Tuesday, August 25, 2009

ചില ചെറിയ പരീക്ഷണങ്ങൾ




"നാളെ മധുസൂദനൻനായരുടെ കവിത കേൾക്കാൻ പോകുന്നില്ലേ?" വൈകുന്നേരം ഹോസ്റ്റലിനടുത്ത ചെമ്മൺ പാതയിലൂടെ നടക്കാൻ ഇറങ്ങിയപ്പൊൾ സുഹ്രുത്ത്‌ ചോദിച്ചു.


"നാളെയോ?.. മധുസൂദനൻനായരോ? ഞാനറിഞ്ഞില്ലല്ലോ."



"നല്ല കൂത്ത്‌. രാപകൽ നാറണത്തു ഭ്രാന്തനും പാടി ഹോസ്റ്റലിൽ മനുഷ്യനെ കെടക്കാൻ സമ്മതിക്കാത്ത നീ അറിഞ്ഞില്ലെന്നോ?" സുഹ്രുത്തിനു അതിശയം.


'നാളെ? ശെടാ.. ഇതൊരു പരീക്ഷണമായിപ്പോയല്ലോ." ഞാൻ സ്വയം പറഞ്ഞു.


"ഊം ..എന്തു പറ്റി.. എന്തു പരീക്ഷണം?"


"അല്ല..നാളെ വേറോരു പ്രോഗ്രാമുണ്ടായിരുന്നു".


"എന്തു പ്രോഗ്രാം?'


'ഒ.. ഒന്നുമില്ല. ഒരിടം വരെ പോകാണുണ്ട്‌' അവനോടു പറഞ്ഞൊഴിഞ്ഞു. അല്ലെങ്കിലും അവനറിയാതിരിക്കുന്നതാണു നല്ലത്‌. അറിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ കിടക്കപ്പൊറുതി കിട്ടില്ല!


--


ഓണാവധി കഴിഞ്ഞു വീട്ടിൽ നിന്നും കോളേജിലേക്കു മടങ്ങുകയായിരുന്നു. പതിവിനു വിപരീതമായി ചാലക്കുടിയിൽ നിന്നും കയറുമ്പോൾ ട്രെയിനിൽ ആളു നന്നെ കുറവ്‌. ഇരിക്കാൻ വേണ്ട സ്ഥലം. ബാഗ്ഗെല്ലാം ഒതുക്കി വച്ചു സ്വസ്ഥമായിട്ടൊരിടത്തു ഇരുന്നു കഴിഞ്ഞപ്പൊഴാണു അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നവരെ ശ്രദ്തിച്ചത്‌. രണ്ടു പെൺകുട്ടികൾ. കോളേജിൽ പഠിക്കുന്നതായിരിക്കണം. സാധനങ്ങൾ കുത്തി നിറച്ച ബാഗ്ഗെല്ലം അടുത്തു തന്നെയുണ്ട്‌. കൂടെ ആരും ഉള്ള മട്ടില്ല. ഏതായാലും ഒന്നു പരിചയപ്പെട്ടിരിക്കാമെന്നു കരുതി ഉള്ള ധൈര്യമെല്ലാം എടുത്തു ചോദിച്ചു.


"എവിടേക്കാ"


കൂട്ടത്തിൽ അൽപം മുതിർന്നത്തെന്നു തോന്നുന്ന കുട്ടി അൽപം സങ്കോചത്തൊടെ സ്ഥലം പറഞ്ഞു. മധ്യ തിരുവിതാംകൂറിലെ ഒരിടം.


"അവിടെ?"


"അവിടെ കോളേജിൽ സെക്കന്റ്‌ ഇയർ ഡിഗ്രീക്ക്‌ പഠിക്കുന്നു." .


"ഞാനും കോളേജിലേക്കാണ്‌ . കൊല്ലത്ത്‌" ഞാൻ പറഞ്ഞു.


അവരുടെ സങ്കോചം തെല്ലൊന്നയഞ്ഞു. മലബാറുകാരാണ്‌. അടുത്തൊന്നും കോളേജില്ലാത്തതു കൊണ്ട്‌ പപ്പയുടെ സ്വന്തം സ്ഥലത്ത്‌ കോളേജിൽ ആക്കിയിരിക്കുകയാണ്‌. കൂടെയുള്ളത്‌ കസിൻ. അതേ കോളെജിൽ പ്രീ-ഡിഗ്രീക്ക്‌ പഠിക്കുന്നു. സാധാരണ ഗതിയിൽ കൊണ്ടുവിടാൻ ആരെങ്കിലും കൂടെ കാണാറുണ്ട്‌. ഇതാദ്യമായാണ്‌ രണ്ടു പേരും മാത്രമായി യാത്ര ചെയ്യുന്നത്‌. അതിന്റെ ചെറിയൊരു പരിഭ്രമവും.


മിണ്ടാൻ തുടങ്ങിയ വിമുഖത മിണ്ടിതുടങ്ങികഴിഞ്ഞപ്പോൾ പാടെ നീങ്ങി. മൂന്നോ നാലോ മണിക്കൂറിനിടയിൽ കോളേജ്‌, നാട്‌, നാട്ടുകാർ, ടീച്ചർമാർ അങ്ങനെ അങ്ങനെ ചെറിയ മലബാർ ചുവയിൽ പറഞ്ഞു തീരാത്ത വിശേഷങ്ങളുണ്ടായിരുന്നില്ല.


ഒടുവിൽ അവർക്കിറങ്ങേണ്ട സ്റ്റേഷനെത്തി.


"ഇനിയെവിടെ വച്ചെങ്കിലും കാണാം". അവൾ മെല്ലെ പറഞ്ഞു, ഇനി ഒരു പക്ഷെ ഒരിക്കലും കാണില്ലെന്നറിഞ്ഞിട്ടും.


വണ്ടിയിൽനിന്നും ഇറങ്ങി, പ്ലാറ്റ്ഫോമിൽ നിന്നും തിളങ്ങുന്ന കണ്ണുകളുമായി അവൾ കൈ വീശി. വണ്ടി മറയുന്നതുവരെ.


--


കോളേജിൽ ചെന്നു രണ്ടാം ദിവസം പറഞ്ഞ ഹോസ്റ്റലിന്റെ പേരു വച്ചു ഒരുദ്ധേശം മേല്‌വിലാസത്തിൽ ഒരു കത്തു വിട്ടു. ഹോസ്റ്റലിൽ വാർഡൻ വളരെ സ്റ്റ്രിക്റ്റ്‌ ആണെന്നു പറഞ്ഞതു കൊണ്ടു മറുപടി പ്രതീക്ഷിച്ചല്ല വിട്ടത്‌. പക്ഷെ എന്നെ അൽഭുതപെടുത്തികൊണ്ട്‌ ഒരാഴ്ച കഴിഞ്ഞപ്പൊൾ വടിവൊത്ത കയ്യക്ഷരത്തിൽ മറുപടി വന്നു. ഏതാനും വരികളിൽ ക്ലാസ്സുകൾ തുടങ്ങിയെന്നും അവിടെ സുഖമെന്നും മാത്രം എഴുതിയിരുന്നു.


പിന്നെ രണ്ടൊ മൂന്നോ കത്തുകളിൽ ഞാൻ എന്റെ സെമെസ്റ്റർ വിശേഷങ്ങളും ഹോസ്റ്റലിലെ അടിപൊളികളും രാത്രിയിലെ സെക്കന്റ്‌ ഷൊ സഞ്ചാരങ്ങളും എല്ലം വിശദമായി എഴുതി. മറുപടി എപ്പൊഴും ഏതാനും വരികളിൽ ഒതുങ്ങി. ഒരു പക്ഷെ ഹോസ്റ്റലിലെ കർശനനിയന്ത്രണമായിരിക്കണം കാരണം.


എങ്കിലും രണ്ടാഴ്ച മുൻപു വന്ന അവസാനത്തെ കത്ത്‌ പതിവിലും അൽപം ദൈർഘ്യമേറിയതായിരുന്നു. എന്തൊ കാര്യത്തിന്‌ യൂണിവേർസിറ്റിയിൽ പോകെണ്ട കാര്യമുണ്ട്‌. അവളും ഒന്നു രണ്ടു കൂട്ടുകാരികളും ഒരുമിച്ചു രാവിലെ തന്നെ പോകാനാണ്‌ പരിപാടി. തിരിച്ചു അന്നു തന്നെ വൈകിട്ടത്തെ ട്രൈയിനിന്‌ മടങ്ങാനും. എഴുത്തിന്റെ അവസാനം NB യിട്ടു ഒരു വരി.


"കൊല്ലത്തു പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കും!".


ഹ്രുദയത്തിൽ ഒരു പെരുമ്പറ കൊട്ടി. ആദ്യമായാണ്‌ ഇങ്ങനെ ഒരാൾ എഴുതുന്നത്‌


ട്രെയിനിന്റെ പേരും സമയവും എല്ലാം എഴുത്തിലുണ്ടായിരുന്നതുകൊണ്ട്‌ വന്ന ഉടനെ മറുപടിയിട്ടു.


"വണ്ടി കൊല്ലത്തെത്തുമ്പൊൾ ഞാൻ ഉണ്ടാകും. സാധിക്കുമെങ്കിൽ വാതിൽക്കൽ നിൽക്കുക. ഞാൻ കണ്ടുപിടിച്ചുകൊള്ളാം".


അങ്ങനെ കാത്തിരുന്ന ആ ദിവസമായിരുന്നു നാളെ.വൈകിട്ട്‌ ട്രെയിൻ സ്റ്റേഷനിൽ പോകുക എന്നുള്ളതായിരുന്നു പരിപാടി. അതിനിടയിലാണ്‌ മധുസൂദൻനായരുടെ കവിതാലാപനം ഒരു പരീക്ഷണമായി വന്നിരിക്കുന്നത്‌.


--


രാവിലെ മുതൽ ചിണുങ്ങണെ പെയ്യണ മഴ. ഉച്ചയായിട്ടും തോരുന്ന ലക്ഷണമില്ല. ഇതുവരെ തീരുമാനിച്ചില്ല. കവിത കേൾക്കാൻ പോണോ അതൊ റെയിൽവേ സ്റ്റേഷനിൽപോണൊ? ഏതായാലും രണ്ടും കൂടി നടക്കില്ല. മൂന്നു മണിയായപ്പോൾ ഒരു പറ്റം ചങ്ങാതിമാർ റെഡിയായി മുറിയിലെത്തി.


"ഡേയ്‌ .. നീ ഇതു വരെ റെഡിയായില്ലെഡെയ്‌".


"അല്ല .. എനിക്കു വേറെ പരിപാടിയുണ്ട്‌".


"എന്തു പരിപാടി? ഈ മഴയത്ത്‌? നീ വാ.. അല്ലേ ഇനി മേലാ ഈ ഹോസ്റ്റലിൽ നിന്റെ കവിതയോ പാട്ടൊ കേൾക്കാൻ പാടില്ല"


"അല്ല .. ഞാൻ.."


"ച്ചേ .. എണീറ്റു വാഡെയ്‌".


പിന്നെ തീരുമാനത്തിന്‌ അധികം താമസമുണ്ടായില്ല.


--


കവിത കഴിഞ്ഞു വന്ന പാടെ പ്ലാറ്റ്ഫോമിൽ വരാൻ കഴിയാത്തതിനു ഒരു നൂറു വട്ടം ക്ഷമ ചോദിച്ചു ഒരു കത്തെഴുതി. സെമെസ്റ്റെറിന്റെ തിരക്കും അസ്സൈൻമന്റും എല്ലാമാണു കാരണം വച്ചതു.
രണ്ടാഴ്ച കാത്തെങ്കിലും ഒരു മറുപടിയുമില്ല. തുടരെ തുടരെ മൂന്നോ നാലോ കത്തെഴുതി. പക്ഷെ പിന്നീടൊരിക്കലും വടിവൊത്ത കയ്യക്ഷരങ്ങളുള്ള മറുപടി മാത്രം വന്നില്ല!


--


ഇന്നു വർഷങ്ങൾക്കുശേഷവും, കണ്ണടച്ചാലും, കോളേജിലെ ക്ലാസ്സുമുറിയിൽ, പത്തമ്പതു പേർക്കു മുമ്പിൽ നിന്നും കൊണ്ട്‌ തെളിമയാർന്ന സ്വരത്തിൽ മധുസൂദനൻനായർ നാറാണത്തു ഭ്രാന്തൻ പാടുന്നതു കാണാം. പക്ഷെ അതോടൊപ്പം, കൊല്ലം റെയിൽവെ സ്റ്റേഷനിൽ ചിന്നി പെയ്യുന്ന മഴയത്ത്‌ നാലുപാടും പരതുന്ന ഒരു മങ്ങിപ്പോയ മുഖം!


ചില പരീക്ഷണങ്ങൾ അങ്ങനെയാണ്‌. ഓർമകളിൽ ഒരു നീറ്റലായി പിന്നെയും പിന്നെയും പരാജയപ്പെടുത്തികൊണ്ടിരിക്കും!





Sunday, August 16, 2009

മുഴക്കോൽ


ട്ര്ണ്ണീ‍ീങ്ങ്‌ ട്ര്ണ്ണീങ്ങ്‌ ...കോളിംഗ്‌ ബെല്ലിൽ വിരൽ അമർത്തിയപ്പോൾ അകത്ത്‌ പതിയ സ്വരത്തിൽ മണി മുഴങ്ങി. രണ്ടാഴ്ച മുൻപു മരപ്പണിയെല്ലാം അവസാനിപ്പിച്ചു പോകുമ്പോൾ കോളിംഗ്‌ ബെല്ല് ഉണ്ടായിരുന്നില്ല. മണിച്ചിത്ത്രത്താഴ്‌ പിടിപ്പിച്ച വാതിൽ പാളിയിൽ പതുക്കെ കൈയ്യോടിച്ചു നോക്കി. പോളീഷെല്ലാം ഭംഗിയായിരിക്കുന്നു. എങ്ങനെയുള്ളവരായിരിക്കും താമസക്കാർ? വിദേശത്തുനിന്നും വന്നതാണ്‌. ഇതു വരെ കാണാൻ ഒത്തില്ല. ഏതു തരക്കാരായാലെന്താ, മറന്നുവച്ചു പോയ മുഴക്കൊലും മറ്റു പണിയായുധങ്ങളും എടുത്തു കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ വരേണ്ട കാര്യമേ വരുന്നില്ല.

എന്തായിരിക്കും ആരും വാതിൽ തുറന്നു വരാത്തത്‌? നേർത്ത ജനൽകർട്ടന്മറവിലൂടെ അകത്ത്‌ ആൾപെരുമാറ്റമറിയാം. ഒരാൾ പുറത്തുവന്നു ബെല്ലടിച്ചാൽ ഇങ്ങനെയാണൊ പെരുമാറേണ്ടത്‌? സാമാന്യ മര്യാദയില്ലാത്ത കൂട്ടമായിരിക്കും. ഇവിടെ നിന്നും സാധനങ്ങൾ എടുത്തിട്ടു വേണം അടുത്ത സ്ഥലത്തേക്കു രാവിലെ തന്നെ പണിക്കെത്താൻ. അതൊന്നും ഇവർക്കറിയേണ്ട കാര്യമുണ്ടൊ? വിദേശത്തുനിന്നും വേണ്ട കാശുമായിട്ടായിരിക്കും വന്നിരിക്കുക. അധ്വാനത്തിന്റെ വിലയറിയാത്ത മനുഷ്യർ.

കഴിഞ്ഞ ആഴ്ച ആയിരുന്നെങ്കിൽ ആരോടും ചോദിക്കാതെ നേരേ അകത്ത്‌ പോയി പണിയായുധങ്ങളുമെടുത്ത്‌ വരാമായിരുന്നു. അന്നു അകത്തു കയറാൻ ഇവർ നമ്മളോട്‌ അനുവാദം ചോദിച്ചേനെ! ഇന്നിപ്പം ആരെങ്കിലും വന്നു വാതിൽ തുറക്കുന്നതുവരെ ഇവിടെ നിൽക്കുക തന്നെ..

---
ആരോ ബെല്ലടിക്കുന്നു. ആരായിരിക്കും ഈ വെളുപ്പിനേ ..ഇവിടത്തുകാർക്കു വിളിച്ചു പറഞ്ഞിട്ടു വരുക എന്ന സ്വഭാവമേയില്ല. അവിടെയായിരുന്നെങ്കിൽ വരുന്നതിന്റെ രണ്ടു ദിവസം മുൻപെങ്കിലും ഫോൺ ചെയ്തു പറയും. വന്നു താമസമാക്കിയതിൽ പിന്നെ ഒരു നൂറായിരം ആളു വന്നിട്ടുണ്ടു വീട്ടിൽ. സ്വസ്ഥമായ നേരമേ ഉണ്ടായിട്ടില്ല. അപ്പഴേ പറഞ്ഞതാ നമുക്കിവിടം പറ്റില്ലെന്ന്‌. പപ്പയും മമ്മിയും കേൾക്കണ്ടേ. ജനിച്ച മണ്ണിൽ കിടക്കണമത്രെ. അപ്പൊ ഞാൻ ജനിച്ച മണ്ണ്‌ അവിടെയല്ലേ?

നേർത്ത ജനൽ വിരിയിലൂടെ നോക്കി. മുൻപു പരിചയമില്ലാത്ത ആളാണ്‌. മുഷിഞ്ഞ മുണ്ടും ഷർട്ടും. കയ്യിൽ ഒരു പഴയ സഞ്ചിയും ഉണ്ട്‌. വല്ല കുട്ടികളെ പിടുത്തക്കാരുമായിരിക്കുമോ? മമ്മിയും പപ്പയും പറഞ്ഞിട്ടുണ്ട്‌. അവിടുത്തെപോലെയല്ല ഇവിടെ. കുട്ടികളെ തട്ടികൊണ്ടുപോയി കണ്ണു കുത്തിപൊട്ടിച്ചു പിച്ച തെണ്ടിക്കുമത്രെ.ഏതായാലും വാതിൽ തുറക്കണ്ട. കണ്ടിട്ടു അത്ര നല്ല
പുള്ളിയാണെന്നു തോന്നുന്നില്ല. നേരെ കയറിനിൽക്കുന്നത്‌ വരാന്തയിലാണ്‌. വാതിലിൽ തൊട്ടു നോക്കുന്നുമുണ്ട്‌. വാതിൽ തുറക്കാൻ ശ്രമിക്കുകയാണോ? ഇന്നലെ കൂടി പപ്പയും മമ്മിയും പറയുന്നുണ്ടായിരുന്നു. കള്ളന്മാർ പകൽ വീടു നോക്കി വച്ചിട്ട്‌ രാത്രി വന്നു കുത്തി തുറക്കുമത്രെ. ഏതായാലും മമ്മിയേ വിളിക്കാം. മമ്മീ..മമ്മീ..

---
ഹോ.. ഒന്നുറങ്ങാനും സമ്മതിക്കില്ലല്ലോ? നശിച്ച കോളിംഗ്‌ ബെല്ല്. രാത്രി ഉറങ്ങിയപ്പൊഴേ ഒരു നേരം കഴിഞ്ഞിരുന്നു..വല്ല പിരിവുകാരുമായിരിക്കും. സ്വീകരണമുറിയിൽ ടീ വീയുടെ ഒച്ച കേൽക്കുന്നുണ്ട്‌. മൊള്‌ എഴുന്നേറ്റ്‌ രാവിലേ ടീ വീയിൽ കയറിയെന്നു തോന്നുന്നു? ആ പെണ്ണിനു വാതിൽ തുറന്നൊന്ന്‌ നോക്കിയാലെന്താ ആരാണെന്ന്‌? പത്തു വയസ്സായെന്നു പറഞ്ഞിട്ടെന്താ. ഒരു കൊച്ചു പണി പോലും വീട്ടിൽ ചെയ്യില്ല. എല്ലാത്തിനും മമ്മി വേണം പുറകേ. മമ്മീ ..മമ്മീ.. ഇതിനെ എങ്ങനെ നേരേയാക്കും ഈശ്വരാ. എത്ര വട്ടം പറഞ്ഞിരിക്കുന്നു. "മോളേ .നിന്റെ പ്രായത്തിൽ മമ്മി ഒരു വീട്ടിലെ മുഴുവൻ അടുക്കളപ്പണിയും ഏടുതിട്ടാണ്‌ പള്ളിക്കൂടത്തിൽ പോയിരുന്നതെന്നു". കൊച്ചാണെങ്കിലും മറുപടി റെഡിയാണ്‌. "മമ്മീ ..മമ്മിയുടെ കാലത്ത്‌ ഫ്രിഡ്ജില്ല, മിക്സെറില്ല,വാക്കുവം ക്ലീനറില്ല. ഇന്നിപ്പൊ മമ്മി ചെയ്ത പണിയെല്ലാം ഈ മേഷീൻ ചെയ്തോളും മമ്മീ." ദൈവമെ ..ഇവിടെ വന്നാലെങ്കിലും കൊച്ചിന്റെ സ്വഭാവത്തിന്‌ ഒരു മാറ്റം കണ്ടെങ്കിൽ മതിയായിരുന്നു. അല്ലെങ്കിൽ പിന്നെ വലുതാവുമ്പം കഷ്ടപെട്ടതു തന്നെ.

ഏതായാലും പിന്നെ മണിയടിയൊന്ന്നും കേൾക്കാനില്ല.ഒരു പക്ഷെ അയല്‌വക്കത്തു നിന്നും ആരെങ്കിയം എന്തെങ്കിലും കടം വാങ്ങാൻ വന്നതായിരിക്കും. ഈ നാട്ടിൻ പുറത്തുകാരുടെ ഒരു കാര്യം. ഉപ്പു തൊട്ടു കർപ്പൂരം വരെ കടം വാങ്ങാൻ വരും. ഒരു നൂറു വട്ടം പറഞ്ഞതാണ്‌ ടൗണിൽ ഒരു ഫ്ലാറ്റ്‌ വാങ്ങിയാൽ മതിയെന്നു. പറഞ്ഞാ കേൾക്കണ്ടേ.

ആരായാലും ഒരു പക്ഷെ പോയിക്കാണും.

---
പുതിയ വീട്ടിൽ താമസം മാറ്റിയതിൽ പിന്നെ ആദ്യമായി കഥയെഴുതാൻ ഇരുന്നതാണ്‌. വീടുമാറ്റത്തെക്കുറിച്ച്‌! പുതിയ വീട്ടിൽ മറന്നുവച്ച പണിയായുധങ്ങളെടുക്കാൻ വരുന്ന ഒരു വയസ്സൻ ആശാരിയെപറ്റി, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർറ്റ്‌ഹ്തുന്ന നല്ല ഒരു കഥാ സന്ദർഭം എഴുതി തുടങ്ങിയതാണ്‌. അപ്പോഴാണ്‌ ഈ ബെല്ലടി. വീട്ടിൽ താഴെ രണ്ടെണ്ണം ഉണ്ട്‌. ഇവർക്കൊന്നു പോയി നോക്കിയാലെന്താ ആരാണെന്ന്‌. എല്ലാത്തിനും ഞാൻ തന്നെ വേണം മുകളിൽ നിന്നും ഇറങ്ങി ചെല്ലാൻ..ഏതായാലും കഥയവിടെ നിൽക്കട്ടെ.. പോയി ആരാണെന്നു നോക്കിയിട്ടുവരാം.

Saturday, August 8, 2009

വാൽസല്യം


വല്ലപ്പൊഴുമൊരിക്കൽ, ഒന്നോ രണ്ടൊ മാസം കൂടുമ്പോൾ, ഞായറാഴ്ചകുർബാനക്ക്‌ വലിയ ബസിലിക്ക പള്ളിയിൽ പോകുന്ന പതിവുണ്ട്‌. രണ്ടു മണിക്കൂർ ഡ്രൈവിനിടയിൽ ഇടക്ക്‌ നഗരത്തിന്റെ കണ്ണായ ഭാഗത്തുകൂടെ തന്നെ വേണം പോകാൻ.ലോകത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിടാൻ മാത്രം അധികാരവും ആൾബലവും കഴിവും പണവും എല്ലാം ഉള്ളവർ ജീവിക്കുന്നത്‌ ഈ ഭാഗത്താണ്‌. എങ്കിലും പലപ്പൊഴും ട്രാഫിക്കിൽ വണ്ടി നിർത്തുമ്പോൾ ഒരു കാഴ്ച കാണാം. കീറിപറിഞ്ഞ വസ്ത്രങ്ങളും അഴുക്കു പുരണ്ട മുഖങ്ങളുമായി നിർവ്വികാരമായ കണ്ണുകളൊടെ നിർത്തുന്ന വണ്ടികളിലെക്ക്‌ കൈ നീട്ടുന്ന മനുഷ്യകോലങ്ങളെ. പലരുടെയും കഴുത്തിലോ കൈയിലോ ഒരു കാർഡ്‌ബോർഡിൽ വിക്രുതമായ അക്ഷരങ്ങളിൽ എഴുതിയിരിക്കും "ഹോമ്‌ലെസ്സ്‌ .. പ്ലീസ്‌ ഹെൽപ്‌".
അങ്ങനെ ഒരു ഞായറാഴ്ച, പുലർച്ചെയുള്ള യാത്രയിൽ, വണ്ടി ട്രാഫിക്കിൽ നിർത്തിയപ്പോഴാണ്‌ അവിചാരിതമായി കണ്ടത്‌. നിരത്തുവക്കിലെ ബെഞ്ചിൽ ഇരുന്നുകൊണ്ടു കാറിലേക്ക്‌ ഉറ്റു നോക്കുന്ന മുഖം! ഉള്ളൊന്ന് ഞെട്ടി. അവൻ തന്നെ. ജട പിടിച്ചതെങ്കിലും ഐറിഷുകാരുടെ ചുവന്ന മുടി. നിർജീവമായ നീല കണ്ണുകൾ. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ വിഷമമാണ്‌. എങ്കിലും പഴകി നിറം മങ്ങി, മഞ്ഞപ്പു കയറിയ ഒരു പഴയ ഫോട്ടൊയിൽ പലകുറി കണ്ട മുഖം തന്നെ!
--
"അവന്‌ രണ്ടു വയസ്സുള്ളപ്പോൾ പോയതാണ്‌ അമ്മ. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അയൽ വക്കത്തെ കുട്ടികളേക്കാൾ എന്നും ഒരു പടി മുമ്പ്പിലായിരുന്നു അവൻ. എങ്കിലും ..ഐ വിഷ്‌ ഐ ഡിഡ്‌ സംതിംഗ്‌ ഡിഫറെന്റ്‌.."
"ബോബ്‌, കുട്ടികളെ വളർത്തുന്നത്‌ ഒരു ഭാഗ്യപരീക്ഷണമാണ്‌. ഒരു മാനുവലും ഇല്ലാത്ത പണി. ചില കുട്ടികൾക്ക്‌ ഫലിക്കുന്നത്‌ മറ്റു കുട്ടികൾക്ക്‌ ഫലിക്കണമെന്നില്ല." ഞാൻ ബോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ചില കുട്ടികൾ വടിപേടിച്ചു നല്ല പിള്ളകളാകുന്നു. മറ്റു ചിലർക്ക്‌ ലാളനയേ പറ്റുന്നുള്ളു." ഒരു തരത്തിൽ ബോബിനെ പറഞ്ഞു വിട്ടു.
കൂടെ ജോലി ചെയ്യുന്ന ആളാണ്‌ റോബെർറ്റ്‌ എന്ന ബോബ്‌. നിറം മങ്ങിയ ഒരു ഫൊട്ടൊയുടെ അകമ്പടിയോടെ ഈ കഥ എത്ര വട്ടം കേട്ടിരിക്കുന്നു.
ഇറാൻ-കാരിയായിരുന്നു ബോബിന്റെ ഭാര്യ. ഈ നാട്‌ പിടിക്കുന്നില്ല എന്നു പല വട്ടം പറയുമായിരുന്നെങ്കിലും ഒരു സുപ്രഭാതത്തിൽ സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ ആ സ്ത്രീ സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപോയി! വാശി വെച്ച്‌ ബോബ്‌ കുറെ നാളത്തെക്ക്‌ അന്വേഷിക്കാനും പോയില്ല. പിന്നീട്‌ എപ്പൊഴോ അന്വേഷിച്ചപ്പൊഴേക്കും അവർക്കു സ്വന്തനാട്ടിൽ വേറെ കുടുംബമായികഴിഞ്ഞിരുന്നു.
അന്നു മുതൽ കുഞ്ഞിനു അച്ചനും അമ്മയും ആയിരുന്നു ബോബ്‌. ഒന്നിനും ഒരു കുറവും വരുത്താതെ അവനെ പൊന്നു പോലെ നോക്കി. ഒൻപതിലോ പത്തിലോ ആയപ്പൊഴാണ്‌ മകൻ പിടി വഴുതിപോകാൻ തുടങ്ങിയത്‌. അരുതാത്ത കൂട്ട്‌ കൂടി എല്ലാ ദുർന്നടപ്പുകളിലും ചെന്നു ചാടി. പത്തു കഴിഞ്ഞതൊടെ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗമായി. പിന്നെ പിടി കിട്ടിയിട്ടില്ല. ഒന്നു രണ്ടു വട്ടം ബോബ്‌ പരിശ്രമിച്ചു ഡ്രഗ്‌ അഡിക്ഷൻ മാറ്റാൻ ശ്രമിച്ചു. ഹോസ്പിറ്റലിൽനിന്നും ഇറങ്ങി ഒന്നു രണ്ടു മാസത്തെക്ക്‌ നല്ലകുട്ടിയായി നടന്നു. വീണ്ടും പഴയ മട്ടിലേക്കു തന്നെ. പിന്നെ പിന്നെ പതുക്കെ വീട്ടിലും വരാതായി. ആദ്യനാളുകളിൽ ഏറേ നാൾ രാത്രി വൈകുവോളവും കാത്തിരുന്നു, ബോബ്‌. തിരിച്ചു വരാത്ത മകനു വേണ്ടി.
"അവസാനം കേട്ടത്‌ പല പട്ടണത്തിലും കറങ്ങി തിരിച്ചു ഇവിടെ തന്നെ എത്തിയെന്നാണ്‌. ആരോ ഒരിക്കൽ പറഞ്ഞു ഇവിടെ 'പാൻ ഹാന്റ്ലിംഗ്‌(ഭിക്ഷാടനം)' നടത്തുന്നുണ്ടെന്ന്‌... ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല" ഒരിക്കൽ ബോബ്‌ പറഞ്ഞു നിർത്തി.
വഴിയരികിൽ മയക്കുമരുന്നിന്‌ അടിമയായി, വ്യർത്ഥമായി പോകുന്ന ഒരു കൗമാരവും യവ്വനവും! ദൂരെ, വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു പുത്ര വാൽസല്യം!