Monday, May 25, 2009

സർക്കസ്‌


സ്കൂളെല്ലാമടച്ചു തെക്കു വടക്കു കറങ്ങിനടക്കുന്ന മധ്യവേനലവധിക്കാലത്തായിരിക്കും മിക്കവാറും സർക്കസ്‌ വരുന്നത്‌. സർക്കസെന്നൊന്നും പറയാനില്ല. സൈക്കിൾ ചവിട്ടെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൈക്കിൾ അഭ്യാസങ്ങൾ, ശിവാജിയുടെയും, എം.ജീ.ആറിന്റെയും, പ്രേം നസീറിന്റെയും കുറെ ഡാൻസ്‌ നമ്പറുകൾ, എറ്റവും ഒടുവിൽ അൽപം അപകടകരമായ എന്തെങ്കിലും ഒരു സർക്കസ്‌ ഐറ്റവും.

സൈക്കിൾ ചവിട്ട്‌ വരുന്ന രണ്ടാഴ്ചക്കാലത്തേക്ക്‌ വൈകുന്നേരങ്ങളിൽ ഒരു പെരുന്നാളിന്റെ പ്രതീതിയാണ്‌. നാട്ടിലെ ഒറ്റ മുറി വായനശാലക്കു പിറകെ താൽകാലത്തേക്ക്‌ വളച്ചു കൂട്ടിയ കൊച്ചു മൈതാനത്തായിരിക്കും അഭ്യാസപ്രകടനങ്ങൾ. നാലു വശങ്ങളിലായി മുളംകമ്പിലും തൈത്തെങ്ങുകളിലുമായി കെട്ടിതൂക്കിയിരിക്കുന്ന പെട്രൊമാക്സ്‌ വിളക്കുകൾ. മധ്യത്തിൽ നാട്ടിവച്ചിരിക്കുന്ന ട്യൂബ്‌ ലൈറ്റുകളും. തൊട്ടടുത്തുള്ള മതിലിലും കലുങ്കിലുമെല്ലാമായി സർക്കസ്‌ കാണാൻ കൂട്ടം കൂടിയിരിക്കുന്ന നാട്ടുകാർ. വീടുകളിൽനിന്നും കൊണ്ടുവന്ന പഴയ പായും പുതപ്പും നിലത്തു വിരിച്ചു സൗകര്യമായി ഇരുന്ന്‌ അമ്മമാരും കുഞ്ഞുങ്ങളും.

മൂന്നൊ നാലോ ആണുങ്ങളും ഒന്നൊ രണ്ടൊ പെണ്ണുങ്ങളും അടങ്ങുന്നതാണ്‌ സർക്കസ്‌ റ്റീം. പകൽ മുഴുവൻ, കള്ളിമുണ്ടുടുത്ത്‌, ദിനേശ്‌ ബീഡിയും പുകച്ച്‌ കലുങ്കിലോ ചായക്കടയിലോ ഇരിക്കുന്ന ഈ അത്ഭുതമനുഷ്യർ, വലിച്ചു പിടിച്ച ഒരു സാരിമറയിൽ നിന്നു, മുഖത്തു ചായം പൂശി,പളപള മിന്നുന്ന ഉടുപ്പുകളുമിട്ട്‌ എം.ജീ.ആറും, ജയലളിതയും, ശിവാജിയുമാകുന്ന കാഴ്ച അന്ന്‌ ഒരു അതിശയം തന്നെയായിരുന്നു!

സംഘത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണു പ്ലാത്തോട്ടം. ശരിയായ പേരു ഇപ്പൊ എത്ര ഓർത്തിട്ടും പിടി തരാതെ... അൽപം കറുത്തിട്ട്‌ ഉണ്ടക്കണ്ണുകളുമായി നെഞ്ചൽപം മുന്നോട്ടു തള്ളി ഒരു അരോഗദ്രുഢഗാത്രൻ! കാണികളെ രസിപ്പിക്കുന്ന കസർത്തുകളെല്ലാം പ്ലാത്തോട്ടത്തിന്റേതാണ്‌. സൈക്കിൾ ചവിട്ട്‌ നംബറുകളും സാധാരണ അവതരിപ്പിക്കുന്നത്‌ പുള്ളി തന്നെ. ഓടുന്ന സൈക്കിളിൽ കമഴ്‌ന്നു കിടക്കുക, ഹാണ്ടിലിൽ ഇരുന്ന് ഓടിക്കുക, ഒറ്റ ചക്രത്തിൽ ഓടിക്കുക ഇതൊക്കെയാണു സ്ഥിരപരിപാടികൾ. പിന്നെ എല്ലാ വർഷവും രണ്ടൊ മൂന്നോ പ്രാവശ്യം, അമിതാഭിനയത്തിൽ ശിവാജി ഗണേശനെ കടത്തിവെട്ടുന്ന തരത്തിൽ പ്ലാത്തോട്ടം അവതരിപ്പിക്കുന്ന ശിവാജിയുടെ
"പാലൂട്ടി വളർത്തകിളി പഴം കൊടുത്ത്‌ പാർത്ത കിളി" ഡാൻസ്‌. ഒരു കൈയിൽ ബ്രാണ്ടിക്കു പകരം ചുവന്ന കട്ടൻ കാപ്പി നിറച്ച ഗ്ലാസും പിടിച്ച്‌, വേച്ച്‌ വേച്ച്‌, കുട്ടിക്കാലത്ത്‌ ഈ ആരാധനാ പാത്രത്തിന്റെ ഡാൻസ്‌ എത്ര വട്ടം പയറ്റി നൊക്കിയിരിക്കുന്നു?

ഓരൊ ദിവസത്തെയും പ്രധാന ഐറ്റം ഒടുവിൽ കാണിക്കുന്ന അപകടകരമായ ഇനങ്ങളായിരുന്നു.

"നിങ്ങളേപ്പോലെ തന്നെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള ഒരു മനുഷ്യജീവി ഒരു ചാൺ വയറിനുവേണ്ടി ഇതാ.." മുളംകമ്പിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിയിലൂടെ അവസാന ഐറ്റത്തിനുള്ള അറിയിപ്പ്‌. അറിയിപ്പിനൊടുവിൽ എല്ലം മംഗളമായി തീരാൻ ഒരു പ്രാർത്ഥനാ ഗാനം. അതിനുശേഷമാണു നാട്ടുകാർ വൈകുന്നേരം മുതൽ അക്ഷമരായി കാത്തിരിക്കുന്ന പ്രധാന അഭ്യാസം. "മണ്ണിനടിയിൽ ആളെ കുഴിച്ചിടുക, ട്യൂബ്‌ ലൈറ്റുകൾ ദേഹത്തടിച്ച്‌ പൊട്ടിക്കുക, ഷേവിംഗ്‌ ബ്ലേഡ്‌ കറുമുറെ തിന്നുക, ചരിച്ചു വച്ച ഒരു പലകയിലൂടെ അംബാസഡർ കാർ നെഞ്ചിലൂടെ കയറ്റിയിറക്കുക" ഇതൊക്കെയാണു സാധാരണ പരിപാടികൾ.

വർഷങ്ങൾക്കു മുമ്പു ഒരു ചാൺ വയറിനുവേണ്ടി പ്ലാത്തോട്ടം എന്ന ഒരു പാവം മനുഷ്യന്റെ, നെഞ്ചിലൂടെ കയറിയിറങ്ങുന്ന കാറിന്റെ കാഴ്ചയായിരിക്കാം ഇന്നും സർക്കസ്‌ എന്നു കേട്ടാൽ തോന്നുന്ന വിമുഖതക്കു കാരണം.

ഇന്നു ജീവിതം താങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ, പ്ലാത്തോട്ടത്തെ കണ്ടാൽ ചൊദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്‌. നെഞ്ചിനുമുകളിൽ കയറിയിറങ്ങിയ കറുത്ത കാറിനെ കുറിച്ചല്ല, വർഷങ്ങൾക്കുമുമ്പു നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന ജീവിതഭാരത്തെകുറിച്ച്‌. ആ ഭാരവും ഒളിപ്പിച്ച്‌, കോമാളിത്തവും കസർത്തുകളും കാട്ടി കുഞ്ഞുങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന അതിശയകരമായ കഴിവിനെപറ്റി. അനുകരിക്കാൻ പലവട്ടം പയറ്റി തോറ്റു പിന്മാറിയ ഒരു അപൂർവ്വ സിദ്ധിയെപറ്റി!

--
പട്ടണത്തിൽ സർക്കസ്‌ വന്നിട്ടുണ്ട്‌. പഴയ സൈക്കിൾ ചവിട്ടൊന്നുമല്ല; കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവിതാനങ്ങളും കൂട്ടിലടച്ച അനേകം വന്യമൃഗങ്ങളും കോമാളികളുമെല്ലാമായി ഒരു വലിയ സർക്കസ്‌ പട തന്നെ.

സർക്കസിനുപോകാൻ വീട്ടിൽ വാമഭാഗവും കുട്ടികളും തമ്മിൽ ചില രഹസ്യ ചർച്ചകളെല്ലാം നടക്കുന്നുണ്ട്‌. അനുമതിക്കുള്ള അപേക്ഷ ഇതുവരെ എത്തിയില്ല.വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഒന്നു രണ്ടു കാരണം കണ്ടുവച്ചിട്ടുണ്ട്‌.

"ഞാനിതെത്ര കണ്ടിരിക്കുന്നു?" പണ്ടു നക്ഷത്രം പതിച്ച നീലാകാശത്തിനു കീഴെ, ഒരു കീറപുതപ്പിൽ അത്ഭുതപരതന്ത്രനായി വാ പൊളിച്ചിരുന്ന്‌?

ആ കാരണം പറ്റിയില്ലെങ്കിൽ ഉള്ള സത്യം പറയണം, "ഒരു ചാൺ വയറിനുവേണ്ടി മനുഷ്യർ ട്രെപീസിൽ ആടുന്നതു കാണാനുള്ള മനകരുത്തില്ലെന്ന്‌!"

Sunday, May 17, 2009

നന്മയുടെ നിറം



വന്നിറങ്ങുമ്പോൾ "മർഡർ കാപിറ്റൽ ഓഫ്‌ ദെ വേൾഡ്‌" (കൊലപാതകങ്ങളുടെ ലോക തലസ്ഥാനം ) എന്ന പേരു കൂടെയുണ്ടായിരുന്നു പട്ടണത്തിനു. പത്രം തുറക്കാതെ തന്നെ എന്നും കാണാം മൂന്നോ നാലോ കൊലപാതകങ്ങളുടെ വാർത്തകൾ, ആദ്യ പേജിൽ. കൂടുതലും കറുത്ത വർഗ്ഗക്കാർ തിങ്ങി പാർക്കുന്ന ഇടങ്ങളിലായിരിക്കും. നോർത്ത്‌ ഈസ്റ്റിലും സൗത്ത്‌ ഈസ്റ്റിലും പകൽ പോലീസു പോലും പോകാൻ ഭയക്കുന്ന സ്ഥലങ്ങളുണ്ടത്രെ! കറുത്ത വർഗ്ഗക്കാരുടെ ഗാങ്ങുകളാണു നഗരത്തിന്റെ ആ ഭാഗം ഭരിക്കുന്നത്‌.

ഭയമായിരുന്നു, കറുത്ത വർഗ്ഗക്കാരെ കാണുമ്പോൾ."അവന്മാരുമായി ഒരു കൂട്ടിനും പോകേണ്ട. എല്ലാത്തിന്റെയും കയ്യിൽ കാണും തോക്ക്‌. ഷൂട്ട്‌ ചെയ്തിട്ടേ കാര്യം പറയുകയുള്ളൂ. ഗാങ്ങാണു എല്ലാവരും". വന്നിറങ്ങിയപ്പോൾ സുഹ്രുത്തിൽ നിന്നും കിട്ടിയ ഉപദേശം!

വന്നതിന്റെ രണ്ടാമത്തെ ഞായറാഴ്ച. രാവിലെ പള്ളിയിൽ പോകണം. കട്ടിയായി മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന സമയം. രണ്ടു മൂന്നു ദിവസമായി പെയ്ത മഞ്ഞു മുഴുവൻ വെളുത്ത പഞ്ഞികെട്ടു കണക്കു റോഡുവക്കിലും മരച്ചില്ലകളിലും ഇപ്പൊഴും കിടപ്പാണു. കാറില്ലാത്തതുകൊണ്ടു പബ്ലിക്‌ ഗതാഗത്തെ ആശ്രയിച്ചുവേണം ഏകദേശം പത്തു ഇരുപതു കിലോമീറ്റർ ദൂരെയുള്ള പള്ളിയിലെത്താൻ. രണ്ടു ബസും ട്രെയിനും മാറി കയറി പള്ളിയിലെത്തി. പള്ളി മുഴുവനും നിറഞ്ഞു വെളുത്ത വർഗ്ഗക്കാർ. അവരുടെ കൂടെ 'സൻഡെയ്‌ ബെസ്റ്റ്‌ ഡ്രെസ്സും' ധരിച്ച്‌ വെളുത്ത കുഞ്ഞുങ്ങൾ .. കുട്ടികാലത്ത്‌ കണ്ട ക്രിസ്തുമസ്‌ കാർഡുകളിലെ പോലെ. ഒരു മൂലയിൽ മാറി നിന്നു കുർബാന കണ്ടു പുറത്തിറങ്ങി. പതുക്കെ ബസ്‌ സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കാറുകൾ വരി വരിയായി പള്ളിമുറ്റത്തുനിന്നും റോഡിലേക്കിറങ്ങുന്നു.

വിജനമായ ബസ്‌ സ്റ്റോപ്പിൽ ചെന്നു തിരിച്ചു പോകാനുള്ള ബസിന്റെ സമയം നോക്കിയപ്പോഴാണു ചെറിയൊരു പ്രശ്നം! ഞായറാഴ്ചയായതുകൊണ്ടു അന്നു ബസുകളുടെ എണ്ണം കുറവാണു. അടുത്ത ബസിനു ഒരു മൂന്നു മണിക്ക്കൂറെങ്കിലും കഴിയണം. എന്തു ചെയ്യും? പുറത്താണെങ്കിൽ അസ്ഥികളെ തുളക്കുന്ന തണുപ്പ്‌. പള്ളിയുടെ ഉള്ളിൽ തന്നെ പോയി ഇരുന്നാലോ, അല്ലെങ്കിൽ പിന്നെ അൽപദൂരത്തുള്ള സുഹൃത്തിനെ വിളിക്കണം. അവൻ ഒരുങ്ങി ഇങ്ങെത്തുമ്പോഴെക്കും ചുരുങ്ങിയതു രണ്ടു മണിക്കൂറെങ്കിലും ആകും. അൽപനേരം എന്തു ചെയ്യണം എന്നാലോചിച്ച്‌ അവിടെ തന്നെ നിന്നു.

എന്റെ പരുങ്ങൽ കണ്ടിട്ടാണൊ എന്തൊ പള്ളിയിൽ നിന്നും ഇറങ്ങി മുന്നോട്ടു പോയ ഒരു കാർ റിവേഴ്സ്‌ ഗിയറിൽ വന്നു ബസ്‌ സ്റ്റൊപ്പിന്റെ മുന്നിൽ നിർത്തി, പാസഞ്ജർ സയിഡിലെ വിൻഡോ തുറന്നു ചൊദിച്ചു.
"എന്തു പറ്റി?"

ഉള്ളിലേക്കു നൊക്കി. എകദേശം സമപ്രായക്കാരനായ ഒരു കറുത്ത വർഗ്ഗക്കാരൻ. റ്റൈയ്യും കോട്ടുമെല്ലാമുൾപെടെ ഭംഗിയായ വസ്ത്രധാരണം.

"ഒന്നുമില്ല.. ഞാൻ ബസിനു വെയ്റ്റ്‌ ചെയ്യുകയാണു". വിക്കി വിക്കി മറുപടി നൽകി.

"ഓ ഇനി ഇപ്പോഴൊന്നും ബസുണ്ടെന്നു തോന്നുന്നില്ല. എവിടെയാണു താമസിക്കുന്നത്‌?"

സ്ഥലം പറഞ്ഞുകൊടുത്തു.

അയാൾ ഒരു നിമിഷം ആലോചിച്ചു.

"കമൊൺ ഇൻ. ഞാൻ കൊണ്ടു വിടാം."

ദൈവമെ.. എന്തു ചെയ്യും? പോകണൊ വേണ്ടയൊ..ഒരു വശത്ത്‌ തണുപ്പു സഹിക്കാൻ കഴിയുന്നില്ല. മറുവശത്ത്‌ ഒരു പരിചയമില്ലാത്ത ആളുടെ ലിഫ്റ്റ്‌ എങ്ങനെ വാങ്ങും? സുഹൃത്തിന്റെ ഉപദേശം വീണ്ടും വീണ്ടും ഓർമയിൽ വന്നു.

"സാരമില്ല.. ഞാൻ വെയ്റ്റ്‌ ചെയ്തോളാം"

"നോ.. ഇപ്പൊ ഭയങ്കര തണുപ്പാണു..നൂമോണിയ പിടിക്കാൻ ഇതു മതി.. കമോൺ.. സത്യത്തിൽ നിങ്ങൾ പള്ളിയിൽ നിൽക്കുന്നത്‌ ഞാൻ കണ്ടായിരുന്നു"

ആളെ ഒന്നു കൂടി നോക്കി. മാന്യന്റെ എല്ലാ ലക്ഷണവുമുണ്ടു. ഉള്ള ധൈര്യമെല്ലാം സംഭരിച്ചു കാറിൽ കയറി. അധികമൊന്നും മിണ്ടിയില്ല. ചൊദിച്ചതിനെല്ലാം എന്തൊക്കെയോ ഉത്തരം നൽകി ഒരു വിധം വീടെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്‌. നന്ദി പറഞ്ഞു ഇറങ്ങാൻ നേരം ചൊദിച്ചു

"ഇവിടെ അടുത്തണോ താമസിക്കുന്നത്‌"

സ്ഥലം പറഞ്ഞു.

"ഓകെ സീ യൂ ലേറ്റർ ദെൻ.." തിരിച്ചു പോകുന്ന കാറിൽ നിന്നും അയാൾ കൈ വീശി.

കാർ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ ആലോചിച്ചു. അയാൾ പറഞ്ഞ സ്ഥലത്തേക്കു പള്ളിയിൽനിന്നും നേരെ എതിർദിശയിലേക്കല്ലെ പോകേണ്ടത്‌. അപ്പോൾ ഇയാൾ ഇത്ര ദൂരം വന്നത്‌ ഒരു പരിചയവുമില്ലാത്ത എന്നെ വീട്ടിൽ കൊണ്ടാക്കാൻ മാത്രമാണൊ? ആ സംശയം ഇന്നും ബാക്കി.

എങ്കിലും വർഷങ്ങൾക്കുമുൻപു വെളുത്ത മഞ്ഞു മൂടികിടന്ന ഒരു പ്രഭാതത്തിൽ കൈ വീശി കണ്മറഞ്ഞു പോയ ആ കറുത്ത മനുഷ്യൻ ഒരു സംശയം തീർത്തു.

"നന്മക്കും നല്ല മനുഷ്യർക്കും നിറം ഒന്നേയുള്ളൂ".

Sunday, May 10, 2009

അരവണ്ടി



റേഷൻ മണ്ണെണ്ണ വാങ്ങുക,അരിയും ഗോതമ്പും പൊടിപ്പിക്കുക, ഈസ്റ്ററിനോ ക്രിസ്തുമസിനൊ കള്ളു വാങ്ങാൻ പോകുക, ഇങ്ങനെയുള്ള അവസരങ്ങളിലായിരിക്കും മിക്കവാറും അരവണ്ടി (അരസൈക്കിൾ) വാടകക്കെടുക്കുക. ചുവന്ന നിറത്തിൽ സാധാരണ സൈക്കിളിന്റെ ഏകദേശം പകുതി വരും അരവണ്ടി. മുമ്പു പറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം വീട്ടിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ്‌ നടക്കണം. ഈ കഷ്ടപാട്‌ ഒഴിവാക്കാനാണു അരവണ്ടിയെടുക്കുന്നത്‌. ഈ സെറ്റപ്പിന്റെ ഒരു കുഴപ്പം, അരവണ്ടി വാടകക്കെടുക്കാൻ ഒരു ഇരുപതു മിനിറ്റ്‌ നേരെ എതിർ വശത്തേക്കു നടക്കണമെന്നതാണു. പോരാത്തതിനോ കള്ളും മണ്ണെണ്ണയും വാങ്ങാൻ പോകാൻ രണ്ടു പേരു വേണം താനും; ഒരാൾ സൈക്കിൾ ഓടിക്കാനും ഇനി ഒരാൾ മണ്ണെണ്ണക്കുപ്പിയുമായി പിന്നാലെ ഓടാനും! ഓടിക്കുന്ന പുള്ളി പുതിയതാണെങ്കിൽ പിറകെ ഓടുന്ന സഹായി ഇടക്കു ഒരു കൈ താങ്ങുകയും വേണം.

പയ്യൻസിനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുകയാണു. വളരെ ബുദ്തിമുട്ടിയിട്ടാണു ട്രെയിനിംഗ്‌ വീൽ ഊരാൻ സമ്മതിച്ചത്‌. ബാലൻസ്‌ കിട്ടാൻ ഒരു കൈ പിടിച്ചു പിന്നാലെ ഓടുമ്പോഴാണു പഴയ അരവണ്ടിയെ കുറിച്കു ഓർമ്മ വന്നത്‌. പിൻപിൽ ഒരു കൈ താങ്ങിയവരെപറ്റി.

"ഹാന്റിലിൽ നോക്കാതെ ദൂരേക്കു നോക്കൂ.. ഇല്ലെങ്കിൽ താഴെ വീഴും."

പണ്ടു പഠിച്ച പാഠം ഒന്നോർമ്മിപ്പിച്ചു. റോഡിന്റെ ഒരു വശത്തായി നിരപ്പായി നീണ്ടുകിടക്കുന്ന നടപ്പാതയിലാണു പഠനം. പാതയുടെ ഇരുപുറവും ചെത്തി മിനുക്കിയിട്ടിരിക്കുന്ന പുല്ലുള്ളതുകൊണ്ടു വീണാലും ഒന്നും സംഭവിക്കില്ല. എങ്കിലും വേവലാതി. ഒറ്റക്കു ഓടിച്ചു പോകുന്ന വരെ കാണുമായിരിക്കും ഈ ആശങ്ക! അതൊ ജീവിതകാലം മുഴുവൻ കാണുമൊ?

ആദ്യമായി ഒറ്റക്കു സൈക്കിൾ ഓടിച്ച ദിവസം. പിന്നാലെ ഓടാൻ സഹായികളെ ആരും അന്നു കിട്ടിയില്ല. ഇടവഴിയിൽ വളവു തിരിഞ്ഞു ചെന്നപ്പൊൾ ദൂരെ നിന്നെ വരുന്നതു കണ്ടു, പരിചയമിലാത്ത ഒരു മുഖം. അൽപം പ്രായം ചെന്ന ഒരമ്മച്ചി. വഴിയിൽ ആളെ കണ്ടാൽ അപ്പോഴെ തുടങ്ങും അങ്കലാപ്പു. ഒഴിഞ്ഞു മാറി പോണം എന്നു കരുതി വെട്ടിച്ചു വെട്ടിച്ചു നെരെ സൈക്കിൾ കൊണ്ടു കയറ്റിയത്‌ അമ്മച്ചിയുടെ കാൽമുട്ടിൽ. മുള്ളുവേലിക്കിടയിൽ, വീണിടത്തു നിന്നും മുട്ടൻ ചീത്ത പറഞ്ഞു അവരു എഴുന്നേറ്റു വന്നപ്പോഴെക്കും സൈക്കിളുമായി ഓടി. പിന്നെ അറിഞ്ഞു.. ആരൊ അവരെ പറഞ്ഞു സമധാനിപ്പിച്ചു.. അത്‌ ഇന്ന ഇന്ന ഇടത്തെ പയ്യനാണെന്നു. അങ്ങനെ അപ്പനമ്മമാരുടെ ലേബലിൽ അന്നു രക്ഷപെട്ടു. താനേ പറക്കുന്നതുവരെ അവരുടേതാണല്ലൊ ലേബൽ!

പിറകിൽ നിന്നും പതുക്കെ കൈയ്യെടുത്തു നോക്കി. തന്നെ പോകുന്നുണ്ടു. ഇടത്തൊട്ടു അൽപം ചരിഞ്ഞാണു ചവിട്ടുന്നത്‌. അതു കുഴപ്പമില്ല. ശരിയായിക്കൊള്ളും. ഒരിക്കൽ ബാലൻസ്‌ ആയികഴിഞ്ഞാൽ പിന്നെ പിറകെ ഓടേണ്ട കാര്യമില്ല. കൈത്താങ്ങിന്റെ ആവശ്യവും വരില്ല.

"ഡാഡീ ..പിടിക്കണേ.."

"ആ ഡാഡി പിടിച്ചിട്ടുണ്ട്‌....നേരെ.. നേരേ നോക്കി പോ..പതുക്കെ" പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

മനസ്സിൽ പറഞ്ഞതിങ്ങനെ..

"ഡാഡി എത്ര ദൂരം വേണമെങ്കിലും ഒരു കൈത്താങ്ങായി പിന്നാലെ ഓടാം. നീ എന്നും ഒരു കുഞ്ഞായി, ഈ കൊഞ്ചലും കുസ്രുതിത്തരങ്ങളുമായി ഇവിടെ ഇങ്ങനെ കുട്ടിവണ്ടിയുമോടിച്ചു നടക്കുകയാണെങ്കിൽ.. ഈ നിമിഷം ഒരു നിശ്ചലചിത്രം പൊലേ ഇങ്ങനെ എന്നും നിൽക്കുകയാണെങ്കിൽ.. പക്ഷെ ഡാഡി പിടി വിട്ടല്ലേ ഒക്കൂ .. നിനക്കു നിന്റേതായ വേഗത്തിൽ പോകാൻ."