നു. ഇപ്പൊ നല്ല കാശാണെന്നാ പറയണേ. സുകു കാണാൻ വന്നപ്പൊ പറഞ്ഞ കാര്യം അയാൾ മനസ്സിലോർത്തു.

“എന്റെ മാഷേ.. മാഷിന്റെയൊക്കെ ഒരു ഭാഗ്യം. ഒന്നും അല്ലെലും സ്വന്തം നാട്ടിൽ കിടക്കാലോ.. ഇതു അറബീടെ ആട്ടും കേക്കണം.. തല പൊളിക്കണ വെയിലേ പണിയേം വേണം. രണ്ടു മൂന്നു കൊല്ലം കൂടുമ്മെ ഇവിടെയൊന്നു വരുമ്പഴാ മനസ്സിനൊരു സുഖം കിട്ടണേ”

“ഞാൻ പോയാ പിന്നെ അമ്മയെ ആരു നോക്കും.. നീ പറഞ്ഞെ”. സുകു പറഞ്ഞത് പറഞ്ഞ്‌ തോമാച്ചനെ മുഷിപ്പിക്കണ്ട എന്നു കരുതി അയാൾ ചോദിച്ചു.

“ആ അതല്ലെ ഞാൻ നിന്നൊട്‌ എത്രാ നാളായി ഒരു പേണ്ണു കെട്ടാൻ പറയണേ.. നീ അടുക്കാഞ്ഞിട്ടില്ലെ.. അല്ലേ പൊന്നുകുടം പോലെയുള്ള പിള്ളേരെ ഞാൻ കൊണ്ടു വന്നേനെ. ഇനി അതു വയ്യെ അമ്മ കുറച്ചു നാള്‌ പെങ്ങന്മാരുടെ അടുത്തു നില്ക്കട്ടെ”

“നിനക്കീ പണീണ്ടൊ?... ഏതായാലും നിന്റെ പോന്നുകുടം അവിടെ തന്നെ ഇരുന്നോട്ടേ.. എന്നെ വെറുതെ വിട്ടേരേ”.

“എടാ.. എല്ലാത്തിനും ഓരോ നേരൊം കാലോം ഉണ്ട്‌. അതു കഴിഞ്ഞാ പിന്നെ ഒന്നും നടക്കില്ല.” തോമാച്ചന്റെ സ്വരം സീരിയസായി.

“ഊം...” അയാളൊന്നു മൂളി. എന്തേ ഇങ്ങനെയായി പോയി?.കല്യാണം കഴിക്കരുതൊന്നും ഒരിക്കലും വാശി പിടിച്ചിരുന്നില്ല. അച്ചന്റെ അകാലത്തിലുള്ള മരണവും, പെങ്ങന്മാരെ കെട്ടിച്ചയക്കാനുള്ള ഓട്ടവും എല്ലാം കൂടി സമയം എങ്ങനെയോ പോയി. ഇനിയിപ്പൊ ഒത്തിരി വൈകിയ മട്ടായി. ഈ പ്രായത്തിലൊരു കല്ല്യാണം.... ആളുകൾ എന്തു പറയും.

“ഈ പാടോം വരമ്പും സ്കൂളും എല്ലം വിട്ട്‌ അതിന്റപ്രോം ഉണ്ടൊരു ലോകം. ഇപ്പൊ ആണേ അമ്മക്ക്‌ വല്ല്യ കുഴപ്പോന്നുല്ല. നിനക്കൊരു രണ്ട്‌ വർഷം ലീവെടുത്ത് പോയി കുറച്ച്‌ കാശാക്കീട്ടു വരാം”.

“ഞാനൊന്ന്‌ ആലോചിക്കട്ടേ...” അയാൾ പറഞ്ഞു.

“ഇതു നിന്റെ സ്ഥിരം ഡയലോഗല്ലേ..ആലോചിച്ചൊ.. ആലോചിച്ചൊ... സമയം അങ്ങട്‌ പോവൂട്ടൊ”. തോമാച്ചൻ പറഞ്ഞു നിർത്തി.

ഇന്നിനിയിപ്പൊ അവന്റെ ഡയലോഗുകളുടെ ബാക്കി കേൾക്കേണ്ടി വരും അയാൾ മനസ്സിലോർത്തു.സുകുവിനോട്‌ പറയേണ്ട കാര്യത്തേക്കുറിച്ചു് ഒരു മറുപടിയും കൊടുക്കേണ്ടി വരും.

അയാൾ അടുക്കളയിലേക്കു നടന്നു, വാഷ് ബാസിനിലെ റ്റാപ് തുറന്നു. തണുത്ത വെള്ളം രണ്ടു കൈ കൊണ്ടും പിടിച്ചു മുഖത്തേക്കൊഴിച്ചു. പടിഞ്ഞാറെ മുറ്റത്തെ കിണറിന്റെ, കാലങ്ങളുടെ പഴക്കമുള്ള, പരിചിതമായ നീരുറവ അയാളിൽ ഒരു കുളിരു കോരിയിട്ടു.

അടിയിൽ വാഷ് ബേസിനു കീഴെ സെക്കന്റിലൊന്നെന്ന കണക്ക്‌ വെള്ളതുള്ളികൾ താഴേക്കു വീണുകൊണ്ടിരുന്നു.