Wednesday, October 7, 2009

ഏറ്റങ്ങൾ


പെട്ടികളും തൂക്കി, ലിഫ്റ്റിറങ്ങി, ഒൻപതാം നിലയിൽ പുതിയ താമസസ്ഥലത്തേക്ക്‌ സുധാകരൻ കയറിചെല്ലുമ്പോൾ പാഞ്ചി സ്വീകരണമുറിയിലെ സോഫയിൽ നല്ല ഉറക്കത്തിലായിരുന്നു.


"പെട്ടിയെല്ലാം ഇവിടെ വച്ചോളൂ. ഇതാണ്‌ മുറി".


അവതാറിന്റെ അമ്മ അടുക്കളയൊടു ചേർന്നുള്ള വാതിൽ തുറന്നു കൊടുത്തുകൊണ്ടു പറഞ്ഞു."വല്ലതും പാകം ചെയ്യണേ ഇതാ അടുക്കള. ഞങ്ങൾക്ക്‌ അടുക്കള ഉപയോഗം കുറവാ. മിക്കവാറും അവതാറ്‌ ജോലി കഴിഞ്ഞു വരുമ്പം കഴിക്കാനുള്ളത്‌ കൊണ്ടുവരും"


ഒന്നു രണ്ടു ദിവസങ്ങൾക്കുശേഷമാണ്‌ സുധാകരൻ വീട്ടുടമസ്ഥ അവതാർ കൗറിനെ കാണുന്നത്‌. അവതാറിന്‌ എന്നും രാത്രി ജോലിയാണ്‌, അതുകൊണ്ട്‌ പകൽ മുഴുവനും ഉറക്കവും. വീണ്ടും ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ്‌ അവരുടെ ഭർത്താവിനെ പറ്റി സുധാകരൻ അറിയുന്നത്‌.


നാട്ടിൽ നിന്നും വിട്ട്‌ ഒരു പുതിയ സ്ഥലത്ത്‌, അതും ഒരു പുതിയ രാജ്യത്ത്‌ ആദ്യമായാണ്‌. വന്നിറങ്ങിയ അന്ന്‌ വൈകിട്ട്‌, കട്ടിലിലിരുന്നു,തൊണ്ടയോളം തികട്ടിയെത്തുന്ന കരച്ചിലിനെ നിയന്ത്രിക്കാൻ പാടു പെടുകയായിരുന്നു അയാൾ. മനസ്സു ദൂരെക്ക്‌ ദൂരെക്ക്‌ അലഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ വായനശാലയോട്‌ ചേർന്നുള്ള മുറിയിൽ ഇപ്പൊ കളികൾ തകർക്കുകയായിരിക്കും. ചീട്ടുകളി, കാരംസ്‌, ചെസ്സ്‌. തൊട്ടു ചേർന്നുള്ള മൈതാനത്ത്‌ ക്രിക്കറ്റും പന്തുകളിയും നടക്കുന്നുണ്ടാകും. ആരായിരിക്കും തന്റെ പകരക്കാരൻ?


ഇടവഴിയിൽ വഴിവിളക്കുകളും കത്തിതുടങ്ങികാണും. അച്ചനും അമ്മയും എന്തുചെയ്യുകയായിരിക്കും വീട്ടിൽ? അച്ചൻ ഉമ്മറത്തിരുന്നു ഇരുട്ടിലേക്ക്‌ ഇടക്കിടെ നോക്കുന്നുണ്ടാവും. വൈകിട്ട്‌ കളിയെല്ലാം കഴിഞ്ഞ്‌ പാടവരമ്പത്ത്‌ തലവെട്ടം കണ്ടാലേ ടോർച്ചുമായി പുറത്തേക്കുപോകാനെന്ന മട്ടിൽ മുറ്റത്തേക്കിറങ്ങിനിൽക്കും. ഇപ്പൊഴും സുധാകരൻ കൊച്ചുകുട്ടിയാണെന്നാണ്‌ അച്ചന്റെ വിചാരം.


"ഇരുട്ടു വീണ കണ്ടൂടെ മോനേ നിനക്ക്‌" അമ്മ ചോദിക്കും. അച്ചൻ ഒന്നും മിണ്ടാതെ നിൽക്കുകയെയുള്ളൂ. പറയാത്ത വാക്കുകളിലെ കുറ്റപെടുത്തലും വാങ്ങി സുധാകരൻ തല കുനിച്ച്‌ അകത്തെക്കു കയറും.


വന്നേത്തിയ കാര്യം പറയാൻ അടുത്ത വീട്ടിലേക്കു വിളിച്ചപ്പൊൾ അമ്മ വരും എന്നു കരുതിയെങ്കിലും അച്ചനാണ്‌ വന്നു ഫോണെടുത്തത്‌. യാത്രയിലെ വിശേഷമെല്ലാം പറയണം എന്നുണ്ടായിരുന്നു. അച്ചനായതു കൊണ്ട്‌ പറയാൻ കരുതി വച്ചിരുന്നതെല്ലാം ടേലെഫോണിന്റെ ഇരുതലക്കലും മൗനങ്ങളിലേക്കൊതുങ്ങിപ്പോയി.


"എങ്ങനെയുണ്ട്‌ മോനേ?" അച്ചൻ ചോദിച്ചു. അച്ചൻ സാധാരണ മോനെ എന്നു വിളിക്കാറില്ല. സുധാകരാ എന്നു തികച്ചു തന്നെയാണ്‌ വിളിക്കാറ്‌.


"ഇപ്പൊ വന്നതല്ലെയുള്ളൂ അച്ചാ. രണ്ടു ദിവസം കഴിഞ്ഞു ജോലിക്ക്‌ കയറാം എന്നാണ്‌ കൊണ്ടു വന്ന കമ്പനിക്കാർ പറഞ്ഞത്‌. തൽക്കാലം ഒരു ഇന്ത്യൻ വീട്ടുകാരുടെ കൂടെ പേയിംഗ്‌ ഗെസ്റ്റായി താമസം ആക്കിയിരിക്കുകയാണ്‌; നാലഞ്ചുമാസത്തേക്ക്‌. പിന്നെ കൂടെ ജോലിയിലുള്ള ആരുടെയെങ്കിലും കൂടെ നോക്കാം എന്നാണ്‌ പറഞ്ഞു വച്ചിരിക്കുന്നത്‌"


"ഉം." അച്ചൻ ഒന്നു മൂളി. "എല്ല കാര്യത്തിനും വിശദമായി എഴുത്തയച്ചാൽ മതി. ഇങ്ങോട്ട്‌ വിളിച്ചു ഇവർക്ക്‌ ബുദ്തിമുട്ടാക്കെണ്ട"


"ഞങ്ങൾക്കൊരു ബുദ്തിമുട്ടൂല്ല കുട്ടിയേ.മോനെപ്പം വേണേ വിളീച്ചൊ." അകത്തുനിന്നു ഭവാനിയമ്മ വിളിച്ചു പറയുന്നത്‌ നേർത്തു കേൾക്കാം.


ചാരിയിട്ട വാതിലിന്‌ വെളിയിൽ ഒരു ആൾപെരുമാറ്റം. വീട്ടിലെ കുട്ടി വാതിലിന്റെ വിടവിലൂടെ എത്തിനോക്കുന്നു.


"മോൻ ഇങ്ങു വന്നെ.. എന്താ പേര്‌".


"പാഞ്ചി" മടിച്ച്‌ മടിച്ച്‌ അകത്തേക്ക്‌ വന്നു നാലഞ്ചു വയസ്സു പ്രായമുള്ള ഒരു മിടുക്കൻ പയ്യൻ. ഗോതമ്പിന്റെ നിറം. തലയിൽ ചെറിയ റബ്ബർ പന്തിന്റെ വലിപ്പത്തിൽ വെളുത്ത തുണി കൊണ്ട്‌ കെട്ടി വച്ചിരിക്കുന്ന ടർബൻ.


"പാഞ്ചിയോ"?"പരംജീത്‌ സിംഗ്‌. ഗ്രാന്മാ വിളിക്കുന്നതാ പാഞ്ചീന്ന്‌"

"പരംജീത്‌?.. വല്യ പേരാണാല്ലോ".


"എനിക്കീ മുറിയിൽ വരാമോ?" പാഞ്ചി ചോദിച്ചു.


"ഓ.. അതിനെന്താ. പാഞ്ചി എപ്പൊ വേണേലും പോരേ" ആരൊടെങ്കിലും ഒന്നു മിണ്ടാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു സുധാകരന്‌.


"ഗ്രാന്മ പറഞ്ഞു.. പെർമിഷൻ മേടിച്ചിട്ടേ ഇവിടെ വരാവൂന്ന്". മുറിയിലാകമാനം ഒന്നു കണ്ണോടിച്ചുകൊണ്ട്‌ പാഞ്ചി പറഞ്ഞു.


രണ്ടു ദിവസം കഴിഞ്ഞു സുധാകരൻ ജോലിക്ക്‌ കയറി. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ ബസ്‌ പിടീച്ച്‌ തിരിച്ചെത്തിയപ്പൊൾ പാഞ്ചി സ്വീകരണമുറിയിലിരുന്നു് ഹോംവർക്കിലാണ്‌.


സുധാകരൻ ഡ്രെസ്സെല്ലാം മാറി, ഒരു കാപ്പി കുടിച്ചപ്പൊഴേക്കും പാഞ്ചി മുറിയിലേക്കെത്തി.


"പാഞ്ചീ .. അങ്കിളിനെ ശല്യപ്പെടുത്താതെ". പുറത്തുനിന്നും അവതാറിന്റെ അമ്മ വിളീച്ചു പറഞ്ഞു.


"സാരമില്ല ആന്റീ .. അവൻ എപ്പൊ വേണെലും വന്നോട്ടെ. എനിക്കു കുഴപ്പമില്ല". സുധാകരൻ പറഞ്ഞു.


പിന്നെ അതൊരു പതിവായി. ജോലി കഴിഞ്ഞു വരുമ്പോഴേക്കും പാഞ്ചി മുറിയിൽ ഹാജരായിരിക്കും. ശനിയും ഞായറും സുധാകരന്റെ റൂമിലായിരിക്കും മിക്കവാറും പാഞ്ചി.


ഇടക്ക്‌ ഒന്നു രണ്ടു തവണ കണ്ടപ്പോൾ അവതാർ ക്ഷമാപണ രൂപത്തിൽ പറഞ്ഞു, കുട്ടിയുടെ ശല്യം കൂടുതലാണേ പറയണെ എന്നു. സുധാകരൻ ചിരിച്ചു കൊണ്ടു തലയാട്ടി. അവതാറിനെ കൊത്തി വച്ച രൂപമായിരുന്നു, പാഞ്ചിക്ക്‌. അതെ ചിരി. അതെ നുണക്കുഴികൾ. അതെ നിറം.


"അങ്കിൾ എത്ര നാളായി പറയുന്നു. നടയിറങ്ങി താഴെ കൊണ്ടുപോവാന്ന്‌. ഇന്നു പോവാം". ഒരു വൈകിട്ട്‌ ജോലി കഴിഞ്ഞു വന്നുകയറിയപ്പൊ പാഞ്ചി ചോദിച്ചു.


സംഗതി ശരിയായിരുന്നു. കുറച്ചു നാളായി പാഞ്ചി പറയുന്നു. ലിഫ്റ്റിൽ പോകുന്നതിനുപകരം നടകളിറങ്ങി താഴെവരെ പോണമെന്നു. ഒരിക്കൽ കൊണ്ടുപൊവ്വാമെന്നു സമ്മതിക്കുകയും ചെയ്തതാണ്‌.


ഏതായാലും താഴെ വരെ ഒന്നു പോണം.വീട്ടിൽ നിന്നും കത്തു വന്നിട്ടുണ്ടൊ എന്നു നോക്കണം. കഴിഞ്ഞ കത്തിൽ അച്ചന്‌ നല്ല സുഖമില്ല എന്നു എഴുതിയിരുന്നു. സ്ഥിരം പ്രശ്നങ്ങൾ തന്നെ. വാതത്തിന്റെ അസുഖമുണ്ട്‌.വലിവും ഇച്ചിരെ കൂടുതലായിരുന്നത്രെ. അച്ചൻ ബുദ്തിമുട്ടി ശ്വാസം വലിക്കുന്നത്‌ പലപ്പോഴും കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്‌. എഴുത്തിന്‌ താഴെ പതിവില്ലാത്ത തരത്തിൽ അച്ചന്റെ ഒന്നു രണ്ടു വരികൾ.


"ആരോഗ്യം നോക്കണേ മോനേ. താഴ്ത്തുങ്ങൾക്ക്‌ നീ മാത്രമുള്ളൂന്ന്‌ ഓർമ വേണം."


ഇങ്ങോട്ടു പോരാൻ വിമാനത്താവളത്തിൽ വന്നപ്പൊൾ കണ്ണാടി മറക്കപ്പുറത്തുനിന്നു കൈ വീശി, അച്ചൻ പറയാതെ അടക്കിപിടിച്ച വാക്കുകളായിരുന്നു ഇവ എന്നു തോന്നി സുധാകരന്‌. അച്ചൻ എന്നും വാക്കുകൾ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ. പറയാത്ത വാക്കുകളിലൂടെയായിരുന്നു എന്നും സുധാകരൻ അച്ചനെ മനസ്സിലാക്കിയിട്ടുള്ളത്‌. ഇപ്പൊ ദൂരത്ത്‌ നിൽക്കുമ്പോൾ അച്ചന്റെ വാൽസല്യത്തിന്റെ മറ അൽപം ഒന്നു നീങ്ങുന്നത്‌ കാണായി സുധാകരന്‌.


നാട്ടിലേക്ക്‌ ഒന്നു വിളിച്ചു നോക്കിയാലോ? വേണ്ട.. എഴുത്ത്‌ വന്നിട്ടില്ലെങ്കിൽ പോയി വിളിക്കാം. കുഴപ്പമൊന്നുമില്ലെങ്കിൽ പിന്നെ ആവശ്യമില്ലാതെ അയൽവക്കത്തേക്ക്‌ വിളിച്ചതിന്‌ അച്ചൻ എന്തെങ്കിലും പറയും.


"അങ്കിൾ ഇന്നു പോവാം.." പാഞ്ചിയുടെ ചോദ്യം പിന്നെയും.

"എന്തിനാ നടകളിറങ്ങി പോണേ. നമുക്ക്‌ ലിഫ്റ്റിൽ പോകാം". സുധാകരൻ പറഞ്ഞു.
"എനിക്കു എല്ലാ നിലയിലും പോയി കാണണം. ലിഫ്റ്റിൽ പോയാൽ അതു പറ്റുമോ?"


എല്ലാ നിലകളും ഒരു പോലെയാണ്‌ എന്നു പറയണം എന്നു തോന്നി. ഫ്ലാറ്റിന്റെ പ്രത്യേകത തന്നെ അതാണ്‌. ഒരേ പോലേ സ്വീകരണമുറി. ഒരു പോലത്തെ അടുക്കള. ഒരു പോലേ ഉള്ളിലൊളിപ്പിച്ച സ്വകാര്യദുഃഖങ്ങളും.


"പാഞ്ചി വീഴും നടയിറങ്ങി പോയാൽ". സുധാകരൻ വീണ്ടും പറഞ്ഞു നോക്കി.
"അതിന്‌ അങ്കിൾ എന്റെ കൈ പിടിച്ചാൽ മതി."


നാലഞ്ചു നിലകളിറങ്ങി കഴിഞ്ഞപ്പോഴേക്കും പാഞ്ചി ക്ഷീണിച്ചു ഇരിപ്പായി. ഒരു ചെറുചിരിയോടെ പാഞ്ചി കയ്യുയർത്തി. സുധാകരൻ കുട്ടിയെ എടുത്ത്‌ തോളത്തേക്കിട്ടു. അച്ചനമ്മമാരുടെ പിണക്കങ്ങൾ കൊണ്ട്‌ കുഞ്ഞുങ്ങൾക്ക്‌ നഷ്ടമാവുന്ന സുരക്ഷകൾ. സുധാകരൻ മനസ്സിലോർത്തു.

കരുതിയ പോലെ തന്നെ എഴുത്തുണ്ട്‌ വീട്ടിൽ നിന്നും. പതിവിനു വിപരീതമായി അച്ചന്റെ കൈപ്പടക്കു പകരം അനിയത്തിയുടേതാണ്‌. സുധാകരന്റെ ഹ്രുദയം ശക്തിയായി മിടിച്ചു. പൊട്ടിച്ചു വായിക്കാൻ ധൈര്യമില്ലാതെ കത്ത്‌ പോക്കറ്റിലിട്ടു, അയാൾ മെയിൽ ബോക്സ്‌ പൂട്ടി. മുറിയിൽപ്പോയി സമാധാനത്തിൽ വായിക്കാം.


"അങ്കിൾ നമുക്ക്‌ നട കയറി പോവാം. ഇങ്ങോട്ടിറങ്ങിയത്‌ നല്ല രസമായിരുന്നു".
"പാഞ്ചിക്ക്‌ ക്ഷീണമല്ലേ. നമുക്ക്‌ ലിഫ്റ്റിൽ പോവാം."
"എനിക്ക്‌ കുഴപ്പമില്ല. ക്ഷീണം വരുമ്പോ അങ്കിൾ എന്നെ എടുത്താ മതി". വളരെ എളുപ്പത്തിൽ പാഞ്ചി പ്രശ്നം പരിഹരിച്ചു.


മേലേക്കുള്ള നടകളിൽ നേരിയ ഇരുളു പരക്കുന്നു. സുധാകരൻ പാടവരമ്പത്ത്‌ വേഗത്തിൽ നടക്കുന്ന കുട്ടിയായി. കയറിചെല്ലുമ്പോൾ ടോർച്ചുമായി ആരെങ്കിലും കാത്തുനിൽക്കുമെന്ന്‌ അയാൾ വെറുതെ ആശിച്ചു!

Monday, September 14, 2009

മടിവാളയിലെ ചില പകലുകൾ

അന്ന്‌, മടിവാള നഗരത്തിന്റെ മോടികൾക്കുപുറത്തു, വൃത്തികേടുകൾ നിറഞ്ഞ, ഗതി പിടിക്കാത്ത തമിഴന്മാരും കന്നഡക്കാരും തിങ്ങി പാർക്കുന്ന ഒരിടമായിരുന്നു. മാലിന്യം കുന്നു കൂടിയ ചെറിയ വഴികളും, കറുത്ത വെള്ളം ഒഴുകുന്ന ഓടകളും, അവക്കിരുപുറങ്ങളിലും അടുപ്പുകല്ലുകൾ കൂട്ടിയ കണക്ക്‌ കൊച്ചുകൂരകളും.

മാർക്കെറ്റിൽ നിന്നും വരുന്ന ബി. ടി. എസ്‌. ബസിന്റെ അവസാന സ്റ്റൊപ്പിൽ ഇറങ്ങി, വലതു വശത്തുള്ള കൊച്ചു കടകൾക്കിടയിലൂടെ ഒരിടവഴിയുണ്ട്‌. അതിലൂടെ പഴയ തമിഴ്‌ പടങ്ങൾ കളിക്കുന്ന പൊട്ടിപൊളിഞ്ഞ ടാക്കീസും കടന്ന്‌, തുറസ്സായ ചതുപ്പു നിലങ്ങളും കടന്ന്‌, കയറിചെല്ലുന്നിടത്താണ്‌ താമസസ്ഥലം. ആ പരിസരത്തെ സാമാന്യം വലിപ്പമുള്ള ഒരു കൊച്ചു വാർക്കവീടിന്റെ മേലേ തകരം മേഞ്ഞ രണ്ടു ഒറ്റ മുറികളിലൊന്നാണ്‌ ജോണി വാടകക്കെടുത്തിരിക്കുന്നത്‌. പച്ച ചായം തേച്ച വീടിന്റെ താഴെ വീട്ടുടമസ്ഥനും കുട്ടികളും, വയസ്സായ അമ്മയും. പഠിപ്പെല്ലാം കഴിഞ്ഞ്‌ ജോലി അന്വേഷണമാണ്‌ ഇപ്പോഴ്ത്തെ സ്ഥിരജോലിയെന്നുള്ളതുകൊണ്ട്‌ ജോണിയുടെ വലിയ സൗമനസ്യം മുതലാക്കിയാണ്‌ ഞാനും കൂടെ കൂട്‌ഇയിരിക്കുന്നത്‌.

ജോണി രാവിലേ വർക്ക്ഷാപ്പിൽ പോയിക്കഴിഞ്ഞാൽ, വിശദമായി പത്രം അരിച്ചു പെറുക്കലാണ്‌ ആദ്യത്തെ പണി. പിന്നെ ബയോഡാറ്റായുമായി പട്ടണത്തിലേക്ക്‌. മൂന്നോ നാലോ ഇടങ്ങളിൽ കയറിയിറങ്ങി ഉച്ചയുറക്കത്തിന്റെ നേരത്തെക്ക്‌ മടങ്ങിയെത്തുക. ഇതായിരുന്നു മടിവാളയിലെ സ്ഥിരം ദിനചര്യ. രണ്ടാൾക്ക്‌ കഷ്ടിച്ചു മരുങ്ങു തിരിയാൻ മാത്രം നീളമുള്ള മുറിയിൽ തന്നെ കിടപ്പും, ചോറു വയ്പും, ഭക്ഷണം കഴിപ്പും, മൂലയിൽ തന്നെ കുളിയും എല്ലാം കഴിയും എന്നുള്ളതി‍ൂകൊണ്ട്‌ മുറിക്കകത്തെക്കു കയറിയാൽ പിന്നെ പുറത്തിറങ്ങേണ്ട കാര്യമേയില്ല.

പുറത്തേക്കിറങ്ങിയാൽ, മുകളിൽ തന്നെയുള്ള ചെറിയ വരാന്തയിൽനിന്നു നോക്കുമ്പോൾ, നേരെ താഴെ, ഞങ്ങളുടെ വീട്ടുടമ തന്നെ വാടകക്ക്‌ കൊടുത്തിരിക്കുന്ന രണ്ടു കൊച്ചു കൂരകൾ കൂടി കാണാം. ചെന്നെത്തിയ ആദ്യദിവസം തന്നെ ജോണി എല്ലാത്തിനും ഒരാമുഖം തന്നു വച്ചു. ഇടതു വശത്തുള്ള വീട്ടിൽ താമസിക്കുന്നത്‌ ഭർത്താവും ഭാര്യയും മാത്രമുള്ള ഒരു കന്നട കുടുംബം. തൊട്ടടുത്തുള്ള വീട്ടിൽ സ്ഥിരതാമസക്കാരായി അവിടത്തെ പെണ്ണും രണ്ടു പൊടികുഞ്ഞുങ്ങളും മാത്രം. അയാൾ മാസം രണ്ടോ മൂന്നോ തവണ മാത്രമേ വരൂ. വന്നാൽ നേരം വെളുക്കുന്നതിനു മുൻപേ പോവുകയും ചെയ്യും. എവിടെയോ തരക്കേടില്ലാത്ത ഉദ്യോഗസ്ഥൻ. പെണ്ണിനെ എവിടുന്നോ അടിച്ചുകൊണ്ടുവന്ന്‌, സ്വന്തം ഭാര്യ അറിയാതെയുള്ള "ചിന്നവീട്‌" സെറ്റപ്പാണ്‌.

പിറ്റേന്ന്‌ വെള്ളമെടുക്കാൻ പ്ലാസ്റ്റിക്‌ കുടവുമായി താഴെ പൈപ്പിന്റെ അടുത്ത്‌ ചെന്നപ്പൊഴാണ്‌ അവളെ ആദ്യമായി കണ്ട്‌ അത്ഭുതപ്പെട്ടത്‌. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സെങ്കിലും പ്രായക്കുറവുള്ള ഒരു കൊച്ചു പെൺകുട്ടി. ഇവളാണോ "ചിന്നവീട്‌?". എതോ ഗ്രാമത്തിൽ നിന്നുള്ള പെൺകൊച്ചാണെന്ന്‌ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. മുഖത്ത്‌ വാരിതേച്ചിരിക്കുന്ന മഞ്ഞളിനും, നിറുകയിലെ നിറം മങ്ങിയ സിന്ധൂരത്തിനും മറയ്ക്കാൻ കഴിയാത്ത ദൈന്യത അവളുടെ കണ്ണുകളിൽ! ചേല വാരിച്ചുറ്റി വലുതാകാൻ ശ്രമിച്ചിട്ടും ഒളിപ്പിക്കാൻ കഴിയാത്ത അവളുടെ വിഷാദം നിറഞ്ഞ കൗമാരം. ഇവളെങ്ങനെ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട്‌ തന്നെ ഇവിടെ ജീവിക്കുന്നു? വെള്ളവും കൊണ്ടു മടങ്ങുമ്പോൾ മനസ്സിലോർത്തു, അറിയാതെ തിരിഞ്ഞു നോക്കി.

മടിവാളയിലെ രാത്രികൾ കഷ്ടമായിരുന്നു. മഴ പെയ്താൽ മുഴുൻ ചോർന്നൊലിക്കുന്ന തകരത്തിനു താഴെ, നനയാത്ത മൂല നോക്കി രാവു മുഴുവൻ വെളുപ്പിക്കേണ്ട ഗതികേട്‌ ചിലപ്പോഴൊക്കെ. മഴയെന്നോ വെയിലെന്നോ നോക്കാതെ കൂറ്റൻ കൊതുകുകളുടെ നിരന്തര ശല്യങ്ങളും.

പ്രഭാതങ്ങളായിരുന്നു അതിലേറെ വെല്ലുവിളികൾ. രാവിലത്തെ കർമങ്ങൾക്കുള്ള ഇടമില്ലെന്നതായിരുന്നു ഏറ്റവും വലിയ കഷ്ടപാട്‌. ഒന്നുകിൽ ചുറ്റുവട്ടത്തുള്ള എല്ല തമിഴരേയും കന്നഡക്കാരേയും പോലെ കിഴ്ക്ക്‌ വെള്ള കീറുന്നതിനു മുൻപ്‌ ഒരു കട്ടനുമടിച്ചു് അടുത്തുള്ള റെയിൽവെയ്ട്രാക്കിന്റെ അടുത്തേക്കോടണം. അല്ലെങ്കിൽ പിന്നെ നേരം വെളുത്ത്‌ വണ്ടിയോടി തുടങ്ങുമ്പോൾ ബി.ടി.എസ്‌ ബസ്‌ കയറി നഗരത്തിലെ ഏതെങ്കിലും 'സുലഭ്‌' ശൗചാലയങ്ങളിലേക്കോടണം. ജോണിക്ക്‌ വർക്ക്ഷോപ്പിൽ കാര്യങ്ങളെല്ലാം സാധിക്കാമെന്നതുകൊണ്ട്‌, ട്രാക്കിലേക്കുള്ള ഈ പ്രഭാതസവാരിക്ക്‌ കൂട്ട്‌ തമിഴന്മാർ മാത്രം.

മധ്യാഹ്നങ്ങൾ പറയത്തക്ക അല്ലലില്ലായിരുന്ന്നു. ജോലിയന്വേഷണം കഴിഞ്ഞു വന്നാൽ, എല്ലാരും പണിക്ക്‌ പോയിരിക്കുന്നതുകൊണ്ട്‌ പരിസരത്തെങ്ങും ആരും ഇല്ല. ജോണി ജോലി കഴിഞ്ഞ്‌ എത്തുന്നതുവരെ സുഖമായി കിടക്കാം. ജോലിയെക്കുറിച്ചുള്ള വേവലാതിയിൽ ഉറക്കം വല്ലപ്പൊഴുമേ കടന്നുവരൂ എന്ന അസൗകര്യം മാത്രം.

അങ്ങനെ ഒരുയുച്ചമയക്കത്തിലാണ്‌, പിള്ളേരുടെ നിർത്താതെയുള്ള കരച്ചിലും, പെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള ശകാരങ്ങളും , ബഹളങ്ങളും കേട്ട്‌ ഞെട്ടിയുണർന്നത്‌. മുറിയുടെ പുറത്ത്‌ വരാന്തയിൽ പോയി എന്താണെന്നറിയാൻ എത്തിനോക്കി. താഴെ "ചിന്നവീടിന്റെ" മുറ്റത്താണ്‌. ആ പെൺകുട്ടി, വീട്ടുടമസ്ഥയുടെയും അവരുടെ പ്രായമെത്തിയ മൂത്ത മോളുടേയും കയ്യിൽ കിടന്ന്‌ കുതറുകയാണ്‌. ഒരാൾ മുടി ചുറ്റിപിടിച്ചിരിക്കുന്നു. മറ്റെയാൾ കയ്യിൽ കിട്ടിയതെല്ലാം എടുത്‌ തലങ്ങും വിലങ്ങും അടിക്കുന്നു. കൂട്ടിനു് വീട്ടുടമയുടെ വയസ്സായ തള്ളയും. അൽപദൂരം മാറി എല്ലാം നിരീക്ഷിച്ചുകൊണ്ട്‌ അടുത്ത വീട്ടിലെ വാടകക്കാരിയും വേറെ ഒന്നു രണ്ടു പെണ്ണുങ്ങളും. അലമുറയിട്ടു കരയുന്ന രണ്ടു കുഞ്ഞുങ്ങൾ.

എന്തു ചെയ്യും? ചെന്നു ഇടപെടാൻ ഭാഷയും വശമില്ല, പുതിയ ഇടവും. ഈ പെണ്ണുങ്ങൾക്കൊന്നു പിടിച്ചു മാറ്റിയേലെന്താ? എന്തു ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്ന്നു. ഒന്നു രണ്ടു മിനുറ്റു കൊണ്ടു കയ്യാംകളിയെല്ലം കഴിഞ്ഞ്‌, കലിയടങ്ങി, ഉച്ചത്തിൽ ചീത്ത വിളിച്ചു കൊണ്ട്‌ വീട്ടുടമസ്ഥയും മക്കളും തിരിച്ചു പോന്നു. കരഞ്ഞു വീത്തു കലങ്ങിയ കണ്ണുകളുമായി ആ പെൺകുട്ടി, കുഞ്ഞുങ്ങളെയും കൂട്ടി അകത്തെക്കും. പോകുന്ന പോക്കിൽ അവളൊന്നു മുഖമുയർത്തി മുകളിൽ എല്ലാം കണ്ട്‌ അന്തിച്ചു നിന്ന എന്നെ ദയനീയമായി ഒന്നു നോക്കി.

വൈകിട്ട്‌ സൈക്കിളുന്തി കന്നഡപോലീസെത്തി. തഴെ മുറ്റത്തു നിന്നും, ഞങ്ങളുടെ മുറിയിലേക്ക്‌ കൈചൂണ്ടി ആ പെൺകുട്ടി നിറമിഴികളോടെ എന്തൊക്കെയോ പറയുന്നു.

"നീ വാ തുറക്കണ്ട. എല്ലാം ഞാൻ പറഞ്ഞോളാം" ജോണി പോലീസു വരുന്നകണ്ട്‌ മുൻപേ പറഞ്ഞു വച്ചു.

വാതിലിൽ വന്നു മുട്ടിയ പോലീസിനോട്‌ ജോണി കന്നടയിൽ അൽപനേരം എന്തൊ പറഞ്ഞു. എനിക്ക്‌ ഭാഷയറിയില്ലെന്നും ഞാൻ ഒന്നും കണ്ടിട്ടില്ലെന്നുമാണ്‌ പറഞ്ഞതെന്ന്‌ പിന്നെയറിഞ്ഞു. കുഞ്ഞുങ്ങൾ തമ്മീലുള്ള കുട്ടിവഴക്കാണ്‌ എല്ലാത്തിനു തുടക്കം എന്നും പോലിസു പറഞ്ഞു.

ഒരാഴ്ചക്കുള്ളിൽ ഒരു രാത്രി, രായ്ക്കു രാമാനം അവർ വീടു വിട്ടു പെട്ടിയും കിടക്കയുമെല്ലാമായി സ്ഥലം കാലിയാക്കി. ആ രാത്രി വെളുക്കുവോളം ഉച്ചത്തിലുള്ള ശകാരങ്ങളും അടക്കിപിടിച്ച കരച്ചിലുകളുമായിരുന്നു ആ കൊച്ചു വീട്ടിൽ.

ഇടക്കൊരു കുറ്റബോധം വരും.. അന്ന്‌ ഒരു സഹജീവിക്കുവേണ്ടി ഒരു ചെറുവിരലുപോലും ഉയർത്താതിരുന്നതിന്റെ!

അല്ലെങ്കിലും അവൾക്കുവേണ്ടി നിവർന്നുനിന്നു ചോദിക്കാൻ ആരെങ്കിലും എന്നെങ്കിലും ഉണ്ടാകുമോ?
അഗ്നിസാക്ഷിയായി കൈ പിടിച്ചിറക്കിയ ഒരു പുരുഷൻ?കമനീയമായി ഒരുക്കിയ കല്യാണമണ്ടപത്തിൽ മകളെ നിറകണ്ണുകളോടെ കൈ പിടിച്ചു കൊടുത്ത അച്ചനും അമ്മയും?അതുമല്ലെങ്കിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉള്ളിലൊതുക്കി കൂടപിറപ്പിനെ യാത്രയാക്കിയ ഒരു വല്യേട്ടൻ?

തൽക്കാലം, രാത്രി മാത്രം തലയിൽ മുണ്ടു മൂടി വല്ലപ്പോഴുമെത്തുന്ന ഒരു കണവന്റെ കനിവിലാണവളുടെ ജീവിതം!

ഇങ്ങനെയും ചില ജീവിതങ്ങൾ!

Thursday, September 10, 2009

ഹ്രുദയം ഓർമിപ്പിക്കുന്നത്‌



"ഈ അച്ചനോക്കെ ഇത്ര പഠിപ്പുണ്ടെന്നു പറഞ്ഞിട്ടെന്താ? ഒരു പുറംരാജ്യത്തേക്ക്‌ വരുമ്പോ ശരിയായ മേൽവിലാസം പൊലും ഇല്ലാതെയാണോ വരുക?. ഈ പാതിരാത്രി ഇനി എവിടെ കൊണ്ടു പോയി ആക്കാനാണ്‌?" നിമിഷം ചെല്ലുംതോറും ദേഷ്യം കൂടി കൂടി വരുകയാണ്‌.

നാട്ടിൽ നിന്നും സുഹ്രുത്ത്‌ മറ്റൊരച്ചൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ്‌ ഒരു പരിചയവുമില്ലാതിരുന്നിട്ടും ഉത്തരേന്ത്യയിൽനിന്നുമുള്ള ഈ അച്ചനെ സ്വീകരിക്കാൻ എയർപ്പോർട്ടിൽ പോയത്‌. അച്ചൻ ഇവിടെ അടുത്ത്‌ രണ്ടൂ മണിക്കൂർ ദൂരെ യൂണിവേർസിറ്റിയിൽ പഠിക്കാൻ വരികയാണ്‌.

ജോലി കഴിഞ്ഞു ഓഫീസിൽ നിന്നും നേരേ പോകുകയായിരുന്നു. ചായ കുടിക്കാൻ പൊലും സമയം കിട്ടിയില്ല.തലേന്നത്തെ ഉറക്കം ശരിയാവാഞ്ഞതുകൊണ്ട്‌ ക്ഷീണവും കലശലായുണ്ട്‌. എയർപോർട്ടിൽ നിന്നും പിക്ക്‌ ചെയ്ത്‌ നേരേ ഒരു സുഹ്രുത്തിന്റെ വീട്ടിലേക്കാണ്‌ പോയത്‌. അച്ചൻ ഒരു കുളിയെല്ലം പാസ്സാക്കി വൈകിട്ടത്തെ ഭക്ഷണം എല്ലാം കഴിച്ചു വന്നപ്പൊഴേക്കും സമയം പത്ത്‌. ഇനിയും അധികം താമസിച്ചാൽ ഇന്നത്തെ ഉറക്കാവും കമ്മി. തന്നെയുമല്ല അച്ചന്‌ പോകേണ്ട യൂണിവേർസിറ്റിയിലേക്ക്‌ നഗരത്തിന്റെ അത്ര പന്തിയല്ലാത്ത ഭാഗത്തുകൂടെ പോകണം താനും. അതുകൊണ്ട്‌ എത്രയും വേഗം പോകുന്നതാണ്‌ നല്ലത്‌.

"അച്ചന്‌ പോകേണ്ട അഡ്രസ്സെടുക്കൂ. G.P.S-ൽ അഡ്രസ്സ്‌ കൊടുത്താൽ കറക്റ്റ്‌ സ്ഥലത്ത്‌ കൊണ്ടുപൊയാക്കും".

അച്ചൻ സൂട്ട്കേസ്സ്‌ തുറന്ന്‌ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു വെള്ള കടലാസ്സ്‌ എടുത്തു നീട്ടി. അച്ചനെ യൂണിവേർസിറ്റിയിലേക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള ഡീനിന്റെ കത്ത്‌.

"അതിന്റെ മേലെയുണ്ട്‌ അഡ്രസ്സ്‌". അച്ചൻ പറഞ്ഞു.

"അയ്യോ അച്ചാ.. ഇത്‌ പോസ്റ്റ്‌ ബോക്സ്‌ അഡ്രസ്സാണല്ലോ. ഇതു വച്ച്‌ പോകാൻ പറ്റില്ല." അഡ്രസ്സ്‌ നോക്കി പറഞ്ഞു.

"അത്‌ മാത്രമേയുള്ളൂ എന്റെ കയ്യിൽ". അച്ചൻ.

പുലിവാലു പിടിച്ചൊ? ഈ പുള്ളി ഈ അഡ്രസ്സും വച്ചു പോസ്റ്റ്‌ ബോക്സിന്റെ ഉള്ളിൽ പോയി താമസിക്കാൻ പോകുന്നോ? പതുക്കെ നീരസം വന്നു.

"ശരി. അച്ചന്റെ കയ്യിൽ ഫോൺ നംബറില്ലേ. നമുക്ക്‌ ആരെയെങ്കിലും ഒന്നു വിളിച്ച്‌ ചോദിക്കം."

"ആ ലെറ്റെറിന്റെ അടിയിൽ ഫോൺ നംബറുണ്ട്‌".

"ഈ നംബർ.." ഒരു സംശയം. ഡയൽ ചെയ്തു നോക്കി. വിചാരിച്ചപോലെ തന്നെ ആരും എടുതില്ല. ഓഫ്ഫീസ്‌ നംബറാണ്‌. ഈ രാത്രിക്ക്‌ ആരെടുക്കാൻ?

അച്ചന്റെ കയ്യിൽ വേറെ പോകേണ്ട വിവരം ഒന്നും തന്നെയില്ല. നല്ല പാർട്ടി തന്നെ. മനസ്സിൽ ഓർത്തു. ഇന്ത്യയിൽ നിന്നും പോരുന്നതിനു മുൻപ്‌ വിളിച്ചു ചോദിച്ചപ്പൊൾ ഇവിടെ കൊളേജിന്റെ അടുത്തു തന്നെ താമസം ഒരുക്കിയിട്ടുണ്ട്‌ എന്നുള്ള അറിവുണ്ട്‌. ഇന്നവിടെ അവർ കാത്തിരിക്കുകയും ചെയ്യും. അതുകൊണ്ട്‌ പോയി എത്തി ചേർന്നെ പറ്റൂ.

"നമുക്ക്‌ യൂണിവേർസിറ്റിയുടെ അടുത്ത്‌ പോയി ആരോടെങ്കിലും ചോദിച്ചാലോ" അച്ചൻ.

അച്ചൻ എന്താ വിചാരിച്ചിരിക്കുന്നത്‌? ഇതു ഇന്ത്യയിലെ നാട്ടിൻപുറമാണെന്നോ? ഒന്നാമത്‌ ഈ രാത്രി ആരു കാണാനാ അവിടെ? ഇനി ഏതെങ്കിലും കതകിന്‌ തട്ടി വിളിച്ചാൽ അടി കിട്ടാതെ പോന്നാൽ ഭാഗ്യം. നിമിഷം ചെല്ലുംതോറൂം നീരസം കൂടി കൂടി വരികയാണ്‌. ഇന്ന്‌ നേരത്തെ കിടന്ന്നുറങ്ങണം എന്നു കരുത്തിയതാണ്‌. അത്‌ പോയിക്കിട്ടി.

ഇന്റർനെറ്റിൽ വളരെ നേരം തപ്പി യൂണിവേഴ്സിറ്റിയിൽ തന്നെ അച്ചന്മാർ താമസിക്കുന്ന ഒരിടത്തിന്റെ അഡ്രസ്സ്‌ കിട്ടി.

പോകുമ്പൊൾ ഒരു മൂന്നു വട്ടമെങ്കിലും വഴി തെറ്റി. ഓരോയിടത്തും U ടേൺ എടുക്കുമ്പോഴും മനസ്സിൽ അരിശം പതഞ്ഞു പൊങ്ങി. അച്ചന്‌ മലയാളം അറിയാത്തതുകൊണ്ട്‌ പറഞ്ഞ ചീത്തയൊന്നും മനസ്സിലാകാതെ പുള്ളി വന്ന ക്ഷീണത്തിൽ പുറകിലെ സീറ്റിൽ നല്ല മയക്കമാണ്‌.

ഒടുവിൽ ചെന്നെത്തുമ്പോൾ ഭാഗ്യത്തിന്‌ അതു തന്നെയായിരുന്നു പറഞ്ഞു വച്ചിരൂന്ന സ്ഥലം. സമയം പാതിര കഴിഞ്ഞിരിക്കുന്നു. ലഗേജെല്ലാം ഇറക്കി, അച്ചനെ സെറ്റപ്പെല്ലാം ആക്കി തിരിച്ചു വീട്ടിലെത്തി ബെഡിലേക്ക്‌ വീണത്‌ മാത്രം ഒരു നേരിയ ഓർമ.
--
"തമ്പീ ഞാവകം(ഓർമ) ഇരുക്കാ?" പരിചയമില്ലാത്ത ഒരു ശബ്ദം.

കണ്ണ്‌ ഒന്നു കൂടി തിരുമ്മി നോക്കി.

മുഖവും പേരും മങ്ങിയെങ്കിലും ആകാരം നല്ല ഓർമ. അല്ലെങ്കിലും വർഷമെത്ര കഴിഞ്ഞാലും മറക്കാനാകുമോ? ഖദറിന്റെ വെളുത്ത മുണ്ടും വെളുത്ത ഷർട്ടും. കയ്യിൽ L G പെരുങ്കായത്തിന്റെ മഞ്ഞ സഞ്ചി.

"നല്ലാര്‌ക്കാ?" ആഗതന്റെ ചോദ്യം.
"ആ ജീവിച്ചു പോകുന്നു".
"ഇൻകെ സെറ്റപ്പെല്ലാം ആച്ചാ?"
"ആ കുഴപ്പമില്ല" ഞാൻ മറുപടി നൽകി.
"റോമ്പ വർഷമാച്ചേ അല്ലിയാ?".
"ആമാ.."

അതെ വർഷമൊത്തിരിയായി.

അന്ന്‌ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ പരിഭ്രമമായിരുന്നു മനസ്സു മുഴുവൻ. ചുറ്റും നോക്കി. മിക്കവരും ധാരാളം യാത്ര ചെയ്തു പരിചയമുള്ളവരാണെന്ന്‌ നോക്കിയാലറിയാം. അവിടെയിവിടെയായി നാലഞ്ചു പേർ മുണ്ടും ഷർട്ടുമെല്ലാം ധരിച്ചു കയറിയിട്ടുണ്ട്‌. തമിഴരാണെന്നു തോന്നുന്നു. ഇവന്മാർക്കെല്ലാം ഒന്നു ഭംഗിയായി വസ്ത്രം ധരിച്ചു വിമാനത്തിൽ കയറരുതൊ? മനസ്സിലോർത്തു.

നാലു മണിക്കൂർ മുള്ളിൽ ഇരിക്കുന്ന പോലെയാണ്‌ കഴിഞ്ഞു പോയത്‌. ഏഴു മണിയോടെ ചാംഗി എയർപോർട്ടിൽ ഇറങ്ങി. കസ്റ്റംസ്‌ എല്ലാം കഴിഞ്ഞു ലഗ്ഗേജും എടുത്തു അടുത്ത്‌ കണ്ട ഫോൺ ബൂത്തിൽ ചെന്നു. വിമാനമിറങ്ങി കഴിഞ്ഞ്‌ ഫോൺ ചെയ്യാനാണ്‌ അപ്പോയിന്റ്‌മന്റ്‌ ലെറ്ററിന്റെ കൂടെ വന്ന എഴുത്തിൽ പറഞ്ഞിരിക്കുന്നത്‌.

ഫോൺ നംബർ കറക്കി. റിംഗ്‌ ചെയ്യുന്നുണ്ട്‌. അൽപനേരം മണിയടിച്ചിട്ടും ആരും എടുത്തില്ല. മൂന്നു നാലു മിനിട്ട്‌ കഴിഞ്ഞു ഒന്നു കൂടി കറക്കി നോക്കി. ഫലം മുൻപിലത്തേതു തന്നെ. മനസ്സിൽ ചെറിയൊരു വിഭ്രാന്തിയായി. ആദ്യമായാണ്‌ ബാംഗളൂരിന്‌ അപ്പുറത്തെക്കു യാത്ര ചെയ്യുന്നത്‌. അതും പോരാഞ്ഞിട്ട്‌ പുറം രാജ്യത്തേക്ക്‌. ആകെയുള്ളത്‌ ഈ നംബറാണ്‌. കൂട്ടികൊണ്ടുപോകാൻ ആള്‌ വരുമെന്നാണ്‌ പറഞ്ഞത്‌. പക്ഷെ ഫോൺ ചെയ്തിട്ടു ആരും എടുക്കുന്നില്ലല്ലോ. എകദേശം ഒരു മണികൂറിലേറേ ഫോൺ ശ്രമിച്ചു നോക്കി. മനസ്സിൽ വിഭ്രാന്തി കൂടി കൂടി വന്നു. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. കൂടെ വിമാനം ഇറങ്ങിയവരെല്ലാം പോയിക്കഴിഞ്ഞു.അപ്പൊഴാണ്‌ ദൂരെ മാറി ആരെയോ പ്രതീക്ഷിച്ചു നിന്ന മധ്യവയസ്സനെ കണ്ടത്‌. വിമാനത്തിൽ വച്ചു ഒരു മിന്നായം പോലെ കണ്ടായിരുന്നു. തമിഴനാണെന്ന്‌ ഒറ്റ നോട്ടത്തിൽ അറിയാം.

അറിയാവുന്ന തമിഴിൽ പ്രശ്നം അവതരിപ്പിച്ചു.

"പോക വേണ്ടിയ അഡ്രസ്സിരുക്കാ തമ്പീ"
പെട്ടിയിൽ നിന്നും അപ്പോയിന്റ്‌മന്റ്‌ ഓർഡർ എടുത്തു കാണിച്ചു.

"എന്നുടെ മരുമകൻ കൂട്ടിയിട്ടു പോരതുക്ക്‌ വരുവാര്‌. ഉങ്ങളേ കമ്പനിയിലേ ഡ്രൊപ്‌ പണ്ട്രേ"

മനസ്സിൽ സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു.

അൽപസമയത്തിനുള്ളിൽ പറഞ്ഞ പോലേ ഒരു ചെറുപ്പക്കാരൻ കാറുമായെത്തി. വർഷങ്ങളായി സിംഗപൂരിൽ സ്ഥിരതാമസക്കാരാണവർ. ലഗ്ഗേജെല്ലം കയറ്റി, പറഞ്ഞിരുന്ന കമ്പനിയിൽ കൊണ്ടുപോയാക്കി, റിസെപ്ഷനിൽ ആളെത്തി പറഞ്ഞിട്ടാണ്‌ അന്ന്‌ അവർ മടങ്ങിയത്‌.

വർഷങ്ങൾക്കു ശേഷമാണ്‌ ആ പഴയ തമിഴ്‌ മുഖം ഓർമയിൽ വരുന്നത്‌.

"തമ്പീ .. വർഷങ്ങൾക്കു മുന്നാടി ഒന്നുമേ കേക്കാതേ നാൻ വന്ത്‌ ഉങ്ങൾക്കൊരു ഉതവി ചെയ്യറേ. നീങ്ങ സന്തോഷമാ അപ്പടി താൻ ചെയ്യ വേണ്ടിയ താനേ".

ഒരു ദുസ്വപ്നം കണ്ട പോലെ ഞെട്ടിയൂണർന്നു. ചുമരിലെ ക്ലോക്കിൽ മണി നാലര. മുറിയിൽ ആരുമില്ല. കൈപറ്റിയ നന്മ ഓർമിപ്പിക്കാൻ വന്ന തമിഴനെവിടെ? പറഞ്ഞ വാക്കുകൾ മാത്രം മുഴങ്ങുന്നുണ്ട്‌.

നാഴികമണി ഒന്നു തിരിച്ചുവിടാൻ കഴിഞ്ഞിരുന്നെങ്കിൽ.. തലേന്ന്‌ പറഞ്ഞ നീരസവും പാഴ്‌വാക്കുകളും തിരിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ..

എങ്കിൽ.. എങ്കിൽ.. വർഷങ്ങൾക്കു മുൻപു കൈപറ്റിയ ഒരു സൗമനസ്യത്തിന്റെ കടം സന്തോഷമായി വീട്ടാമായിരുന്നു.



Tuesday, August 25, 2009

ചില ചെറിയ പരീക്ഷണങ്ങൾ




"നാളെ മധുസൂദനൻനായരുടെ കവിത കേൾക്കാൻ പോകുന്നില്ലേ?" വൈകുന്നേരം ഹോസ്റ്റലിനടുത്ത ചെമ്മൺ പാതയിലൂടെ നടക്കാൻ ഇറങ്ങിയപ്പൊൾ സുഹ്രുത്ത്‌ ചോദിച്ചു.


"നാളെയോ?.. മധുസൂദനൻനായരോ? ഞാനറിഞ്ഞില്ലല്ലോ."



"നല്ല കൂത്ത്‌. രാപകൽ നാറണത്തു ഭ്രാന്തനും പാടി ഹോസ്റ്റലിൽ മനുഷ്യനെ കെടക്കാൻ സമ്മതിക്കാത്ത നീ അറിഞ്ഞില്ലെന്നോ?" സുഹ്രുത്തിനു അതിശയം.


'നാളെ? ശെടാ.. ഇതൊരു പരീക്ഷണമായിപ്പോയല്ലോ." ഞാൻ സ്വയം പറഞ്ഞു.


"ഊം ..എന്തു പറ്റി.. എന്തു പരീക്ഷണം?"


"അല്ല..നാളെ വേറോരു പ്രോഗ്രാമുണ്ടായിരുന്നു".


"എന്തു പ്രോഗ്രാം?'


'ഒ.. ഒന്നുമില്ല. ഒരിടം വരെ പോകാണുണ്ട്‌' അവനോടു പറഞ്ഞൊഴിഞ്ഞു. അല്ലെങ്കിലും അവനറിയാതിരിക്കുന്നതാണു നല്ലത്‌. അറിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ കിടക്കപ്പൊറുതി കിട്ടില്ല!


--


ഓണാവധി കഴിഞ്ഞു വീട്ടിൽ നിന്നും കോളേജിലേക്കു മടങ്ങുകയായിരുന്നു. പതിവിനു വിപരീതമായി ചാലക്കുടിയിൽ നിന്നും കയറുമ്പോൾ ട്രെയിനിൽ ആളു നന്നെ കുറവ്‌. ഇരിക്കാൻ വേണ്ട സ്ഥലം. ബാഗ്ഗെല്ലാം ഒതുക്കി വച്ചു സ്വസ്ഥമായിട്ടൊരിടത്തു ഇരുന്നു കഴിഞ്ഞപ്പൊഴാണു അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നവരെ ശ്രദ്തിച്ചത്‌. രണ്ടു പെൺകുട്ടികൾ. കോളേജിൽ പഠിക്കുന്നതായിരിക്കണം. സാധനങ്ങൾ കുത്തി നിറച്ച ബാഗ്ഗെല്ലം അടുത്തു തന്നെയുണ്ട്‌. കൂടെ ആരും ഉള്ള മട്ടില്ല. ഏതായാലും ഒന്നു പരിചയപ്പെട്ടിരിക്കാമെന്നു കരുതി ഉള്ള ധൈര്യമെല്ലാം എടുത്തു ചോദിച്ചു.


"എവിടേക്കാ"


കൂട്ടത്തിൽ അൽപം മുതിർന്നത്തെന്നു തോന്നുന്ന കുട്ടി അൽപം സങ്കോചത്തൊടെ സ്ഥലം പറഞ്ഞു. മധ്യ തിരുവിതാംകൂറിലെ ഒരിടം.


"അവിടെ?"


"അവിടെ കോളേജിൽ സെക്കന്റ്‌ ഇയർ ഡിഗ്രീക്ക്‌ പഠിക്കുന്നു." .


"ഞാനും കോളേജിലേക്കാണ്‌ . കൊല്ലത്ത്‌" ഞാൻ പറഞ്ഞു.


അവരുടെ സങ്കോചം തെല്ലൊന്നയഞ്ഞു. മലബാറുകാരാണ്‌. അടുത്തൊന്നും കോളേജില്ലാത്തതു കൊണ്ട്‌ പപ്പയുടെ സ്വന്തം സ്ഥലത്ത്‌ കോളേജിൽ ആക്കിയിരിക്കുകയാണ്‌. കൂടെയുള്ളത്‌ കസിൻ. അതേ കോളെജിൽ പ്രീ-ഡിഗ്രീക്ക്‌ പഠിക്കുന്നു. സാധാരണ ഗതിയിൽ കൊണ്ടുവിടാൻ ആരെങ്കിലും കൂടെ കാണാറുണ്ട്‌. ഇതാദ്യമായാണ്‌ രണ്ടു പേരും മാത്രമായി യാത്ര ചെയ്യുന്നത്‌. അതിന്റെ ചെറിയൊരു പരിഭ്രമവും.


മിണ്ടാൻ തുടങ്ങിയ വിമുഖത മിണ്ടിതുടങ്ങികഴിഞ്ഞപ്പോൾ പാടെ നീങ്ങി. മൂന്നോ നാലോ മണിക്കൂറിനിടയിൽ കോളേജ്‌, നാട്‌, നാട്ടുകാർ, ടീച്ചർമാർ അങ്ങനെ അങ്ങനെ ചെറിയ മലബാർ ചുവയിൽ പറഞ്ഞു തീരാത്ത വിശേഷങ്ങളുണ്ടായിരുന്നില്ല.


ഒടുവിൽ അവർക്കിറങ്ങേണ്ട സ്റ്റേഷനെത്തി.


"ഇനിയെവിടെ വച്ചെങ്കിലും കാണാം". അവൾ മെല്ലെ പറഞ്ഞു, ഇനി ഒരു പക്ഷെ ഒരിക്കലും കാണില്ലെന്നറിഞ്ഞിട്ടും.


വണ്ടിയിൽനിന്നും ഇറങ്ങി, പ്ലാറ്റ്ഫോമിൽ നിന്നും തിളങ്ങുന്ന കണ്ണുകളുമായി അവൾ കൈ വീശി. വണ്ടി മറയുന്നതുവരെ.


--


കോളേജിൽ ചെന്നു രണ്ടാം ദിവസം പറഞ്ഞ ഹോസ്റ്റലിന്റെ പേരു വച്ചു ഒരുദ്ധേശം മേല്‌വിലാസത്തിൽ ഒരു കത്തു വിട്ടു. ഹോസ്റ്റലിൽ വാർഡൻ വളരെ സ്റ്റ്രിക്റ്റ്‌ ആണെന്നു പറഞ്ഞതു കൊണ്ടു മറുപടി പ്രതീക്ഷിച്ചല്ല വിട്ടത്‌. പക്ഷെ എന്നെ അൽഭുതപെടുത്തികൊണ്ട്‌ ഒരാഴ്ച കഴിഞ്ഞപ്പൊൾ വടിവൊത്ത കയ്യക്ഷരത്തിൽ മറുപടി വന്നു. ഏതാനും വരികളിൽ ക്ലാസ്സുകൾ തുടങ്ങിയെന്നും അവിടെ സുഖമെന്നും മാത്രം എഴുതിയിരുന്നു.


പിന്നെ രണ്ടൊ മൂന്നോ കത്തുകളിൽ ഞാൻ എന്റെ സെമെസ്റ്റർ വിശേഷങ്ങളും ഹോസ്റ്റലിലെ അടിപൊളികളും രാത്രിയിലെ സെക്കന്റ്‌ ഷൊ സഞ്ചാരങ്ങളും എല്ലം വിശദമായി എഴുതി. മറുപടി എപ്പൊഴും ഏതാനും വരികളിൽ ഒതുങ്ങി. ഒരു പക്ഷെ ഹോസ്റ്റലിലെ കർശനനിയന്ത്രണമായിരിക്കണം കാരണം.


എങ്കിലും രണ്ടാഴ്ച മുൻപു വന്ന അവസാനത്തെ കത്ത്‌ പതിവിലും അൽപം ദൈർഘ്യമേറിയതായിരുന്നു. എന്തൊ കാര്യത്തിന്‌ യൂണിവേർസിറ്റിയിൽ പോകെണ്ട കാര്യമുണ്ട്‌. അവളും ഒന്നു രണ്ടു കൂട്ടുകാരികളും ഒരുമിച്ചു രാവിലെ തന്നെ പോകാനാണ്‌ പരിപാടി. തിരിച്ചു അന്നു തന്നെ വൈകിട്ടത്തെ ട്രൈയിനിന്‌ മടങ്ങാനും. എഴുത്തിന്റെ അവസാനം NB യിട്ടു ഒരു വരി.


"കൊല്ലത്തു പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കും!".


ഹ്രുദയത്തിൽ ഒരു പെരുമ്പറ കൊട്ടി. ആദ്യമായാണ്‌ ഇങ്ങനെ ഒരാൾ എഴുതുന്നത്‌


ട്രെയിനിന്റെ പേരും സമയവും എല്ലാം എഴുത്തിലുണ്ടായിരുന്നതുകൊണ്ട്‌ വന്ന ഉടനെ മറുപടിയിട്ടു.


"വണ്ടി കൊല്ലത്തെത്തുമ്പൊൾ ഞാൻ ഉണ്ടാകും. സാധിക്കുമെങ്കിൽ വാതിൽക്കൽ നിൽക്കുക. ഞാൻ കണ്ടുപിടിച്ചുകൊള്ളാം".


അങ്ങനെ കാത്തിരുന്ന ആ ദിവസമായിരുന്നു നാളെ.വൈകിട്ട്‌ ട്രെയിൻ സ്റ്റേഷനിൽ പോകുക എന്നുള്ളതായിരുന്നു പരിപാടി. അതിനിടയിലാണ്‌ മധുസൂദൻനായരുടെ കവിതാലാപനം ഒരു പരീക്ഷണമായി വന്നിരിക്കുന്നത്‌.


--


രാവിലെ മുതൽ ചിണുങ്ങണെ പെയ്യണ മഴ. ഉച്ചയായിട്ടും തോരുന്ന ലക്ഷണമില്ല. ഇതുവരെ തീരുമാനിച്ചില്ല. കവിത കേൾക്കാൻ പോണോ അതൊ റെയിൽവേ സ്റ്റേഷനിൽപോണൊ? ഏതായാലും രണ്ടും കൂടി നടക്കില്ല. മൂന്നു മണിയായപ്പോൾ ഒരു പറ്റം ചങ്ങാതിമാർ റെഡിയായി മുറിയിലെത്തി.


"ഡേയ്‌ .. നീ ഇതു വരെ റെഡിയായില്ലെഡെയ്‌".


"അല്ല .. എനിക്കു വേറെ പരിപാടിയുണ്ട്‌".


"എന്തു പരിപാടി? ഈ മഴയത്ത്‌? നീ വാ.. അല്ലേ ഇനി മേലാ ഈ ഹോസ്റ്റലിൽ നിന്റെ കവിതയോ പാട്ടൊ കേൾക്കാൻ പാടില്ല"


"അല്ല .. ഞാൻ.."


"ച്ചേ .. എണീറ്റു വാഡെയ്‌".


പിന്നെ തീരുമാനത്തിന്‌ അധികം താമസമുണ്ടായില്ല.


--


കവിത കഴിഞ്ഞു വന്ന പാടെ പ്ലാറ്റ്ഫോമിൽ വരാൻ കഴിയാത്തതിനു ഒരു നൂറു വട്ടം ക്ഷമ ചോദിച്ചു ഒരു കത്തെഴുതി. സെമെസ്റ്റെറിന്റെ തിരക്കും അസ്സൈൻമന്റും എല്ലാമാണു കാരണം വച്ചതു.
രണ്ടാഴ്ച കാത്തെങ്കിലും ഒരു മറുപടിയുമില്ല. തുടരെ തുടരെ മൂന്നോ നാലോ കത്തെഴുതി. പക്ഷെ പിന്നീടൊരിക്കലും വടിവൊത്ത കയ്യക്ഷരങ്ങളുള്ള മറുപടി മാത്രം വന്നില്ല!


--


ഇന്നു വർഷങ്ങൾക്കുശേഷവും, കണ്ണടച്ചാലും, കോളേജിലെ ക്ലാസ്സുമുറിയിൽ, പത്തമ്പതു പേർക്കു മുമ്പിൽ നിന്നും കൊണ്ട്‌ തെളിമയാർന്ന സ്വരത്തിൽ മധുസൂദനൻനായർ നാറാണത്തു ഭ്രാന്തൻ പാടുന്നതു കാണാം. പക്ഷെ അതോടൊപ്പം, കൊല്ലം റെയിൽവെ സ്റ്റേഷനിൽ ചിന്നി പെയ്യുന്ന മഴയത്ത്‌ നാലുപാടും പരതുന്ന ഒരു മങ്ങിപ്പോയ മുഖം!


ചില പരീക്ഷണങ്ങൾ അങ്ങനെയാണ്‌. ഓർമകളിൽ ഒരു നീറ്റലായി പിന്നെയും പിന്നെയും പരാജയപ്പെടുത്തികൊണ്ടിരിക്കും!





Sunday, August 16, 2009

മുഴക്കോൽ


ട്ര്ണ്ണീ‍ീങ്ങ്‌ ട്ര്ണ്ണീങ്ങ്‌ ...കോളിംഗ്‌ ബെല്ലിൽ വിരൽ അമർത്തിയപ്പോൾ അകത്ത്‌ പതിയ സ്വരത്തിൽ മണി മുഴങ്ങി. രണ്ടാഴ്ച മുൻപു മരപ്പണിയെല്ലാം അവസാനിപ്പിച്ചു പോകുമ്പോൾ കോളിംഗ്‌ ബെല്ല് ഉണ്ടായിരുന്നില്ല. മണിച്ചിത്ത്രത്താഴ്‌ പിടിപ്പിച്ച വാതിൽ പാളിയിൽ പതുക്കെ കൈയ്യോടിച്ചു നോക്കി. പോളീഷെല്ലാം ഭംഗിയായിരിക്കുന്നു. എങ്ങനെയുള്ളവരായിരിക്കും താമസക്കാർ? വിദേശത്തുനിന്നും വന്നതാണ്‌. ഇതു വരെ കാണാൻ ഒത്തില്ല. ഏതു തരക്കാരായാലെന്താ, മറന്നുവച്ചു പോയ മുഴക്കൊലും മറ്റു പണിയായുധങ്ങളും എടുത്തു കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ വരേണ്ട കാര്യമേ വരുന്നില്ല.

എന്തായിരിക്കും ആരും വാതിൽ തുറന്നു വരാത്തത്‌? നേർത്ത ജനൽകർട്ടന്മറവിലൂടെ അകത്ത്‌ ആൾപെരുമാറ്റമറിയാം. ഒരാൾ പുറത്തുവന്നു ബെല്ലടിച്ചാൽ ഇങ്ങനെയാണൊ പെരുമാറേണ്ടത്‌? സാമാന്യ മര്യാദയില്ലാത്ത കൂട്ടമായിരിക്കും. ഇവിടെ നിന്നും സാധനങ്ങൾ എടുത്തിട്ടു വേണം അടുത്ത സ്ഥലത്തേക്കു രാവിലെ തന്നെ പണിക്കെത്താൻ. അതൊന്നും ഇവർക്കറിയേണ്ട കാര്യമുണ്ടൊ? വിദേശത്തുനിന്നും വേണ്ട കാശുമായിട്ടായിരിക്കും വന്നിരിക്കുക. അധ്വാനത്തിന്റെ വിലയറിയാത്ത മനുഷ്യർ.

കഴിഞ്ഞ ആഴ്ച ആയിരുന്നെങ്കിൽ ആരോടും ചോദിക്കാതെ നേരേ അകത്ത്‌ പോയി പണിയായുധങ്ങളുമെടുത്ത്‌ വരാമായിരുന്നു. അന്നു അകത്തു കയറാൻ ഇവർ നമ്മളോട്‌ അനുവാദം ചോദിച്ചേനെ! ഇന്നിപ്പം ആരെങ്കിലും വന്നു വാതിൽ തുറക്കുന്നതുവരെ ഇവിടെ നിൽക്കുക തന്നെ..

---
ആരോ ബെല്ലടിക്കുന്നു. ആരായിരിക്കും ഈ വെളുപ്പിനേ ..ഇവിടത്തുകാർക്കു വിളിച്ചു പറഞ്ഞിട്ടു വരുക എന്ന സ്വഭാവമേയില്ല. അവിടെയായിരുന്നെങ്കിൽ വരുന്നതിന്റെ രണ്ടു ദിവസം മുൻപെങ്കിലും ഫോൺ ചെയ്തു പറയും. വന്നു താമസമാക്കിയതിൽ പിന്നെ ഒരു നൂറായിരം ആളു വന്നിട്ടുണ്ടു വീട്ടിൽ. സ്വസ്ഥമായ നേരമേ ഉണ്ടായിട്ടില്ല. അപ്പഴേ പറഞ്ഞതാ നമുക്കിവിടം പറ്റില്ലെന്ന്‌. പപ്പയും മമ്മിയും കേൾക്കണ്ടേ. ജനിച്ച മണ്ണിൽ കിടക്കണമത്രെ. അപ്പൊ ഞാൻ ജനിച്ച മണ്ണ്‌ അവിടെയല്ലേ?

നേർത്ത ജനൽ വിരിയിലൂടെ നോക്കി. മുൻപു പരിചയമില്ലാത്ത ആളാണ്‌. മുഷിഞ്ഞ മുണ്ടും ഷർട്ടും. കയ്യിൽ ഒരു പഴയ സഞ്ചിയും ഉണ്ട്‌. വല്ല കുട്ടികളെ പിടുത്തക്കാരുമായിരിക്കുമോ? മമ്മിയും പപ്പയും പറഞ്ഞിട്ടുണ്ട്‌. അവിടുത്തെപോലെയല്ല ഇവിടെ. കുട്ടികളെ തട്ടികൊണ്ടുപോയി കണ്ണു കുത്തിപൊട്ടിച്ചു പിച്ച തെണ്ടിക്കുമത്രെ.ഏതായാലും വാതിൽ തുറക്കണ്ട. കണ്ടിട്ടു അത്ര നല്ല
പുള്ളിയാണെന്നു തോന്നുന്നില്ല. നേരെ കയറിനിൽക്കുന്നത്‌ വരാന്തയിലാണ്‌. വാതിലിൽ തൊട്ടു നോക്കുന്നുമുണ്ട്‌. വാതിൽ തുറക്കാൻ ശ്രമിക്കുകയാണോ? ഇന്നലെ കൂടി പപ്പയും മമ്മിയും പറയുന്നുണ്ടായിരുന്നു. കള്ളന്മാർ പകൽ വീടു നോക്കി വച്ചിട്ട്‌ രാത്രി വന്നു കുത്തി തുറക്കുമത്രെ. ഏതായാലും മമ്മിയേ വിളിക്കാം. മമ്മീ..മമ്മീ..

---
ഹോ.. ഒന്നുറങ്ങാനും സമ്മതിക്കില്ലല്ലോ? നശിച്ച കോളിംഗ്‌ ബെല്ല്. രാത്രി ഉറങ്ങിയപ്പൊഴേ ഒരു നേരം കഴിഞ്ഞിരുന്നു..വല്ല പിരിവുകാരുമായിരിക്കും. സ്വീകരണമുറിയിൽ ടീ വീയുടെ ഒച്ച കേൽക്കുന്നുണ്ട്‌. മൊള്‌ എഴുന്നേറ്റ്‌ രാവിലേ ടീ വീയിൽ കയറിയെന്നു തോന്നുന്നു? ആ പെണ്ണിനു വാതിൽ തുറന്നൊന്ന്‌ നോക്കിയാലെന്താ ആരാണെന്ന്‌? പത്തു വയസ്സായെന്നു പറഞ്ഞിട്ടെന്താ. ഒരു കൊച്ചു പണി പോലും വീട്ടിൽ ചെയ്യില്ല. എല്ലാത്തിനും മമ്മി വേണം പുറകേ. മമ്മീ ..മമ്മീ.. ഇതിനെ എങ്ങനെ നേരേയാക്കും ഈശ്വരാ. എത്ര വട്ടം പറഞ്ഞിരിക്കുന്നു. "മോളേ .നിന്റെ പ്രായത്തിൽ മമ്മി ഒരു വീട്ടിലെ മുഴുവൻ അടുക്കളപ്പണിയും ഏടുതിട്ടാണ്‌ പള്ളിക്കൂടത്തിൽ പോയിരുന്നതെന്നു". കൊച്ചാണെങ്കിലും മറുപടി റെഡിയാണ്‌. "മമ്മീ ..മമ്മിയുടെ കാലത്ത്‌ ഫ്രിഡ്ജില്ല, മിക്സെറില്ല,വാക്കുവം ക്ലീനറില്ല. ഇന്നിപ്പൊ മമ്മി ചെയ്ത പണിയെല്ലാം ഈ മേഷീൻ ചെയ്തോളും മമ്മീ." ദൈവമെ ..ഇവിടെ വന്നാലെങ്കിലും കൊച്ചിന്റെ സ്വഭാവത്തിന്‌ ഒരു മാറ്റം കണ്ടെങ്കിൽ മതിയായിരുന്നു. അല്ലെങ്കിൽ പിന്നെ വലുതാവുമ്പം കഷ്ടപെട്ടതു തന്നെ.

ഏതായാലും പിന്നെ മണിയടിയൊന്ന്നും കേൾക്കാനില്ല.ഒരു പക്ഷെ അയല്‌വക്കത്തു നിന്നും ആരെങ്കിയം എന്തെങ്കിലും കടം വാങ്ങാൻ വന്നതായിരിക്കും. ഈ നാട്ടിൻ പുറത്തുകാരുടെ ഒരു കാര്യം. ഉപ്പു തൊട്ടു കർപ്പൂരം വരെ കടം വാങ്ങാൻ വരും. ഒരു നൂറു വട്ടം പറഞ്ഞതാണ്‌ ടൗണിൽ ഒരു ഫ്ലാറ്റ്‌ വാങ്ങിയാൽ മതിയെന്നു. പറഞ്ഞാ കേൾക്കണ്ടേ.

ആരായാലും ഒരു പക്ഷെ പോയിക്കാണും.

---
പുതിയ വീട്ടിൽ താമസം മാറ്റിയതിൽ പിന്നെ ആദ്യമായി കഥയെഴുതാൻ ഇരുന്നതാണ്‌. വീടുമാറ്റത്തെക്കുറിച്ച്‌! പുതിയ വീട്ടിൽ മറന്നുവച്ച പണിയായുധങ്ങളെടുക്കാൻ വരുന്ന ഒരു വയസ്സൻ ആശാരിയെപറ്റി, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർറ്റ്‌ഹ്തുന്ന നല്ല ഒരു കഥാ സന്ദർഭം എഴുതി തുടങ്ങിയതാണ്‌. അപ്പോഴാണ്‌ ഈ ബെല്ലടി. വീട്ടിൽ താഴെ രണ്ടെണ്ണം ഉണ്ട്‌. ഇവർക്കൊന്നു പോയി നോക്കിയാലെന്താ ആരാണെന്ന്‌. എല്ലാത്തിനും ഞാൻ തന്നെ വേണം മുകളിൽ നിന്നും ഇറങ്ങി ചെല്ലാൻ..ഏതായാലും കഥയവിടെ നിൽക്കട്ടെ.. പോയി ആരാണെന്നു നോക്കിയിട്ടുവരാം.

Saturday, August 8, 2009

വാൽസല്യം


വല്ലപ്പൊഴുമൊരിക്കൽ, ഒന്നോ രണ്ടൊ മാസം കൂടുമ്പോൾ, ഞായറാഴ്ചകുർബാനക്ക്‌ വലിയ ബസിലിക്ക പള്ളിയിൽ പോകുന്ന പതിവുണ്ട്‌. രണ്ടു മണിക്കൂർ ഡ്രൈവിനിടയിൽ ഇടക്ക്‌ നഗരത്തിന്റെ കണ്ണായ ഭാഗത്തുകൂടെ തന്നെ വേണം പോകാൻ.ലോകത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിടാൻ മാത്രം അധികാരവും ആൾബലവും കഴിവും പണവും എല്ലാം ഉള്ളവർ ജീവിക്കുന്നത്‌ ഈ ഭാഗത്താണ്‌. എങ്കിലും പലപ്പൊഴും ട്രാഫിക്കിൽ വണ്ടി നിർത്തുമ്പോൾ ഒരു കാഴ്ച കാണാം. കീറിപറിഞ്ഞ വസ്ത്രങ്ങളും അഴുക്കു പുരണ്ട മുഖങ്ങളുമായി നിർവ്വികാരമായ കണ്ണുകളൊടെ നിർത്തുന്ന വണ്ടികളിലെക്ക്‌ കൈ നീട്ടുന്ന മനുഷ്യകോലങ്ങളെ. പലരുടെയും കഴുത്തിലോ കൈയിലോ ഒരു കാർഡ്‌ബോർഡിൽ വിക്രുതമായ അക്ഷരങ്ങളിൽ എഴുതിയിരിക്കും "ഹോമ്‌ലെസ്സ്‌ .. പ്ലീസ്‌ ഹെൽപ്‌".
അങ്ങനെ ഒരു ഞായറാഴ്ച, പുലർച്ചെയുള്ള യാത്രയിൽ, വണ്ടി ട്രാഫിക്കിൽ നിർത്തിയപ്പോഴാണ്‌ അവിചാരിതമായി കണ്ടത്‌. നിരത്തുവക്കിലെ ബെഞ്ചിൽ ഇരുന്നുകൊണ്ടു കാറിലേക്ക്‌ ഉറ്റു നോക്കുന്ന മുഖം! ഉള്ളൊന്ന് ഞെട്ടി. അവൻ തന്നെ. ജട പിടിച്ചതെങ്കിലും ഐറിഷുകാരുടെ ചുവന്ന മുടി. നിർജീവമായ നീല കണ്ണുകൾ. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ വിഷമമാണ്‌. എങ്കിലും പഴകി നിറം മങ്ങി, മഞ്ഞപ്പു കയറിയ ഒരു പഴയ ഫോട്ടൊയിൽ പലകുറി കണ്ട മുഖം തന്നെ!
--
"അവന്‌ രണ്ടു വയസ്സുള്ളപ്പോൾ പോയതാണ്‌ അമ്മ. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അയൽ വക്കത്തെ കുട്ടികളേക്കാൾ എന്നും ഒരു പടി മുമ്പ്പിലായിരുന്നു അവൻ. എങ്കിലും ..ഐ വിഷ്‌ ഐ ഡിഡ്‌ സംതിംഗ്‌ ഡിഫറെന്റ്‌.."
"ബോബ്‌, കുട്ടികളെ വളർത്തുന്നത്‌ ഒരു ഭാഗ്യപരീക്ഷണമാണ്‌. ഒരു മാനുവലും ഇല്ലാത്ത പണി. ചില കുട്ടികൾക്ക്‌ ഫലിക്കുന്നത്‌ മറ്റു കുട്ടികൾക്ക്‌ ഫലിക്കണമെന്നില്ല." ഞാൻ ബോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ചില കുട്ടികൾ വടിപേടിച്ചു നല്ല പിള്ളകളാകുന്നു. മറ്റു ചിലർക്ക്‌ ലാളനയേ പറ്റുന്നുള്ളു." ഒരു തരത്തിൽ ബോബിനെ പറഞ്ഞു വിട്ടു.
കൂടെ ജോലി ചെയ്യുന്ന ആളാണ്‌ റോബെർറ്റ്‌ എന്ന ബോബ്‌. നിറം മങ്ങിയ ഒരു ഫൊട്ടൊയുടെ അകമ്പടിയോടെ ഈ കഥ എത്ര വട്ടം കേട്ടിരിക്കുന്നു.
ഇറാൻ-കാരിയായിരുന്നു ബോബിന്റെ ഭാര്യ. ഈ നാട്‌ പിടിക്കുന്നില്ല എന്നു പല വട്ടം പറയുമായിരുന്നെങ്കിലും ഒരു സുപ്രഭാതത്തിൽ സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ ആ സ്ത്രീ സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപോയി! വാശി വെച്ച്‌ ബോബ്‌ കുറെ നാളത്തെക്ക്‌ അന്വേഷിക്കാനും പോയില്ല. പിന്നീട്‌ എപ്പൊഴോ അന്വേഷിച്ചപ്പൊഴേക്കും അവർക്കു സ്വന്തനാട്ടിൽ വേറെ കുടുംബമായികഴിഞ്ഞിരുന്നു.
അന്നു മുതൽ കുഞ്ഞിനു അച്ചനും അമ്മയും ആയിരുന്നു ബോബ്‌. ഒന്നിനും ഒരു കുറവും വരുത്താതെ അവനെ പൊന്നു പോലെ നോക്കി. ഒൻപതിലോ പത്തിലോ ആയപ്പൊഴാണ്‌ മകൻ പിടി വഴുതിപോകാൻ തുടങ്ങിയത്‌. അരുതാത്ത കൂട്ട്‌ കൂടി എല്ലാ ദുർന്നടപ്പുകളിലും ചെന്നു ചാടി. പത്തു കഴിഞ്ഞതൊടെ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗമായി. പിന്നെ പിടി കിട്ടിയിട്ടില്ല. ഒന്നു രണ്ടു വട്ടം ബോബ്‌ പരിശ്രമിച്ചു ഡ്രഗ്‌ അഡിക്ഷൻ മാറ്റാൻ ശ്രമിച്ചു. ഹോസ്പിറ്റലിൽനിന്നും ഇറങ്ങി ഒന്നു രണ്ടു മാസത്തെക്ക്‌ നല്ലകുട്ടിയായി നടന്നു. വീണ്ടും പഴയ മട്ടിലേക്കു തന്നെ. പിന്നെ പിന്നെ പതുക്കെ വീട്ടിലും വരാതായി. ആദ്യനാളുകളിൽ ഏറേ നാൾ രാത്രി വൈകുവോളവും കാത്തിരുന്നു, ബോബ്‌. തിരിച്ചു വരാത്ത മകനു വേണ്ടി.
"അവസാനം കേട്ടത്‌ പല പട്ടണത്തിലും കറങ്ങി തിരിച്ചു ഇവിടെ തന്നെ എത്തിയെന്നാണ്‌. ആരോ ഒരിക്കൽ പറഞ്ഞു ഇവിടെ 'പാൻ ഹാന്റ്ലിംഗ്‌(ഭിക്ഷാടനം)' നടത്തുന്നുണ്ടെന്ന്‌... ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല" ഒരിക്കൽ ബോബ്‌ പറഞ്ഞു നിർത്തി.
വഴിയരികിൽ മയക്കുമരുന്നിന്‌ അടിമയായി, വ്യർത്ഥമായി പോകുന്ന ഒരു കൗമാരവും യവ്വനവും! ദൂരെ, വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു പുത്ര വാൽസല്യം!

Saturday, June 20, 2009

ലവ്‌ ഇൻ ദി ടൈം ഓഫ്‌ പീച്ച്‌


വർഷങ്ങൾക്കുശേഷമാണ്‌ ഒന്നു രണ്ടു വരികളുമായി പോളിന്റെ ഈമെയിൽ വന്നത്‌.

"ഡീയർ ഷാജു,

ഞാൻ ജൊർജിയായിലേക്കു മടങ്ങി പോന്നു. അൽഭുതം! എന്റെ പഴയ ഹൈസ്കൂൾ സ്വീറ്റ്‌-ഹാർട്ടിനെ അവിചാരിതമായി കണ്ടുമുട്ടി. ഏതാനും വർഷങ്ങളായി ഭർത്താവ്‌ മരിച്ച്‌ അവളും ഒറ്റക്കാണ്‌. മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!

അവിടെ നിങ്ങൾക്കെല്ലാവർക്കും സുഖം തന്നെയെന്ന് കരുതുന്നു. വല്ലപ്പോഴും ഈ വഴി വരുന്നെങ്കിൽ ഞങ്ങളെ സന്ദർശിക്കുക.

ടേക്‌ കേയർ,

പോൾ ജെയ്ംസ്‌ മാർറ്റിൻ"

--

ഏകദേശം ആറരയടിയിൽ മേലെ പൊക്കം കാണും ബിഗ്‌ പോളിന്‌. പൊക്കത്തിനെക്കാൾ ആദ്യം ശ്രദ്ധിക്കുക വണ്ണമാണ്‌. ബ്രിഹത്തായ ശരീരം! പ്രവാസത്തിലെ ആദ്യ ജോലി കിട്ടി ചെന്നു കയറിയത്‌ പോളിന്റെ ഗ്രൂപ്പിലായിരുന്നു. വലിയ ഒരു ഭീമന്റെ മുന്നിൽ ചെന്നുപെട്ട പേടിയായിരുന്നു ആദ്യം. പിന്നെ പിന്നെ മനസ്സിലായി വലിയ ശരീരത്തിന്റെ ഉള്ളിൽ സൗമ്യമായ ഒരു മനസ്സാണെന്ന്‌.ആർക്കും എന്തു സഹായത്തിനും പോളാണ്‌ എന്നും മുൻപിൽ.

ജൊർജിയയാണ്‌ പോളിന്റെ സ്വന്തസ്ഥലം. പീച്ച്‌ പഴങ്ങളുടെ സ്വന്തം നാട്‌. ജൊർജിയായിലെ ഭൂരിഭാഗം വഴികളുടെയും പേരിട്ടിരിക്കുന്നതു പോലും പീച്ചിനെ ചുറ്റിപറ്റിയാണത്രെ."പീച്ച്‌ സ്റ്റ്രീറ്റ്‌, പീച്ച്‌ റോഡ്‌,പീച്ച്‌ ലയ്ൻ,പീച്ച്‌ ബൊളിവാഡ്‌" അങ്ങനെ അങ്ങനെ.സാധാരണ ഗതിയിൽ തെക്കന്മാർക്ക്‌ - ജോർജിയ,അലബാമ തുടങ്ങിയ സ്ഥലത്തുനിന്നും വരുന്നവർക്ക്‌- വർണവിവേചനം കൂടുതലാണെന്നണ്‌ വെപ്പ്‌. പോളിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. ടീമിൽ പുതിയതായി ജോയിൻ ചെയ്ത ഞങ്ങൾ രണ്ടു 'ബ്രവുണി" കളെ ആദ്യം സൗഹൃദത്തൊടെ സീകരിച്ചതു പോളായിരുന്നു. പുതിയ നാട്ടിലെ രീതികളൂം, ഓഫീസ്‌ കീഴ്‌വഴക്കങ്ങളും എന്തിനു് ബെയ്സ്ബോൾ കളിയുടെ നിയമങ്ങളും വരെ പറഞ്ഞു തന്നത്‌ പോളായിരുന്നു. ഒരു പക്ഷെ ലോകപരിചയമായിരുന്നിരിക്കാം മറ്റുള്ളവരോടു കാണിക്കുന്ന ഈ സൗമനസ്യത്തിനു കാരണം.

"ഞാൻ പോകാത്ത ഭൂഖണ്ടങ്ങളില്ല. കാണാത്ത തരം മനുഷ്യരുമില്ല.". പത്തു പതിനെട്ടു വയസ്സിൽ ഹൈസ്കൂൾ വിദ്യഭ്യാസവും കഴിഞ്ഞു ആർമിയിൽ ഗണ്ണറായി ചെർന്നതാണ്‌ പോൾ. ആർമി ജീവിതത്തിനിടയിൽ കറങ്ങിയതാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലും. സൗമ്യനായ ഈ "ജൊർജിയാ ബോയ്‌" ഒരു ഗണ്ണറായിരുന്നു എന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല.

"പോൾ ആരെയെങ്കിലും ഷൂട്ട്‌ ചെയ്യേണ്ടി വന്നിട്ടുണ്ടോ?" ഒരിക്കൽ ചോദിച്ചു.
പോൾ ഒന്നു തുറിച്ചു നോക്കി. മറക്കാൻ ആഗ്രഹിക്കുന്ന എന്തൊ ഒന്ന്‌ ഓർമിപ്പിച്ച മട്ട്‌.

ആർമിയിൽനിന്ന്‌ വിട്ട്‌ ജോലി സംബന്ധമായി ചേക്കേറിയതാണ്‌ വർഷങ്ങളായി നഗരത്തിൽ. ഈ നഗരത്തിൽ വച്ചാണ്‌ കുട്ടികൾ ജനിച്ച്‌ വളർന്ന്‌ അവരവരുടെ സ്വകാര്യതകളിലേക്ക്‌ കൂടുമാറ്റം നടത്തിയത്‌. ഇവിടെ വച്ചുതന്നെയാണ്‌ സുഖങ്ങളിലും ദുഃഖങ്ങളിലും കൂടെയുണ്ടായിരുന്ന ഭാര്യ വിളിച്ചാൽ കേൾക്കാത്ത ഇനിയൊരു ലോകത്തേക്ക്‌ വിട വാങ്ങിയതും. എങ്കിലും വർഷമിത്രയായിട്ടും നഗരത്തിൽ ഇതുവരെ വീടൊന്നുമായില്ല പോളിന്‌. ചോദിച്ചാൽ പറയും.

"ഇവിടെയോ? ഇവിടെ ആരിരിക്കുന്നു? ഒരിക്കൽ ജോർജിയായ്ക്ക്‌ മടങ്ങിപോയി, അവിടെ പീച്ച്മരങ്ങളുടെ നടുക്ക്‌ ഞാൻ ഒരു വീടു വയ്ക്കും".

ഇവിടെ പോളീന്‌ ആരുമില്ലെന്ന് മനസ്സിലായത്‌ ഒരിക്കൽ ആശുപത്രിയിലായപ്പോഴാണ്‌. ആശുപത്രിയിൽ നാലഞ്ചുദിവസം കിടന്നിട്ടും ആകെ കാണാൻ ചെന്നത്‌ കൂടെ ജോലി ചെയ്യുന്ന ഞങ്ങൾ ഒന്നു രണ്ടു പേരു മാത്രം. പ്രായപൂർത്തിയായ പെണ്മക്കൾ രണ്ടുപേരും ദൂരനഗരങ്ങളിൽ നിന്നും ഫോൺ ചെയ്തു കടമ തീർത്തു. ആശുപത്രിയിലെ വെള്ളകിടക്കയിൽനിന്നു് പരസഹായം കൂടതെ എഴുന്നെൽക്കാൻ കഴിയാതെ പോൾ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. അതിനു കണ്ണീരിന്റെ നനവുണ്ടായിരുന്നോ?

ഒരെട്ടുമണിക്കൂർ ഡ്രൈവ്‌ ചെയ്താൽ ജൊർജിയയിൽ എത്തും. എങ്കിലും കൂടെയുണ്ടായിരുന്ന മൂന്നു നാലു വർഷങ്ങളിൽ ഒരിക്കൽപോലും പോൾ അവിടെ പോയതായി പറഞ്ഞതോർമയില്ല.

വർഷങ്ങൾ നാലഞ്ചു കടന്നുപോയി. ജോലി വിട്ട്‌ ഞാൻ ഇനിയൊരു കമ്പനിയിലേക്കു മാറി. വല്ലപ്പൊഴുമൊരിക്കൽ പോളിന്റെ ഇമെയിൽ വരും. പിന്നെ പിന്നെ അതും ഇല്ലാതായി.

--
ഈമെയിൽ ഒന്നുകൂടി വിശ്വാസം വരാതെ വായിച്ചുനോക്കി. "മൂന്നാഴ്ച മുൻപ്‌ ഞങ്ങളുടെ കല്യാണം കഴിഞ്ഞു!" പോളിനെ ഞാൻ പരിചയപ്പെടുമ്പോൾ ഒരറുപതിനൊടടുത്തു പ്രായം കാണും. ഇന്നു, ഏകദേശം പത്തു വർഷങ്ങൾക്കുശേഷം.. എഴുപതാം വയസ്സിൽ ഒരു കല്യാണം! നോവലുകളിലും പത്രങ്ങളിലും വയസ്സന്മാരുടെ കല്യാണം പലകുറി വായിച്ചപ്പോഴും മനസ്സിൽ ഒരു ചെറിയ പുഞ്ചിരിയായിരുന്നു. ഇന്നു എന്തു വികാരമാണ്‌ തോന്നുന്നതെന്ന്‌ പറഞ്ഞുകൂടാ. ഒന്നറിയാൻ മാത്രം ആകാക്ഷ. അഞ്ചൊ ആറൊ പതിറ്റാണ്ടുകൾക്കുശേഷം പരസ്പരം വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ ഹൈസ്കൂൾ കുട്ടികളെപ്പോലെ അവരുടെ കണ്ണുകളിൽ ഒരു പൂത്തിരി കത്തിയോ? നെഞ്ചിന്നുള്ളിൽ ഒരു വിറയലോടെ വാക്കുകൾ വീർപ്പുമുട്ടിയോ?

ഏതായാലും ജീവിതത്തിന്റെ പോക്കുവെയിലിൽ, അവിചാരിതമായി കണ്ടെത്തിയ പീച്ച്‌ മരങ്ങളുടെ മധുരതരമായ തണൽ ദീർഘ നാൾ നീണ്ടുനിൽക്കട്ടെ എന്നൊരാശംസ ..ഒരു പഴയ സുഹ്രുത്തിൽ നിന്നും!

Sunday, June 7, 2009

ഒരു യാത്രയുടെ മുറിവുകൾ


ഹാസ്സനിലേക്കെത്താൻ ഒരെൺപതു മൈലുകളോളം കാണും ഭാര്യാവീട്ടിൽനിന്ന്‌.പശ്ചിമഘട്ടങ്ങളിലൂടെയുള്ള യാത്രയായതുകൊണ്ടു വളരെ പതുക്കെ സൂക്ഷിച്ചു വേണം പോകാൻ.യാത്രയിലുടനീളം ഒരു വശം മുഴുവൻ അഗാധമായ ഗർത്തങ്ങൾ. മറുവശത്ത്‌ ചെങ്കുത്തായ പാറകളും. ദിവസങ്ങളായി തകർത്ത്‌ പെയ്ത മൺസൂൺ, ടാറിട്ട റോഡിന്റെ അസ്ഥിവാരം വരെ ഇളക്കിയിട്ടിരിക്കുകയാണ്‌. കയറ്റം കയറി ചെല്ലുന്ന ഓരോ ഹൈർപ്പിൻ വളവിലും വിശ്രമിക്കാനെന്നപോലെ ബ്രൈക്ഡവുണായിക്കിടക്കുന്ന കൂറ്റൻ റ്റാങ്കർ ലോറികൾ. റോഡിൽ വാഹനങ്ങളുടെ എണ്ണം കുറവാകുമെന്നു കരുതി യാത്രയിറങ്ങിയതു ഒരു ഞായറാഴ്ചയായിരുന്നു. ഹാസനിലെത്തിയപ്പോൾ സമയം ഉച്ചക്ക്‌ എകദേശം ഒരു മണി. ചേച്ചിയുടെ അടുത്തെത്താൻ ഇനിയും ഒരു പത്തിരുപത്‌ മൈലുകൂടി പോകണം.

കർണാടകത്തിലെ ഒരു കുഗ്രാമത്തിൽ റ്റീച്ചറാണ്‌ വാമഭാഗത്തിന്റെ കന്യാസ്ത്രീയായ ചേച്ചി. ഒരോ അവധിക്കാല വരവിനും പോയിക്കാണാമെന്നൊർക്കുമെങ്കിലും ഇക്കുറിയാണ്‌ സന്ദർഭം ഒത്തു വന്നത്‌. ഒന്നാമതെ എണ്ണ്ണിചുട്ട അപ്പം പോലെ ലീവും കൊണ്ടാണു വരുന്നത്‌, പോരാത്തതിന്‌ അത്ര എളുപ്പത്തിൽ കുഞ്ഞുങ്ങളെയും കൊണ്ടു പോയി വരാൻ ഒക്കാത്ത സ്ഥലം.

ഹാസ്സൻ വരെയുള്ള വഴി മോശമായിരുന്നെങ്കിലും ഡ്രൈവർക്കു പരിചിതമായിരുന്നു. ഇനിയുള്ള ഒരൊ തിരിവും ആരോടെങ്കിലും ചൊദിച്ചു വേണം പോകാൻ.ഡ്രൈവർക്ക്‌ കന്നഡ അറിയുന്നതുകൊണ്ട്‌ ചോദിക്കുന്നത്‌ ഒരു പ്രശ്നമല്ല. ചൊദിക്കാൻ റോഡിൽ ആരുമില്ലെന്ന ഒരു പ്രശ്നം മാത്രം. വല്ലപ്പോഴുമൊരിക്കൽ മാത്രം നാട്ടിലെപ്പോലത്തെ കൊച്ചുമാടക്കടകൾ. ഇടക്ക്‌, ഇപ്പൊഴും ചാറികൊണ്ടിരിക്കുന്ന മഴയെ തടുക്കാൻ തലക്കുമേലെ വലിയ ഇലകളും കമഴ്ത്തിപിടിച്ചു, ചെളിവെള്ളം കെട്ടികിടക്കുന്ന കുഴികളും കവച്ചു വച്ചു നടക്കുന്ന വഴിപോക്കർ.

അടുത്തെത്താറായെന്നു തോന്നുന്നു. ചേച്ചി പറഞ്ഞു തന്ന അടയാളം പോലെ യാത്ര ചെറിയൊരു കുന്നിന്റെ വശത്തുകൂടെയായി. മറുവശത്തു കായൽ പോലെ വെള്ളം കെട്ടികിടക്കുന്ന താണ പ്രദേശം. ദൂരെ വെള്ളത്തിനു നടുവിൽ മുകളിലെക്കു കാണുന്ന ഒരു കൊച്ചു കുരിശു്. അവിടെ വളരെ കാലം പഴക്കമുള്ള ഒരു പള്ളിയുണ്ടത്രെ. അടുത്ത്‌ അണക്കെട്ടു വന്നപ്പോൾ പള്ളി നിന്ന സ്ഥലം അടക്കം എല്ലാം വെള്ളത്തിനടിയിലായി. ഇപ്പോൾ വർഷകാലത്ത്‌ പള്ളിയുടെ മുഖവാരം മാത്രം അൽപം കാണാം.വേനൽക്കാലത്താണെങ്കിൽ വെള്ളമിറങ്ങിക്കഴിഞ്ഞ്‌, മിക്കവാറും പള്ളി മുഴുവൻ കാണാമത്രെ.

മൂന്നോ നാലോ മുറികളുള്ള, വെളുത്ത ചായം അടിച്ച, ഒരു കൊച്ചു വീടാണു മഠം. അന്തേവാസികളായി നാലു കന്യാസ്ത്രീകൾ. എല്ലാവർക്കും ഏറെ നാളുകൾക്കുശേഷം കണ്ടതിന്റെ സന്തോഷം. കയ്യിലുണ്ടായിരുന്ന ഉപഹാരങ്ങളും വിദേശ ചൊക്കലെറ്റും എല്ലാവർക്കും പങ്കു വച്ചു. അൽപനേരത്തെ ഉപചാരങ്ങൾക്കുശേഷം ചേച്ചി ചൊദിച്ചു,

"കുട്ടികളെ കാണാൻ പോകുന്നൊ?"

"കുട്ടികളൊ? അതിന്‌ ഇന്നു ഞായറാഴ്ച, സ്കൂൾ അവധിയല്ലെ?"

"സ്കൂൾ കുട്ടികളല്ല.. വാ".

ചേച്ചിയോടൊപ്പം വശത്തെ വാതിൽ തുറന്ന്‌, മഴ വകവക്കാതെ പറമ്പിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്കോടി.നനഞ്ഞൊലിച്ച്‌ കയറിചെല്ലുമ്പോൾ അകത്തുനിന്നാരോ വാതിൽ തുറന്നു തന്നു.

വീട്ടിനകത്ത്‌ ഹാളിൽ നിരയായി ഇട്ടിരിക്കുന്ന കൊച്ചു ആട്ടു തൊട്ടിലുകളിൽ, മുകളിൽ മുനിഞ്ഞു കത്തുന്ന ബൾബിനു താഴെ, സുഖമായി ഉറങ്ങുന്ന ആറൊ ഏഴൊ പൊടികുഞ്ഞുങ്ങൾ. ഒന്നു രണ്ടു മാസം മുതൽ ഒരു വയസ്സുവരെ പ്രായം കാണും. ഓമനത്തം തുളുമ്പുന്ന മുഖങ്ങൾ. ഞങ്ങൾ ചെന്ന ബഹളം കേട്ട്‌ അകത്തെ മുറിയിൽ നിന്നും അൽപം കൂടി മുതിർന്ന ഏഴെട്ടു കുട്ടികൾ കൂടി ഇറങ്ങി വന്നു.ഏറ്റവും പ്രായം തോന്നിക്കുന്ന കുട്ടിക്ക്‌ ഒരു നാലു വയസ്സു കാണും. മോന്റെ പ്രായം.

"ഈ കുഞ്ഞുങ്ങൾ?"

"അനാഥകുട്ടികളാണ്‌.." ചേച്ചി പറഞ്ഞു. "എങ്കിലും തീർത്തും അനാഥരെന്നു പറഞ്ഞുകൂടാ. പലരെയും വളർത്താൻ കഴിവില്ലാത്ത അച്ചനമ്മമാർ മഠത്തിന്റെ പടിയിൽ ഉപേക്ഷിച്ചു പോകുന്നതാണ്‌. വർഷത്തിൽ രണ്ടോ മൂന്നൊ കുഞ്ഞുങ്ങളെ ഇങ്ങനെ കിട്ടും."

ദൈവമേ ..സ്വന്തം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപേക്ഷിക്കാൻ ആർക്ക്‌ തോന്നും? മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. കൊണ്ടുവന്ന വിദേശസാധനങ്ങളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. പ്രതീക്ഷയോടെ കുട്ടികൾ. ഡ്രൈവറെയും കൂട്ടി പുറത്തിറങ്ങി, വരുമ്പോൾ കണ്ടിരുന്ന ഒരു ചെറിയ മാടക്കടയിലേക്കു പോയി.ആകെയുള്ളത്‌ ചവക്കുമ്പോൾ പല്ലു മുഴുവൻ ഒട്ടി പിടിക്കുന്ന ഒരു തരം കറുത്ത മിഠായി.മിഠായിയും ബിസ്കറ്റുമായി ചെല്ലുമ്പോൾ കുട്ടികൾക്കു അമ്പിളിമാമനെ കിട്ടിയ സന്തോഷം. വരാനിരിക്കുന്ന ജീവിതയാഥാർത്ത്യങ്ങളുടെ ആകാംക്ഷകളില്ലാതെ കിട്ടിയ ബിസ്കറ്റും കഴിച്ച്‌ കളിച്ചുമറിയുന്ന കുട്ടികൾ. ഇവരുടെ ജീവിതത്തിലെ കണ്ണീരിന്റെ കാലവർഷത്തിന്റെ തോർച്ച എന്നായിരിക്കും?

"വെള്ളത്തിൽ മുങ്ങിയ പള്ളി കാണാൻ പോകുന്നൊ? ഇതിലേ ഒരു ഷോർട്‌ കട്ടുണ്ടു" തിരിച്ചിറങ്ങാൻ നേരം ചേച്ചി ചോദിച്ചു.

"വേണ്ട.. ഇനിയൊരിക്കലാകട്ടെ.. ഒരു വേനൽക്കു വരാം." എല്ലാരോടും യാത്ര പറഞ്ഞിറങ്ങി.

അൽപനേരം യാത്ര കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കാറിനുള്ളിൽ, പുറകിലെ സീറ്റിൽ ഭാര്യയുടെയൊപ്പം സുഖമായുറങ്ങുന്നു കുട്ടികൾ രണ്ടുപേരും. പുറത്തു, മഴനൂലുകൾക്കിടയിൽ, കഷ്ടങ്ങളുടെ കാലവർഷകാലത്ത്‌ കാണാമറയത്തേക്കു മുങ്ങിപോകുന്ന ദേവാലയം ഒരു ദൂരകാഴ്ചയായി മറയുന്നു!

Monday, May 25, 2009

സർക്കസ്‌


സ്കൂളെല്ലാമടച്ചു തെക്കു വടക്കു കറങ്ങിനടക്കുന്ന മധ്യവേനലവധിക്കാലത്തായിരിക്കും മിക്കവാറും സർക്കസ്‌ വരുന്നത്‌. സർക്കസെന്നൊന്നും പറയാനില്ല. സൈക്കിൾ ചവിട്ടെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൈക്കിൾ അഭ്യാസങ്ങൾ, ശിവാജിയുടെയും, എം.ജീ.ആറിന്റെയും, പ്രേം നസീറിന്റെയും കുറെ ഡാൻസ്‌ നമ്പറുകൾ, എറ്റവും ഒടുവിൽ അൽപം അപകടകരമായ എന്തെങ്കിലും ഒരു സർക്കസ്‌ ഐറ്റവും.

സൈക്കിൾ ചവിട്ട്‌ വരുന്ന രണ്ടാഴ്ചക്കാലത്തേക്ക്‌ വൈകുന്നേരങ്ങളിൽ ഒരു പെരുന്നാളിന്റെ പ്രതീതിയാണ്‌. നാട്ടിലെ ഒറ്റ മുറി വായനശാലക്കു പിറകെ താൽകാലത്തേക്ക്‌ വളച്ചു കൂട്ടിയ കൊച്ചു മൈതാനത്തായിരിക്കും അഭ്യാസപ്രകടനങ്ങൾ. നാലു വശങ്ങളിലായി മുളംകമ്പിലും തൈത്തെങ്ങുകളിലുമായി കെട്ടിതൂക്കിയിരിക്കുന്ന പെട്രൊമാക്സ്‌ വിളക്കുകൾ. മധ്യത്തിൽ നാട്ടിവച്ചിരിക്കുന്ന ട്യൂബ്‌ ലൈറ്റുകളും. തൊട്ടടുത്തുള്ള മതിലിലും കലുങ്കിലുമെല്ലാമായി സർക്കസ്‌ കാണാൻ കൂട്ടം കൂടിയിരിക്കുന്ന നാട്ടുകാർ. വീടുകളിൽനിന്നും കൊണ്ടുവന്ന പഴയ പായും പുതപ്പും നിലത്തു വിരിച്ചു സൗകര്യമായി ഇരുന്ന്‌ അമ്മമാരും കുഞ്ഞുങ്ങളും.

മൂന്നൊ നാലോ ആണുങ്ങളും ഒന്നൊ രണ്ടൊ പെണ്ണുങ്ങളും അടങ്ങുന്നതാണ്‌ സർക്കസ്‌ റ്റീം. പകൽ മുഴുവൻ, കള്ളിമുണ്ടുടുത്ത്‌, ദിനേശ്‌ ബീഡിയും പുകച്ച്‌ കലുങ്കിലോ ചായക്കടയിലോ ഇരിക്കുന്ന ഈ അത്ഭുതമനുഷ്യർ, വലിച്ചു പിടിച്ച ഒരു സാരിമറയിൽ നിന്നു, മുഖത്തു ചായം പൂശി,പളപള മിന്നുന്ന ഉടുപ്പുകളുമിട്ട്‌ എം.ജീ.ആറും, ജയലളിതയും, ശിവാജിയുമാകുന്ന കാഴ്ച അന്ന്‌ ഒരു അതിശയം തന്നെയായിരുന്നു!

സംഘത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണു പ്ലാത്തോട്ടം. ശരിയായ പേരു ഇപ്പൊ എത്ര ഓർത്തിട്ടും പിടി തരാതെ... അൽപം കറുത്തിട്ട്‌ ഉണ്ടക്കണ്ണുകളുമായി നെഞ്ചൽപം മുന്നോട്ടു തള്ളി ഒരു അരോഗദ്രുഢഗാത്രൻ! കാണികളെ രസിപ്പിക്കുന്ന കസർത്തുകളെല്ലാം പ്ലാത്തോട്ടത്തിന്റേതാണ്‌. സൈക്കിൾ ചവിട്ട്‌ നംബറുകളും സാധാരണ അവതരിപ്പിക്കുന്നത്‌ പുള്ളി തന്നെ. ഓടുന്ന സൈക്കിളിൽ കമഴ്‌ന്നു കിടക്കുക, ഹാണ്ടിലിൽ ഇരുന്ന് ഓടിക്കുക, ഒറ്റ ചക്രത്തിൽ ഓടിക്കുക ഇതൊക്കെയാണു സ്ഥിരപരിപാടികൾ. പിന്നെ എല്ലാ വർഷവും രണ്ടൊ മൂന്നോ പ്രാവശ്യം, അമിതാഭിനയത്തിൽ ശിവാജി ഗണേശനെ കടത്തിവെട്ടുന്ന തരത്തിൽ പ്ലാത്തോട്ടം അവതരിപ്പിക്കുന്ന ശിവാജിയുടെ
"പാലൂട്ടി വളർത്തകിളി പഴം കൊടുത്ത്‌ പാർത്ത കിളി" ഡാൻസ്‌. ഒരു കൈയിൽ ബ്രാണ്ടിക്കു പകരം ചുവന്ന കട്ടൻ കാപ്പി നിറച്ച ഗ്ലാസും പിടിച്ച്‌, വേച്ച്‌ വേച്ച്‌, കുട്ടിക്കാലത്ത്‌ ഈ ആരാധനാ പാത്രത്തിന്റെ ഡാൻസ്‌ എത്ര വട്ടം പയറ്റി നൊക്കിയിരിക്കുന്നു?

ഓരൊ ദിവസത്തെയും പ്രധാന ഐറ്റം ഒടുവിൽ കാണിക്കുന്ന അപകടകരമായ ഇനങ്ങളായിരുന്നു.

"നിങ്ങളേപ്പോലെ തന്നെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള ഒരു മനുഷ്യജീവി ഒരു ചാൺ വയറിനുവേണ്ടി ഇതാ.." മുളംകമ്പിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിയിലൂടെ അവസാന ഐറ്റത്തിനുള്ള അറിയിപ്പ്‌. അറിയിപ്പിനൊടുവിൽ എല്ലം മംഗളമായി തീരാൻ ഒരു പ്രാർത്ഥനാ ഗാനം. അതിനുശേഷമാണു നാട്ടുകാർ വൈകുന്നേരം മുതൽ അക്ഷമരായി കാത്തിരിക്കുന്ന പ്രധാന അഭ്യാസം. "മണ്ണിനടിയിൽ ആളെ കുഴിച്ചിടുക, ട്യൂബ്‌ ലൈറ്റുകൾ ദേഹത്തടിച്ച്‌ പൊട്ടിക്കുക, ഷേവിംഗ്‌ ബ്ലേഡ്‌ കറുമുറെ തിന്നുക, ചരിച്ചു വച്ച ഒരു പലകയിലൂടെ അംബാസഡർ കാർ നെഞ്ചിലൂടെ കയറ്റിയിറക്കുക" ഇതൊക്കെയാണു സാധാരണ പരിപാടികൾ.

വർഷങ്ങൾക്കു മുമ്പു ഒരു ചാൺ വയറിനുവേണ്ടി പ്ലാത്തോട്ടം എന്ന ഒരു പാവം മനുഷ്യന്റെ, നെഞ്ചിലൂടെ കയറിയിറങ്ങുന്ന കാറിന്റെ കാഴ്ചയായിരിക്കാം ഇന്നും സർക്കസ്‌ എന്നു കേട്ടാൽ തോന്നുന്ന വിമുഖതക്കു കാരണം.

ഇന്നു ജീവിതം താങ്ങാനുള്ള നെട്ടോട്ടത്തിനിടയിൽ, പ്ലാത്തോട്ടത്തെ കണ്ടാൽ ചൊദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമുണ്ട്‌. നെഞ്ചിനുമുകളിൽ കയറിയിറങ്ങിയ കറുത്ത കാറിനെ കുറിച്ചല്ല, വർഷങ്ങൾക്കുമുമ്പു നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന ജീവിതഭാരത്തെകുറിച്ച്‌. ആ ഭാരവും ഒളിപ്പിച്ച്‌, കോമാളിത്തവും കസർത്തുകളും കാട്ടി കുഞ്ഞുങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന അതിശയകരമായ കഴിവിനെപറ്റി. അനുകരിക്കാൻ പലവട്ടം പയറ്റി തോറ്റു പിന്മാറിയ ഒരു അപൂർവ്വ സിദ്ധിയെപറ്റി!

--
പട്ടണത്തിൽ സർക്കസ്‌ വന്നിട്ടുണ്ട്‌. പഴയ സൈക്കിൾ ചവിട്ടൊന്നുമല്ല; കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവിതാനങ്ങളും കൂട്ടിലടച്ച അനേകം വന്യമൃഗങ്ങളും കോമാളികളുമെല്ലാമായി ഒരു വലിയ സർക്കസ്‌ പട തന്നെ.

സർക്കസിനുപോകാൻ വീട്ടിൽ വാമഭാഗവും കുട്ടികളും തമ്മിൽ ചില രഹസ്യ ചർച്ചകളെല്ലാം നടക്കുന്നുണ്ട്‌. അനുമതിക്കുള്ള അപേക്ഷ ഇതുവരെ എത്തിയില്ല.വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഒന്നു രണ്ടു കാരണം കണ്ടുവച്ചിട്ടുണ്ട്‌.

"ഞാനിതെത്ര കണ്ടിരിക്കുന്നു?" പണ്ടു നക്ഷത്രം പതിച്ച നീലാകാശത്തിനു കീഴെ, ഒരു കീറപുതപ്പിൽ അത്ഭുതപരതന്ത്രനായി വാ പൊളിച്ചിരുന്ന്‌?

ആ കാരണം പറ്റിയില്ലെങ്കിൽ ഉള്ള സത്യം പറയണം, "ഒരു ചാൺ വയറിനുവേണ്ടി മനുഷ്യർ ട്രെപീസിൽ ആടുന്നതു കാണാനുള്ള മനകരുത്തില്ലെന്ന്‌!"

Sunday, May 17, 2009

നന്മയുടെ നിറം



വന്നിറങ്ങുമ്പോൾ "മർഡർ കാപിറ്റൽ ഓഫ്‌ ദെ വേൾഡ്‌" (കൊലപാതകങ്ങളുടെ ലോക തലസ്ഥാനം ) എന്ന പേരു കൂടെയുണ്ടായിരുന്നു പട്ടണത്തിനു. പത്രം തുറക്കാതെ തന്നെ എന്നും കാണാം മൂന്നോ നാലോ കൊലപാതകങ്ങളുടെ വാർത്തകൾ, ആദ്യ പേജിൽ. കൂടുതലും കറുത്ത വർഗ്ഗക്കാർ തിങ്ങി പാർക്കുന്ന ഇടങ്ങളിലായിരിക്കും. നോർത്ത്‌ ഈസ്റ്റിലും സൗത്ത്‌ ഈസ്റ്റിലും പകൽ പോലീസു പോലും പോകാൻ ഭയക്കുന്ന സ്ഥലങ്ങളുണ്ടത്രെ! കറുത്ത വർഗ്ഗക്കാരുടെ ഗാങ്ങുകളാണു നഗരത്തിന്റെ ആ ഭാഗം ഭരിക്കുന്നത്‌.

ഭയമായിരുന്നു, കറുത്ത വർഗ്ഗക്കാരെ കാണുമ്പോൾ."അവന്മാരുമായി ഒരു കൂട്ടിനും പോകേണ്ട. എല്ലാത്തിന്റെയും കയ്യിൽ കാണും തോക്ക്‌. ഷൂട്ട്‌ ചെയ്തിട്ടേ കാര്യം പറയുകയുള്ളൂ. ഗാങ്ങാണു എല്ലാവരും". വന്നിറങ്ങിയപ്പോൾ സുഹ്രുത്തിൽ നിന്നും കിട്ടിയ ഉപദേശം!

വന്നതിന്റെ രണ്ടാമത്തെ ഞായറാഴ്ച. രാവിലെ പള്ളിയിൽ പോകണം. കട്ടിയായി മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന സമയം. രണ്ടു മൂന്നു ദിവസമായി പെയ്ത മഞ്ഞു മുഴുവൻ വെളുത്ത പഞ്ഞികെട്ടു കണക്കു റോഡുവക്കിലും മരച്ചില്ലകളിലും ഇപ്പൊഴും കിടപ്പാണു. കാറില്ലാത്തതുകൊണ്ടു പബ്ലിക്‌ ഗതാഗത്തെ ആശ്രയിച്ചുവേണം ഏകദേശം പത്തു ഇരുപതു കിലോമീറ്റർ ദൂരെയുള്ള പള്ളിയിലെത്താൻ. രണ്ടു ബസും ട്രെയിനും മാറി കയറി പള്ളിയിലെത്തി. പള്ളി മുഴുവനും നിറഞ്ഞു വെളുത്ത വർഗ്ഗക്കാർ. അവരുടെ കൂടെ 'സൻഡെയ്‌ ബെസ്റ്റ്‌ ഡ്രെസ്സും' ധരിച്ച്‌ വെളുത്ത കുഞ്ഞുങ്ങൾ .. കുട്ടികാലത്ത്‌ കണ്ട ക്രിസ്തുമസ്‌ കാർഡുകളിലെ പോലെ. ഒരു മൂലയിൽ മാറി നിന്നു കുർബാന കണ്ടു പുറത്തിറങ്ങി. പതുക്കെ ബസ്‌ സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കാറുകൾ വരി വരിയായി പള്ളിമുറ്റത്തുനിന്നും റോഡിലേക്കിറങ്ങുന്നു.

വിജനമായ ബസ്‌ സ്റ്റോപ്പിൽ ചെന്നു തിരിച്ചു പോകാനുള്ള ബസിന്റെ സമയം നോക്കിയപ്പോഴാണു ചെറിയൊരു പ്രശ്നം! ഞായറാഴ്ചയായതുകൊണ്ടു അന്നു ബസുകളുടെ എണ്ണം കുറവാണു. അടുത്ത ബസിനു ഒരു മൂന്നു മണിക്ക്കൂറെങ്കിലും കഴിയണം. എന്തു ചെയ്യും? പുറത്താണെങ്കിൽ അസ്ഥികളെ തുളക്കുന്ന തണുപ്പ്‌. പള്ളിയുടെ ഉള്ളിൽ തന്നെ പോയി ഇരുന്നാലോ, അല്ലെങ്കിൽ പിന്നെ അൽപദൂരത്തുള്ള സുഹൃത്തിനെ വിളിക്കണം. അവൻ ഒരുങ്ങി ഇങ്ങെത്തുമ്പോഴെക്കും ചുരുങ്ങിയതു രണ്ടു മണിക്കൂറെങ്കിലും ആകും. അൽപനേരം എന്തു ചെയ്യണം എന്നാലോചിച്ച്‌ അവിടെ തന്നെ നിന്നു.

എന്റെ പരുങ്ങൽ കണ്ടിട്ടാണൊ എന്തൊ പള്ളിയിൽ നിന്നും ഇറങ്ങി മുന്നോട്ടു പോയ ഒരു കാർ റിവേഴ്സ്‌ ഗിയറിൽ വന്നു ബസ്‌ സ്റ്റൊപ്പിന്റെ മുന്നിൽ നിർത്തി, പാസഞ്ജർ സയിഡിലെ വിൻഡോ തുറന്നു ചൊദിച്ചു.
"എന്തു പറ്റി?"

ഉള്ളിലേക്കു നൊക്കി. എകദേശം സമപ്രായക്കാരനായ ഒരു കറുത്ത വർഗ്ഗക്കാരൻ. റ്റൈയ്യും കോട്ടുമെല്ലാമുൾപെടെ ഭംഗിയായ വസ്ത്രധാരണം.

"ഒന്നുമില്ല.. ഞാൻ ബസിനു വെയ്റ്റ്‌ ചെയ്യുകയാണു". വിക്കി വിക്കി മറുപടി നൽകി.

"ഓ ഇനി ഇപ്പോഴൊന്നും ബസുണ്ടെന്നു തോന്നുന്നില്ല. എവിടെയാണു താമസിക്കുന്നത്‌?"

സ്ഥലം പറഞ്ഞുകൊടുത്തു.

അയാൾ ഒരു നിമിഷം ആലോചിച്ചു.

"കമൊൺ ഇൻ. ഞാൻ കൊണ്ടു വിടാം."

ദൈവമെ.. എന്തു ചെയ്യും? പോകണൊ വേണ്ടയൊ..ഒരു വശത്ത്‌ തണുപ്പു സഹിക്കാൻ കഴിയുന്നില്ല. മറുവശത്ത്‌ ഒരു പരിചയമില്ലാത്ത ആളുടെ ലിഫ്റ്റ്‌ എങ്ങനെ വാങ്ങും? സുഹൃത്തിന്റെ ഉപദേശം വീണ്ടും വീണ്ടും ഓർമയിൽ വന്നു.

"സാരമില്ല.. ഞാൻ വെയ്റ്റ്‌ ചെയ്തോളാം"

"നോ.. ഇപ്പൊ ഭയങ്കര തണുപ്പാണു..നൂമോണിയ പിടിക്കാൻ ഇതു മതി.. കമോൺ.. സത്യത്തിൽ നിങ്ങൾ പള്ളിയിൽ നിൽക്കുന്നത്‌ ഞാൻ കണ്ടായിരുന്നു"

ആളെ ഒന്നു കൂടി നോക്കി. മാന്യന്റെ എല്ലാ ലക്ഷണവുമുണ്ടു. ഉള്ള ധൈര്യമെല്ലാം സംഭരിച്ചു കാറിൽ കയറി. അധികമൊന്നും മിണ്ടിയില്ല. ചൊദിച്ചതിനെല്ലാം എന്തൊക്കെയോ ഉത്തരം നൽകി ഒരു വിധം വീടെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്‌. നന്ദി പറഞ്ഞു ഇറങ്ങാൻ നേരം ചൊദിച്ചു

"ഇവിടെ അടുത്തണോ താമസിക്കുന്നത്‌"

സ്ഥലം പറഞ്ഞു.

"ഓകെ സീ യൂ ലേറ്റർ ദെൻ.." തിരിച്ചു പോകുന്ന കാറിൽ നിന്നും അയാൾ കൈ വീശി.

കാർ കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ ആലോചിച്ചു. അയാൾ പറഞ്ഞ സ്ഥലത്തേക്കു പള്ളിയിൽനിന്നും നേരെ എതിർദിശയിലേക്കല്ലെ പോകേണ്ടത്‌. അപ്പോൾ ഇയാൾ ഇത്ര ദൂരം വന്നത്‌ ഒരു പരിചയവുമില്ലാത്ത എന്നെ വീട്ടിൽ കൊണ്ടാക്കാൻ മാത്രമാണൊ? ആ സംശയം ഇന്നും ബാക്കി.

എങ്കിലും വർഷങ്ങൾക്കുമുൻപു വെളുത്ത മഞ്ഞു മൂടികിടന്ന ഒരു പ്രഭാതത്തിൽ കൈ വീശി കണ്മറഞ്ഞു പോയ ആ കറുത്ത മനുഷ്യൻ ഒരു സംശയം തീർത്തു.

"നന്മക്കും നല്ല മനുഷ്യർക്കും നിറം ഒന്നേയുള്ളൂ".

Sunday, May 10, 2009

അരവണ്ടി



റേഷൻ മണ്ണെണ്ണ വാങ്ങുക,അരിയും ഗോതമ്പും പൊടിപ്പിക്കുക, ഈസ്റ്ററിനോ ക്രിസ്തുമസിനൊ കള്ളു വാങ്ങാൻ പോകുക, ഇങ്ങനെയുള്ള അവസരങ്ങളിലായിരിക്കും മിക്കവാറും അരവണ്ടി (അരസൈക്കിൾ) വാടകക്കെടുക്കുക. ചുവന്ന നിറത്തിൽ സാധാരണ സൈക്കിളിന്റെ ഏകദേശം പകുതി വരും അരവണ്ടി. മുമ്പു പറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം വീട്ടിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ്‌ നടക്കണം. ഈ കഷ്ടപാട്‌ ഒഴിവാക്കാനാണു അരവണ്ടിയെടുക്കുന്നത്‌. ഈ സെറ്റപ്പിന്റെ ഒരു കുഴപ്പം, അരവണ്ടി വാടകക്കെടുക്കാൻ ഒരു ഇരുപതു മിനിറ്റ്‌ നേരെ എതിർ വശത്തേക്കു നടക്കണമെന്നതാണു. പോരാത്തതിനോ കള്ളും മണ്ണെണ്ണയും വാങ്ങാൻ പോകാൻ രണ്ടു പേരു വേണം താനും; ഒരാൾ സൈക്കിൾ ഓടിക്കാനും ഇനി ഒരാൾ മണ്ണെണ്ണക്കുപ്പിയുമായി പിന്നാലെ ഓടാനും! ഓടിക്കുന്ന പുള്ളി പുതിയതാണെങ്കിൽ പിറകെ ഓടുന്ന സഹായി ഇടക്കു ഒരു കൈ താങ്ങുകയും വേണം.

പയ്യൻസിനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുകയാണു. വളരെ ബുദ്തിമുട്ടിയിട്ടാണു ട്രെയിനിംഗ്‌ വീൽ ഊരാൻ സമ്മതിച്ചത്‌. ബാലൻസ്‌ കിട്ടാൻ ഒരു കൈ പിടിച്ചു പിന്നാലെ ഓടുമ്പോഴാണു പഴയ അരവണ്ടിയെ കുറിച്കു ഓർമ്മ വന്നത്‌. പിൻപിൽ ഒരു കൈ താങ്ങിയവരെപറ്റി.

"ഹാന്റിലിൽ നോക്കാതെ ദൂരേക്കു നോക്കൂ.. ഇല്ലെങ്കിൽ താഴെ വീഴും."

പണ്ടു പഠിച്ച പാഠം ഒന്നോർമ്മിപ്പിച്ചു. റോഡിന്റെ ഒരു വശത്തായി നിരപ്പായി നീണ്ടുകിടക്കുന്ന നടപ്പാതയിലാണു പഠനം. പാതയുടെ ഇരുപുറവും ചെത്തി മിനുക്കിയിട്ടിരിക്കുന്ന പുല്ലുള്ളതുകൊണ്ടു വീണാലും ഒന്നും സംഭവിക്കില്ല. എങ്കിലും വേവലാതി. ഒറ്റക്കു ഓടിച്ചു പോകുന്ന വരെ കാണുമായിരിക്കും ഈ ആശങ്ക! അതൊ ജീവിതകാലം മുഴുവൻ കാണുമൊ?

ആദ്യമായി ഒറ്റക്കു സൈക്കിൾ ഓടിച്ച ദിവസം. പിന്നാലെ ഓടാൻ സഹായികളെ ആരും അന്നു കിട്ടിയില്ല. ഇടവഴിയിൽ വളവു തിരിഞ്ഞു ചെന്നപ്പൊൾ ദൂരെ നിന്നെ വരുന്നതു കണ്ടു, പരിചയമിലാത്ത ഒരു മുഖം. അൽപം പ്രായം ചെന്ന ഒരമ്മച്ചി. വഴിയിൽ ആളെ കണ്ടാൽ അപ്പോഴെ തുടങ്ങും അങ്കലാപ്പു. ഒഴിഞ്ഞു മാറി പോണം എന്നു കരുതി വെട്ടിച്ചു വെട്ടിച്ചു നെരെ സൈക്കിൾ കൊണ്ടു കയറ്റിയത്‌ അമ്മച്ചിയുടെ കാൽമുട്ടിൽ. മുള്ളുവേലിക്കിടയിൽ, വീണിടത്തു നിന്നും മുട്ടൻ ചീത്ത പറഞ്ഞു അവരു എഴുന്നേറ്റു വന്നപ്പോഴെക്കും സൈക്കിളുമായി ഓടി. പിന്നെ അറിഞ്ഞു.. ആരൊ അവരെ പറഞ്ഞു സമധാനിപ്പിച്ചു.. അത്‌ ഇന്ന ഇന്ന ഇടത്തെ പയ്യനാണെന്നു. അങ്ങനെ അപ്പനമ്മമാരുടെ ലേബലിൽ അന്നു രക്ഷപെട്ടു. താനേ പറക്കുന്നതുവരെ അവരുടേതാണല്ലൊ ലേബൽ!

പിറകിൽ നിന്നും പതുക്കെ കൈയ്യെടുത്തു നോക്കി. തന്നെ പോകുന്നുണ്ടു. ഇടത്തൊട്ടു അൽപം ചരിഞ്ഞാണു ചവിട്ടുന്നത്‌. അതു കുഴപ്പമില്ല. ശരിയായിക്കൊള്ളും. ഒരിക്കൽ ബാലൻസ്‌ ആയികഴിഞ്ഞാൽ പിന്നെ പിറകെ ഓടേണ്ട കാര്യമില്ല. കൈത്താങ്ങിന്റെ ആവശ്യവും വരില്ല.

"ഡാഡീ ..പിടിക്കണേ.."

"ആ ഡാഡി പിടിച്ചിട്ടുണ്ട്‌....നേരെ.. നേരേ നോക്കി പോ..പതുക്കെ" പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.

മനസ്സിൽ പറഞ്ഞതിങ്ങനെ..

"ഡാഡി എത്ര ദൂരം വേണമെങ്കിലും ഒരു കൈത്താങ്ങായി പിന്നാലെ ഓടാം. നീ എന്നും ഒരു കുഞ്ഞായി, ഈ കൊഞ്ചലും കുസ്രുതിത്തരങ്ങളുമായി ഇവിടെ ഇങ്ങനെ കുട്ടിവണ്ടിയുമോടിച്ചു നടക്കുകയാണെങ്കിൽ.. ഈ നിമിഷം ഒരു നിശ്ചലചിത്രം പൊലേ ഇങ്ങനെ എന്നും നിൽക്കുകയാണെങ്കിൽ.. പക്ഷെ ഡാഡി പിടി വിട്ടല്ലേ ഒക്കൂ .. നിനക്കു നിന്റേതായ വേഗത്തിൽ പോകാൻ."

Monday, April 27, 2009

പന്തുകളിയുടെ മനശാസ്ത്രങ്ങൾ



ഏറേ വർഷങ്ങൾക്കു മുമ്പ്‌ അപ്പനു അടിക്കാൻ കഴിയാതെ പോയ ഗോളുകൾ മോനെങ്കിലും അടിക്കട്ടെ എന്നുള്ള ഉള്ളിലിരിപ്പായിരിക്കാം കാരണം. ഏതായാലും സോക്കറിനു പ്രാക്റ്റിസു കൊടുക്കുന്ന സ്ഥലം തേടിപ്പിടിച്ചു പയ്യനെ കൊണ്ടു ചേർത്തു.


പളപളാ മിന്നുന്ന ജെർസ്സിയും, സോക്കർ ക്ലീറ്റ്സും, ഷിൻ ഗാർഡും എല്ലാം മുന്തിയതു തന്നെ വാങ്ങി. ഇനിയിപ്പോ അതിന്റെ പോരായ്മ കൊണ്ടു അടിക്കുന്ന ഗോളിന്റെ എണ്ണം കുറയണ്ട.

ആദ്യ ദിവസത്തെ പ്രാക്റ്റീസിനു, ഓഫീസിൽ നിന്നും അൽപം നേരത്തെ ഇറങ്ങി,സോക്കർ സാമഗ്രികളെല്ലാം ഫിറ്റ്‌ ചെയ്തു ക്രുത്യ സമയത്തു തന്നെ കൊണ്ടെത്തിച്ചു. ഏകദേശം ആറു ആറരയടി പൊക്കമുള്ള ആളാണു കോച്ച്‌. അൽപനേരം കാര്യങ്ങളെല്ലാം വിശദീകരിച്ചു, പന്ത്‌ തട്ടുന്ന പല വിധങ്ങൾ കാണിച്ചുകൊടുത്തു. പിന്നെ കുഞ്ഞുങ്ങളെ രണ്ടു റ്റീമായി തിരിച്ചു കളി തുടങ്ങി. എല്ലാരും പന്തിന്റെ പിറകേ തേനീച്ചക്കൂട്ടം പോലെ ഒരേ നെട്ടൊട്ടം. നമ്മുടെ ഭാവി ഗോളടി വീരൻ മാത്രം കളിക്കളത്തിന്റെ ഒരു വശം മാറി എല്ലാം നിരീക്ഷിച്ചു പടവലത്തിനു ഏറ്റം കുത്തിയ മട്ടു ഒരേ നിൽപ്പാണു. അടുത്ത കാലത്തൊന്നും മെയ്യനക്കാനുള്ള ഒരു ലക്ഷണവും കാണാനില്ല.

അൽപനേരം കളിക്കിടയിൽ എങ്ങനെയോ വഴി തെറ്റി പന്ത്‌ അതിലേ ഉരുണ്ടുവരവായി. മമ്മദ്‌ മലക്കുപോയില്ലേൽ മല ഇങ്ങൊട്ടു വരുമെന്ന പറഞ്ഞ പോലേ പന്ത്‌ പയ്യനെ തേടി നേരേ കാൽചുവട്ടിലേക്കു. ശരി, ഇപ്പൊഴെങ്കിലും കളി തുടങ്ങുമെന്നു കരുതി ആകാംക്ഷയോടെ നോക്കി. ഏതായാലും പുള്ളി പന്തൊന്നു തടുത്തിട്ടു! തടുത്ത പാടെ പാഞ്ഞു വരുന്നു എതിർ റ്റീമിലെ മറ്റൊരുവൻ. ഇതാ എടുത്തൊ എന്ന മട്ടിൽ, ദാനവീരനായ കർണന്റെ കണക്കു, നമ്മുടെ കക്ഷി വഴി മാറി നിന്നു മറ്റേ പയ്യനു സൗകര്യമാക്കി കൊടുത്തു. കളി അവസാനിക്കുമ്പോൾ പതിനഞ്ചു മിനിറ്റിനിടയിൽ പന്തു തൊട്ടതു ഒറ്റ തവണ!

വൈകിട്ടു അനുനയത്തിൽ ചോദിച്ചു. "മോനെ .. പന്തിന്റെ പിറകെ ഓടി ഓടി അടിക്കണ്ടെ? നിന്റെ കയ്യിൽ കിട്ടിയ പന്ത്‌ നീ മറ്റേ റ്റീമുകാരനു വിട്ടുകൊടുത്തതെന്തെ?"

ഉത്തരം റെഡിയായിരുന്നു.

"ഡാഡീ.. ഡാഡിയല്ലേ എപ്പോഴും പറയണതു എല്ലാം ഷെയർ ചെയ്യാൻ.. അതാണു ഞാൻ പന്തു കൊടുത്തതു."

ഒരു നിമിഷം ആലോചിച്ചു. തിരുത്തണോ വേണ്ടയോ?

Monday, April 20, 2009

ഉത്തരത്തിലിരിക്കുന്നത്‌..

പൊരിവെയിലത്തു വയലിൽ വിഷമിച്ചു കിളച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു മനുഷ്യൻ. പെട്ടെന്നു അയാളുടെ തൂമ്പാ എന്തോ ഒരു ലോഹകുടത്തിൽ ചെന്നു മുട്ടി. വളരെ പണിപെട്ടു തുറന്നുനോക്കിയപ്പ്പ്പോൾ കണ്ണഞ്ചിപ്പോയി! അമൂല്യമായ ഒരു നിധി! ചുറ്റും നോക്കി. ഭാഗ്യം! ആരും കണ്ടിട്ടില്ല. എന്തു ചെയ്യണം; അയാൾ അൽപനേരം ആലോചിച്ചു. തലയിൽ ഒരു ബുദ്ധി തെളിഞ്ഞു. ദൂരെ മാറി അൽപം മറഞ്ഞുകിടക്കുന്ന, അത്ര വേഗത്തിൽ ആർക്കും കണ്ണെത്താത്ത ഒരിടം അയാൾ കണ്ടെത്തി. തൂമ്പായെടുത്തു ആഴത്തിൽ അവിടെ ഒരു കുഴി കുഴിച്ചു. എന്നിട്ടു നിധിയവിടെ കുഴിച്ചിട്ടിട്ടു അടയാളത്തിനായി ഒരു ഉണക്കകമ്പെടുത്തു മേലെ നാട്ടി.

ബൈബിൾ പറയുന്നു. എന്നിട്ടു അയാൾ സന്തോഷത്തൊടെ പോയി തനിക്കുള്ളതെല്ലാം വിറ്റു കാശു സ്വരൂപിച്ച്‌, ആ വയൽ അതിന്റെ ഉടമസ്ഥനിൽ നിന്നും വാങ്ങി.

രണ്ടേ രണ്ടു വരികളിൽ കോറിയിട്ട വളരെ അർത്ഥവത്തായ ഒരു കൊച്ചു ഉപമയുടെ അൽപം വിസ്തരിച്ചുള്ള വിവരണമാണു മേലേയുള്ളത്‌.

നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലം വാങ്ങാനായി ആ മനുഷ്യൻ തനിക്കുള്ളതെല്ലാം സന്തോഷത്തോടെ വിറ്റുകളഞ്ഞു. കഥ ദൈവരാജ്യത്തെ കുറിച്ചാണെങ്കിലും നിത്യജീവിതത്തിലെ പല നിധികളും ഇതുപോലെത്തന്നെയല്ലെ?

വില മതിക്കുന്നതും തീവ്രമായി ആഗ്രഹിക്കുന്നതുമായതു നേടാൻ മറ്റു പലതും വിറ്റുകളയേണ്ടതായി തീരും. നമ്മുടെ ആഗ്രഹങ്ങൾ പലതും സഫലീകരിക്കാതെ പോകുന്നെങ്കിൽ, അതിനു കാരണം ഒന്നുകിൽ അവയ്ക്കു തീക്ഷ്ണത പോരാ, അല്ലെങ്കിൽ അവ നേടാനായി മറ്റു പലതും നാം ഉപേക്ഷിക്കാൻ തയ്യാറല്ല എന്നുള്ളതാകാം.

പഴഞ്ചൊല്ല് പഠിപ്പിക്കുന്നതുപോലെ ഉത്തരത്തിലുള്ളതെടുക്കാൻ കക്ഷത്തിലുള്ള പലതും കളഞ്ഞേ ഒക്കൂ..

Sunday, April 12, 2009

ഭാഷകൾ ഉണ്ടാകുന്നത്‌

"നിങ്ങൾ എന്തു പറഞ്ഞു ഇത്ര നേരം?" ഞാൻ ചോദിച്ചു.
"ഓ .. ഞങ്ങൾ ഓരോ ലോകകാര്യം പറഞ്ഞങ്ങനെ ഇരുന്നു". അമ്മയുടെ മറുപടി.

ഞാൻ അൽപനേരം കൂടി അമ്മയുടെ മുഖത്തു നോക്കി ഇനി എന്തെകിലും പറയുമോ എന്നറിയാൻ. ഒന്നുമില്ല.

സംഭവം ഇങ്ങനെയാണു.

നാട്ടിൽനിന്നും കുറച്ചു നാളത്തെക്കു കൂടെ നിൽക്കാൻ വന്നതായിരുന്നു അമ്മ. ഒരിക്കൽ കട കട ശബ്ദമുണ്ടാക്കുന്ന ബോട്ട്‌ കയറി വല്ലാർപ്പാടത്തു പോയതും, ഒരു വൈകുന്നെരം ഐലന്റ്‌ എക്സ്പ്രെസ്സ്‌ കയറി ബാംഗലൂരു പോയതുമൊഴിച്ചാൽ ത്രിശൂരു വിട്ടുള്ള ആദ്യത്തെ യാത്ര.

വന്ന സമയം അത്ര നല്ലതല്ലാതെ പോയി. അസ്തി തുളക്കുന്ന തണുപ്പുകാലം. എതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മക്കു മടുത്തു. മലയാളമല്ലാതെ മറ്റു ഭാഷയൊന്നും വശമില്ലാത്തതിനാൽ മോനോടും മരുമോളോടുമല്ലാതേ ആരോടും മിണ്ടാനൊക്കില്ല. കാൽമുട്ടു വരെ മഞ്ഞു വീണു കിടക്കുന്നതുകൊണ്ടു പുറത്തിറങ്ങി നടക്കാനും ഒക്കില്ല. അങ്ങനെ, അമ്മയുടെ വിരസത മാറ്റാനാണു ഒരു ദിവസം ഷോപ്പിംഗ്‌ മാളിലേക്കിറങ്ങിയത്‌. പല നിറത്തിലുള്ള നിയോൺ വിളക്കുകളും തെളിച്ചു നീളത്തിൽ കിടക്കുന്ന കടകൾ. അൽപനേരം മാളിൽ നടന്നു കഴിഞ്ഞപ്പോൾ അമ്മക്കു കാൽ വേദന.

"ഞാനിവിടെ ഇരുന്നൊളാം. നിങ്ങൾ പോയി കറങ്ങി വാ"

മാളിന്റെ ഒരറ്റത്തു വിശ്രമിക്കാൻ നിരയായിട്ടിരുന്ന ബെഞ്ചുകളൊന്നിൽ അമ്മയെ ഇരുത്തി.

ഏകദേശം പത്തു പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞു കൈ നിറയെ ഷോപ്പിംഗ്‌ ബാഗുകളുമായി വരുമ്പോൾ അമ്മയതാ സമപ്രായക്കാരി ഒരു സ്ത്രീയോടു നല്ല നാടൻ ഭാഷയിൽ കൈയും കലാശവും കാണിച്ചു ഒരേ സംസാരം. ആ സ്ത്രീയും എന്തോ പറയുന്നു. ഏറെ നാളുകൾക്കു ശേഷം കണ്ടു മുട്ടിയ പഴയ ചങ്ങാതിമാരെ പോലെ രണ്ടു പേരും.

ഞങ്ങളെ കണ്ടപ്പോൾ അമ്മ പറഞ്ഞു.

"ദാ വരുന്നു എന്റെ മക്കൾ. എന്നാ.. പിന്നെ എവിടെങ്കിലും വച്ചു കാണാം"

"ജീ ഫിർ മിലേഗി!' ആ സ്ത്രീ.

ഹ്‌! ഒന്നു കൂടി തിരിഞ്ഞു നോക്കി.

എന്റെ ദൈവമെ ഇവരെന്തു ഭാഷയാണു? ഹിന്ദിയോ? ഇവരു പിന്നെ ഇത്ര നേരം അമ്മയുമായി എങ്ങനെ മിണ്ടി? എനിക്കും ഭാര്യക്കും ആശ്ചര്യം.ഷോപ്പിംഗ്‌ മാളിന്റെ ഇരമ്പലുകൾക്കിടയിൽ, ഒരു വിളക്കുകാലിനടിയിൽ ആശയവിനിമയത്തിനു വേണ്ടി ഉരുത്തിരിഞ്ഞതേതു ഭാഷ?

Wednesday, April 8, 2009

വാഷിങ്ങ്റ്റൻ ചെറി ബ്ലോസ്സം ഫെസ്റ്റിവൽ

വസന്തത്തിന്റെ വരവു വിളിച്ചറിയിച്ച്‌ എല്ലാ വർഷത്തേയും പോലെ 'ചെറി' മരങ്ങളിൽ കുഞ്ഞു പൂക്കളുടെ കൂതുഹലം. കൈയെത്തും ദൂരത്തു ചെറിയ കാറ്റിൽ ഇളകിയാടി തണുപ്പിന്റെ ആലസ്യത്തിൽ നിന്നും നാടിനെ ഉണർത്തുകയാണിവ!.ജപ്പാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹ്രുദത്തിന്റെ പ്രതീകമായി 1912ൽ
ജപ്പാൻ സമ്മാനിച്ചതാണീ 3000ത്തോളം വരുന്ന 'ചെറി' മരങ്ങൾ. അന്നു മുതൽ എല്ലാ വർഷവും മുടങ്ങാതെ, ഒബാമയുടെ പിന്നാമ്പുറത്തു, ഒരാഴ്ചകാലത്തെക്കു വിരുന്നു വരുന്നു വെള്ളയുടുപ്പിട്ട ഈ ജാപാനീസ്‌ സുന്ദരികൾ!

Washington Cherry Blossom Festival



Thursday, March 26, 2009

ചന്ദ്രിക പഠിപ്പിക്കുന്നത്‌


കടയിൽ ഇരിക്കുന്നതു കണ്ടപ്പോൾ ഒരു കൗതുകത്തിനു വാങ്ങിയതാണു. ചന്ദ്രിക സോപ്പ്‌! എത്രയോ വർഷങ്ങളായി ചന്ദ്രിക തേച്ചു കുളിച്ചിട്ട്‌. പ്രവാസം തുടങ്ങിയതിൽ പിന്നെ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു.

"നൊസ്റ്റാൽജിയയായിരിക്കും" ഭാര്യ പറഞ്ഞു.
"അതിനു ഞാനെവിടെ ചന്ദ്രിക തേച്ചിരിക്കുന്നു?" കുട്ടിക്കാലം മുഴുവൻ വീട്ടിലെ സോപ്പ്‌ "ലൈഫ്ബോയ്‌" ആയിരുന്നു. തേച്ചാലും തേച്ചാലും അലിയാത്ത അനങ്ങാപാറ!


**
കുളി കഴിഞ്ഞു വന്നു കുട്ടികൾ പറഞ്ഞു.
"wow! ഇതു ഇവിടത്തെ സോപ്പിനേക്കാൾ നല്ലതാണു. നല്ല മണം!"

"see .. ഞാൻ പറഞ്ഞില്ലെ നിങ്ങൾക്കിഷ്ടപ്പെടുമെന്ന്‌?"

"കണ്ടോ.. എന്‌തൊക്കെയായാലും അവർക്ക്‌ വേരുകൾ മറക്കാൻ പറ്റുമൊ?.അതാണവർക്ക്‌ മലയാളത്തിന്റെ മണം പിടിച്ചത്‌". ഭാര്യയോടു വമ്പ്‌ പറഞ്ഞു.

"അതാണു ചന്ദ്രികയുടെ പാഠം"

"ആണോ?" ഭാര്യയുടെ മറുചോദ്യം.

ആണോ? ഇപ്പൊൾ ചെറിയൊരു ആശങ്ക.

അറിയാൻ ഒരു വഴിയുണ്ട്‌. ഒരു ലൈഫ്ബോയ്‌ പരീക്ഷണം!

Wednesday, March 11, 2009

ചെകുത്താനും പലചരക്കുകൾക്കുമിടയിൽ



നാലോ അഞ്ചൊ വർഷങ്ങൾക്കുമുമ്പാണു. പലചരക്കുകളും വാങ്ങി കൗണ്ടറിൽ നിൽക്കുമ്പോൾ 'ഗ്രോസെറി കാർട്ട്‌' മുട്ടിയിട്ടാണോ എന്തോ മുമ്പിലുള്ള ആളൊന്നു തിരിഞ്ഞു നോക്കി. പതുക്കെ ഒന്നു ഞെട്ടി.മുമ്പിൽ നിൽക്കുന്നതു ചെകുത്താനാണു! കൊമ്പും ദംഷ്ട്രകളൊന്നുമില്ല. തോളറ്റം വീണുകിടക്കുന്ന ചുരുണ്ട മുടി. വർഷങ്ങൾക്കുമുമ്പു ഏതൊ പുസ്തകം പൊതിഞ്ഞ കവറിന്റെ പുറത്തുണ്ടായിരുന്ന 'സ്പോട്സ്‌ സ്റ്റാർ' മാഗസിനിൽ കണ്ട അതേ രൂപം.


**

മാർക്കൊ അന്റൊനിയൊ എച്വെരി: ലാറ്റിനമെരിക്കകാർ സ്നേഹത്തോടെ 'ചെകുത്താൻ'(El Diablo) എന്നു വിളിക്കുന്ന ഫുട്ബോൾ കളിക്കാരൻ.

ഫുട്ബോൾ കളിയിൽ കമ്പം മൂത്ത്‌ നടക്കുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്‌.അന്നു ബൊളീവിയൻ റ്റീമിനെ പറ്റി വായിച്ചറിഞ്ഞതാണു എച്വെരിയെ പറ്റി. ലോകത്തിലെ ഒട്ടു മിക്ക രാജ്യ്ങ്ങളിലേയും കളിക്കാരും അന്നു ചിരപരിചിതരായിരുന്നു. മറഡോണ,ഫ്രൻസെസ്ക്കൊലി,സാഞ്ചെസ്‌, റോമാരിയൊ,സീക്കൊ,സൊക്ക്രേറ്റെസ്‌, വാൽദെറാമാ അങ്ങനെ അങ്ങനെ. ക്രികെറ്റ്‌ കളി പടർന്നു പിടിക്കുന്നതിനു മുമ്പു കേരളത്തീൽ വളർന്നു വന്ന മിക്കവാറും എല്ലവർക്കും കാണും ചില ഫുട്ബോൾ കധകൾ.

സന്തോഷ്‌ ട്രോഫിയുടെ കമന്റ്രി റേഡിയോയിലൂടെ ശ്വാസമടക്കി പിടിച്ചു കേൾക്കുന്നതിലെ ആവേശം!

എട്ടൊ പത്തൊ ഇഞ്ചു മാത്രമുള്ള ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ടീവീയിൽ കൊച്ചു വെളുപ്പാൻ കാലത്തു കണ്ണിമയ്ക്കാതെ ലോകകപ്പ്‌ മൽസരങ്ങൾ കാണുന്നതിലെ ത്രിൽ!

അങ്ങനെയുള്ള ഒരു പഴയ ആരാധനാപാത്രമാണു മുമ്പിൽ നിൽക്കുന്നത്‌. എച്വെരി ഇന്റർനാഷണൽ കളിയിൽ നിന്നും മാറി ഞങ്ങളുടെ പട്ടണത്തിലെ ക്ലബ്ബിനു വേണ്ടി കളിക്കുന്ന കാര്യം അറിയാമയിരുന്നു. എങ്കിലും ഇത്ര തൊട്ടു മുമ്പിൽ കണ്ടെത്തും എന്നൊരിക്കലും കരുതിയില്ല. അതും പലചരക്കുകളുമായി!

**
ഏതായാലും ചെകുത്താനെ കണ്ടുകഴിഞ്ഞു. ഇനി ഏതെങ്കിലും ചായക്കടയിലോ ബസ്‌ സ്റ്റോപ്പിലോ വച്ചു 'മാലാഖമാരേയും" കാണാതിരിക്കില്ല!!


Marco Antonio Etcheverry Vargas (born September 26, 1970 in Santa Cruz de la Sierra) is a former Bolivian football (soccer) midfielder, considered as one of the best Bolivian players of all time.


http://en.wikipedia.org/wiki/Marco_Etcheverry

Sunday, March 8, 2009

ഒന്നു മുതൽ ഒന്നുമില്ലായ്മ വരെ

കുറച്ചു നാളായി ഒരു ചോദ്യം ഇടക്കിടെ വന്നലട്ടുന്നു.
"ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഗുണിച്ചാൽ പൂജ്യം തന്നെ കിട്ടും". ഇതിന്റെ പിന്നിലെ കണക്കാണു പിടി തരാത്തതു!

ഒരാളുടെ കയ്യിൽ രണ്ടു മത്തങ്ങ ഉണ്ടെന്നു കരുതുക.

അതിനെ രണ്ടു കൊണ്ടു ഗുണിച്ചാൽ നാലു മത്തങ്ങയായി.

ഒന്നു കൊണ്ടു ഗുണിച്ചാൽ രണ്ടു മത്തങ്ങ.

പൂജ്യം കൊണ്ടു ഗുണിച്ചാൽ .... ഉണ്ടായിരുന്ന മത്തങ്ങ എവിടെ പോയി?

അറിവുള്ള സുഹ്രുത്തു പറഞ്ഞു. "ഒന്നു മറച്ചിട്ടു ഗുണിച്ചു നോക്കൂ. ഒന്നുമില്ലായ്മയെ എത്ര മത്തങ്ങ കൊണ്ടു ഗുണിച്ചാലും എന്തു ഗുണം?"

അപ്പോൾ ചൊദ്യം ഇങ്ങനെയായി.

ഒന്നുമില്ലായ്മയെ മത്തങ്ങ കൊണ്ടു ഗുണിക്കുന്നതും മത്തങ്ങയെ ഒന്നുമില്ലായ്മ കൊണ്ടു ഗുണിക്കുന്നതും രണ്ടും ഒന്നു തന്നെയാണൊ?

Friday, March 6, 2009

കണക്കായിപ്പോയി

മൂന്നൊ നാലോ ഇടങ്ങളിലായി പത്തു വർഷത്തോളം ഞാൻ നടത്തിയ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും വളരെയധികം ചിന്തിച്ച്‌ ഞാൻ എത്തിചേർന്ന ഒരു നിഗമനമുണ്ടു. അതിങ്ങനെയാണു.

"സ്കൂളുകളിൽ ഏറ്റവും നല്ല ചുട്ട അടി അടിക്കുന്നതു കണക്കിന്റെ സാറുമാരാണു".
ഭൂമി മലയാളത്തിലെ ഭൂരിഭാഗം വിദ്യാർത്തികളും ഇതിനൊടു യോജിക്കും എന്നു തന്നെയാണു എന്റെ വിശ്വാസം. അതുപോലെ തന്നെ കണക്കിന്റെ സാറുമാർ സാധാരണ ഗതിയിൽ അരസികന്മരായിരിക്കും. ഇനിയിപ്പൊ അൽപസ്വൽപ രസികത്തം ഉണ്ടെങ്കിൽ തന്നെ അതൊന്നു പ്രകടിപ്പിക്കാൻ കണക്കുക്ലാസ്സിലെവിടെ നേരം? എന്റെ വിദ്യാഭ്യാസകാലത്ത്‌ ഒരേ ഒരു കണക്കധ്യാപകനാണു ഒരിക്കലെങ്കിലും ഒരു കഥ പറയാനുള്ള സന്മനസ്സു കാണിച്ചതു. അഞ്ചാം ക്ലാസ്സിലാണെന്നു തോന്നുന്നു. ഒന്നാമത്തെ ദിവസം ക്ലാസിലേക്കു വന്നു ഇട്ടി സാറു ചോദിച്ചു.

"കണക്കു എന്താണു?". കുട്ടികളെല്ലം മുഖത്തോടു മുഖം നോക്കിയിരുന്നു.

എല്ലാരും തോറ്റു എന്നു ബോധ്യമായപ്പൊൾ സാറു തന്നെ പറഞ്ഞു.

"വീട്ടിൽ അമ്മ ദോശ ചുട്ടിട്ടു നിനക്കു ഒന്നും ചേട്ടനു രണ്ടും കൊടുത്തു എന്നു വിചാരിച്ചെ" നീയൊക്കെ എന്തു പറയും? ദേ.. ചെട്ടനു കൂടുതൽ കൊടുത്തു."

"അപ്പൊൾ അമ്മ പറയും.. കണക്കു പറയാതെ എണീറ്റു പോടാ.."

ഒന്നു വെളുക്കെ ചിരിച്ചു നിർത്തി സാറു പറഞ്ഞു.

"അതാണു കണക്കു".

ക്ലാസ്സിൽ പരിപൂർണ്ണ നിശബ്ദത.കുട്ടികൾ സാറിനെ തുറിച്ചു നോക്കി എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു ഞെളി പിരികൊണ്ടു.

**
സാറിൽ നിന്നു ആ വർഷം കേട്ട കഥകളുടെ എണ്ണം : 1
സാറിന്റെ കൈയിൽ നിന്നും ആ വർഷം കിട്ടിയ അടിയുടെ എണ്ണം : കണക്കില്ല.

Monday, March 2, 2009

ഒച്ചകൾ

കണ്മുന്നിൽ മിന്നി നിൽക്കുന്ന താരം ലക്ഷകണക്കിനു വർഷങ്ങൾക്കു മുമ്പു പൊലിഞ്ഞു പോയിരുക്കുന്നതായിരിക്കാം എന്നെവിടെയാണു പഠിച്ചതു?
പ്രകാശം ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്നു പറഞ്ഞു തന്നതേതു സാറാണു?
ഈ നക്ഷത്രകൂടാരങ്ങളിലെ ഒച്ചയും അനക്കങ്ങളും എന്നായിരിക്കും ഇങ്ങൊട്ടെക്കെത്തുന്നതു?
അതൊ അതു വന്നു കഴിഞ്ഞോ?
തലക്കകത്തു ഇടക്കിടെ മുഴങ്ങുന്നതേതു നക്ഷത്രങ്ങളുടെ വിളികളായിരിക്കും?

***
അന്ധരീക്ഷത്തിലേക്കലിഞ്ഞുപോയ എന്റെ നിലവിളികളും വ്യർത്തഭാഷണങ്ങളും ദൂരദൂരം സഞ്ചരിച്ചു നക്ഷത്രങ്ങളിലെത്തുന്നതെന്നായിരിക്കും?
അവിടെ വാക്കുകൾ വേർ തിരിക്കുന്ന യന്ത്രങ്ങളുടെ നടത്തിപ്പുകാരാ,കെട്ടുപോയ പ്രണയങ്ങൾക്കും കടിച്ചുപിടിച്ച വിതുമ്പലുകൾക്കുമിടയിൽ പറയാതെപോയ ഒരു പാടു വാക്കുകൾ ഇറക്കിവക്കുന്ന ഇടമെവിടെ?

***
ഒച്ചകൾ കൂടുന്നതെന്തേ?
മരുന്നിന്ന് നേരമായെന്നോ?

Sunday, March 1, 2009

മേശ , നാരങ്ങ മുതലായവ

അടുത്തയിടെയാണ് മനസ്സിലായത് നമ്മുടെ മേശയെ സ്പാനിഷ്കാര് വിളിക്കുന്നത് 'മേസ' എന്ന് തന്നെയാണ്. അത് പോലെ തന്നെ നാരങ്ങയെ 'നരാങ്ങ' എന്നും. മനസ്സിലാകാത്തത് 'മേശയുടെ' യാത്ര കടല് കടന്നു അങ്ങോട്ടയിരുന്നോ അതോ മിഷനറി മാരുടെ കൂടെ ഇങ്ങോട്ടായിരുന്നോ?

Sunday, February 15, 2009

സച്ചിദാനന്ദന്‍ സാറിന്


വിശദീകരനങ്ങളുടെ തുടക്കം "Merchant of Venice" ലായിരിക്കും. അവിടെ നിന്നും ഗ്രീക്ക് ഇതിഹാസങ്ങളും ലാറ്റിന്‍ അമേരിക്കന്‍ വെല്ലുവിളികളും നെരൂദയും കാഫ്കയും കാമുവും എല്ലാം പിന്നിട്ടു അതിവേഗം സന്ജരിക്കുകയായി. ആങ്ങലെയത്തിന്റെ അനര്‍ഗള പ്രവാഹമാണ് പിന്നെ. എന്‍പതുകളുടെ തുടക്കത്തില്‍ ക്രൈസ്റ്റ് കോളേജിന്റെ ഒരു മൂലയില്‍ മലവെള്ള പാച്ചിലില്‍ പെട്ട പോലെ സച്ചിദാനന്ദന്റെ ക്ലാസ്സില്‍ ഞാന്‍ ഇരുന്നു. "More like Drinking from a fire hydrant". കാമ്പസുകളിലെ കവിയരങ്ങുകളില്‍ 'ഇവനെ കൂടി സ്വീകരിക്കുക" എന്ന് പതിഞ്ഞ സ്വരത്തില്‍ പാടുന്ന കവിബുദ്ധന്‍ .

'എങ്കിലും വാളയാര്‍ പിന്നിട്ടു വണ്ടി കൂടനയുമ്പോള്‍
ഏറെ നാളംമയെ കാണാതതാ കുഞ്ഞു പോല്‍ "

വരികളിലെ തീക്ഷണത ഇന്നു ആത്മാവിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ക്കു മുമ്പു മലയാള സാഹിത്യത്തിലെ ഒരു വടവൃക്ഷത്തിന്റെ തണലില്‍ അല്‍പ നേരമെങ്കിലും ഇരിക്കാന്‍ കഴിഞ്ഞതിന്റെ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ നന്ദി വാക്കാണിത്.. വൈകിയാണെങ്കിലും!


K Satchidanandan.

http://en.wikipedia.org/wiki/Satchidanandan

Thursday, February 12, 2009

സികാട

വടക്കേ അമേരിക്കയിലെ ഒരു പ്രതിഭാസമാണ് സികാടകള്‍. ഓരോ പതിനേഴു വര്‍ഷം കൂടുമ്പോഴും അവ മടങ്ങിവരുന്നു. ചീവീടിനെപോലെ ചെറിയ പ്രാണികള്‍ . രണ്ടു മൂന്നു മാസം അവയുടെ കൊലഹലമാണ് പിന്നെ. പതിനേഴു വര്ഷത്തെ നാട്ടു വിശേഷം മുഴുവന്‍ പറഞ്ഞു തീര്‍ക്കാന്‍ എന്ന വണ്ണം രാപകല്‍ നിര്‍ത്താതെ സംസാരമാണ് . രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവ മറയുകയായി. വീണ്ടും പതിനേഴു സവല്സരങ്ങള്‍ കഴിഞ്ഞു മടങ്ങി വരാനായി. അവ എവിടെ പോയി മറയുന്നു? പതിനേഴു വര്‍ഷം കൃത്യമയി കാത്തിരിക്കാന്‍ ഈ കൊച്ചു പ്രാന്നികല്‍ക്കെങ്ങനെ കഴിയുന്നു? ആര്ര്‍ക്കറിയാം? വല്ലപോഴുമോരിക്കല്‍ ഒരു ഗദ്ഗദം പോലെ കടന്നു പോകുന്ന ഓര്‍മ്മകള്‍ പോലെ അവ വന്നു മിന്നി മാഞ്ഞു പോവുകയായി.




Cicada




http://en.wikipedia.org/wiki/Cicada

Some species have much longer life cycles, e.g., such as
the North American genus, Magicicada, which has a number of distinct "broods" that go through either a 17-year or, in the American South, a 13-year life cycle. These long life cycles are an adaptation to predators such as the cicada killer wasp and praying mantis, as a predator could not regularly fall into synchrony with the cicadas. Both 13 and 17 are prime numbers, so while a cicada with a 15-year life cycle could be preyed upon by a predator with a three- or five-year life cycle, the 13- and 17-year cycles allow them to stop the predators falling into step.[8]

Saturday, January 3, 2009

സെമിത്തേരി

പള്ളിയുടെ ഇരുപുറവും നിറയെ മരങ്ങളായിരുന്നു.നോക്കിയാല്‍ പെടിയാകുന്ന തരത്തില്‍ ഇരുളു വീഴ്ത്തികൊണ്ട് വാകമരവും കാടാടികളും കുരുമുളക് കയറിയ പ്ലാവുകളും; എല്ലാം കൊണ്ടും ചെറിയ പേടി തോന്നിക്കുന്ന സ്ഥലം. പേടിയുടെ മുഖ്യ കാരണം വലതു വശത്തുള്ള സെമെതെരി ആയിരുന്നു. സെമിതെരിക്ക് പുറകിലായി തെമ്മാടികുഴി! ദുര്‍മരണം സംഭവിച്ചവരുടെ ശരീരം തല്ലുന്നതവിടെയയിരുന്നു. അവരുടെ ആത്മാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ ഇലകള്കിടയില്‍ മറഞ്ഞിരുന്നു.പകലത്ത് പോലും അതിലുടെ പോയിരുന്ന കുട്ടികള്‍ ചുരുക്കം. രാത്രി എട്ടു മണിയടിക്കാന്‍ വിധിക്കപെട്ട അള്‍ത്താര ബാലന്മാര്‍ മണി അടിച്ചിട്ട് ഇരുട്ടത്ത്‌ ശരം വിട്ട പോലെ ഒരു പാച്ചിലാണ്. അവരുടെ പിറകെ കാറ്റാടി മരങ്ങളുടെ ചൂളം വിളി അവരെ പിന്തുടര്‍ന്നു; അവരുടെ കൌമാരങ്ങളിലെക്കും ചുരുക്കം പേരെ യൌവനങ്ങളിലെക്കും.

ഇന്നു കാറ്റാടിയും ചുവന്ന പൂക്കളുണ്ടായിരുന്ന വാകയും എല്ലാം പോയി. കുന്നു മുഴുവന്‍ വെട്ടി നിരപ്പാക്കി. ഇലയും പൂക്കളും ഇല്ലാത്ത ഒരു പഴയ കൊടിമരം മാത്രം ദൂരേക്ക്‌ കണ്ണ് നാട്ടു നില്‍ക്കുന്നുണ്ട്‌ . ഗൃഹാതുരതവും പേറി നട കയറി വരുന്ന ആത്മാക്കളെ സ്വീകരിക്കാന്‍ !!